കാക്കിക്കുള്ളിലെ ക്രൗര്യത്തെക്കുറിച്ചും മറ്റും നമ്മള് നിരവധി കേട്ടിട്ടുണ്ട്; അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ചാലക്കുടിക്കടുത്ത കാതിക്കുടത്ത് ജനങ്ങളെ എങ്ങനെയാണ് കാക്കിപ്പട കൈകാര്യം ചെയ്തതെന്നതിനെക്കുറിച്ചും വ്യക്തമായ വിവരമുണ്ട്. കാക്കിയിട്ടു കഴിഞ്ഞാല്‍ മനുഷ്യത്വം എന്താണെന്ന് ഇത്തരക്കാര്‍ മറന്നുപോവുന്നു എന്നതാണ് പ്രധാനകാര്യം. പോലീസ് സേനയെന്നാല് ജനങ്ങളെ അടിച്ച് വശംകെടുത്തുന്ന മനുഷ്യരുടെ ഒരു സംഘം എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി മറിഞ്ഞിട്ടുണ്ട്. ഏതു നിഷ്പക്ഷമതിയും ഇക്കാര്യത്തില്‍ എതിരഭിപ്രായം പറയുമെന്ന് തോന്നുന്നില്ല.
എന്നാല്‍ ഇതില്‍ നിന്നൊക്കെ തികച്ചും ഭിന്നമായ ഒരു വാര്‍ത്തയാണ് കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കാക്കിക്കുള്ളിലെ കരുതിവെപ്പിനെക്കുറിച്ചും കാരുണ്യത്തെക്കുറിച്ചുമുള്ള അത്യന്തം ആദരവു തോന്നുന്ന സംഭവമാണത്. നാദാപുരം എസ്.ഐ എം.ആര്. ബിജുവില്‍ നിന്ന് ഉറവയെടുത്ത സ്നേഹത്തിന്റെ തീര്‍ത്ഥപ്രവാഹം ഇന്ന് ആ നാട് മുഴുവന്‍ പരന്നൊഴുകുകയാണ്. ജീവിതത്തിന്റെ പുറംപോക്കില്‍ ഒറ്റപ്പെട്ടുപോയ രോഗിയായ ഒരമ്മയ്ക്കും മൂന്നു പെണ്മക്കള് ഉള്‍പ്പെടെ നാലു മക്കള്‍ക്കും പോലീസ് സേന എങ്ങനെ കൈത്താങ്ങായി എന്നതിന്റെ ഹൃദയദ്രവീകരണശക്തിയുള്ള സംഭവമാണത്.
രോഗിയായ കടമേരി കുറ്റിവയലിലെ ജാനു എന്ന വീട്ടമ്മയേയും നാലു മക്കളെയും അനാഥത്വത്തിന്റെ പൊരിവെയിലില്‍ നിര്‍ത്തിയാണ് ഗൃഹനാഥന് അടുത്തിടെ ആത്മഹത്യ ചെയ്തത്. വീടിന് തറകെട്ടിയിട്ടുണ്ടെങ്കിലും പൂര്‍ത്തിയായിരുന്നില്ല. പറക്കമുറ്റാത്ത മക്കള്‍. സാമ്പത്തികസ്ഥിതി എന്ന വാക്കുപോലും അവരില്‍ അത്ഭുതമുളവാക്കുന്ന അവസ്ഥ. ജാനുവിന്റെ ഭര്‍ത്താവ് ചന്ദ്രന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കാന്‍ അവിടെയെത്തിയ നാദാപുരം എസ്.ഐ. ബിജുവിന് വാസ്തവത്തില്‍ നെഞ്ചുപൊട്ടുന്ന അനുഭവമാണുണ്ടായത്. ഈ മനുഷ്യരെ എങ്ങനെ സഹായിക്കേണ്ടൂ എന്നറിയാതെ അദ്ദേഹം അല്പം പരിഭ്രമിച്ചു. പിന്നീട് കാരുണ്യത്തിന്റെ മഹാപ്രവാഹത്തിന് ചാലുകീറാന്‍ ബിജു ഇറങ്ങി പുറപ്പെട്ടു.
സ്വന്തം കൈയില്‍ നിന്ന് കുറച്ച് പണം അവര്‍ക്ക് നല്കിയ അദ്ദേഹം ജനമൈത്രി പോലീസിനെയും നാട്ടുകാരെയും വ്യാപാരികളെയും സമന്വയിപ്പിച്ചുകൊണ്ട് പ്രവര്‍ത്തനപദ്ധതികളുമായി മുന്നിട്ടിറങ്ങി. പിന്നെയെല്ലാം പൊടുന്നനെയാണ് സംഭവിച്ചത്. പല ഭാഗത്തുനിന്നും പണവും സാധന സാമഗ്രികളും അവിടേക്കൊഴുകി. കണ്ണീരിന്റെ കാണാക്കയത്തിലേക്ക് ആണ്ടുപോവുന്ന ഒരു കുടുംബം നാടിന്റെ കൈത്താങ്ങില്‍ പൊതുജീവിതത്തിന്റെ പച്ചപ്പിലേക്ക് കാലെടുത്തുവെച്ചു കഴിഞ്ഞു. തല്ക്കാലം ആശ്വാസത്തിനുള്ള വകയായെങ്കിലും കേറിക്കിടക്കാന്‍ അടച്ചുറപ്പുള്ള വീടും കഴിഞ്ഞുകൂടാന്‍ മറ്റ് സംവിധാനങ്ങളും വേണം. പ്രത്യുത്പന്നമതിത്വവും സ്നേഹവും കാരുണ്യവും സാന്ത്വനവും ഒത്തുചേര്‍ന്നതോടെ ശേഷിച്ചതൊക്കെ ഇനി താമസംവിനാ വന്നുചേരുമെന്ന നിലയായിരിക്കുന്നു. വിദേശത്തുനിന്നു പോലും സഹായഹസ്തങ്ങള്‍ നീണ്ടിരിക്കുന്നു.
യഥാര്‍ത്ഥ പോലീസിന്റെ മുഖമാണ് വാസ്തവത്തില്‍ നാദാപുരം എസ്ഐ ബിജുവിലൂടെ അനാവൃതമായിരിക്കുന്നത്. തന്റെ ഔദ്യോഗികകൃത്യനിര്വഹണ സമയത്ത് യാദൃച്ഛികമായി സാക്ഷ്യം വഹിക്കേണ്ടിവന്ന ഒരു സംഭവഗതിയുമായി താദാത്മ്യപ്പെടാന്‍ ആ ഉദ്യോഗസ്ഥന് കാണിച്ച മഹാമനസ്കതക്കു മുമ്പില്‍ ഞങ്ങള്‍ ആത്മാര്‍ത്ഥമായി തല കുനിക്കുകയാണ്. കാക്കിക്കുള്ളിലെ മറ്റു പലകാര്യങ്ങളെക്കുറിച്ചും നിശിതമായ പരാമര്‍ശങ്ങള്‍ നടത്തേണ്ടി വന്ന അവസ്ഥയുണ്ടായിട്ടുണ്ട്. അതിനൊക്കെ പരിഹാരമാവുന്നു ബിജുവിനോടുള്ള ആദരവ്. എല്ലാതരത്തിലും ഒറ്റപ്പെട്ടുപോയ കുടുംബത്തെ ആശ്വസിപ്പിക്കാനും അവരുടെ ദൈന്യതയെ ജനമനസ്സുകളില്‍ എത്തിച്ച് ഒരായിരം കൈകളാല്‍ ആ കണ്ണീര് തുടയ്ക്കാനുമുള്ള അവസരമുണ്ടാക്കിയ ഈ പോലീസ് ഉദ്യോഗസ്ഥന് വാസ്തവത്തില്‍ നമ്മുടെ ആഭ്യന്തരവകുപ്പിന്റെ ബ്രാന്റ് അംബാസഡറാണ്. ഇതാണ് പോലീസ്, ഇതാണ് പോലീസിങ് എന്ന് പോലീസ് സേനയ്ക്ക് അഭിമാനത്തോടെ പറയാന്‍ കഴിയണം.
മറ്റൊന്ന്, ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ജനങ്ങളെ സേവിക്കുന്നതിന്റെ യഥാര്‍ത്ഥ ചിത്രമാണ് നാദാപുരം എസ്ഐയിലൂടെ വരച്ചു കാണിക്കപ്പെടുന്നത്.
സേവനമെന്നത് എന്തായിരിക്കണമെന്ന് വിശദീകരിച്ചുകൊടുക്കാന്‍ ബിജുവിന് സാധിച്ചു എന്നിടത്താണ് അദ്ദേഹത്തിന്റെ മഹത്വം. ഇത്തരം പ്രവൃത്തിയിലൂടെ മനുഷ്യത്വത്തിന്റെ മഹാസന്ദേശമാണ് ഉയരുന്നത്. ഇന്നത്തെ അന്തരീക്ഷത്തെക്കുറിച്ച് പലരും പരിതപിക്കാറുണ്ട്. പല തരത്തിലും തലത്തിലുമുള്ള കുറ്റപ്പെടുത്തല്‍ ഉണ്ടാവാറുണ്ട്. വിമര്‍ശനങ്ങള്‍ ഉയരാറുണ്ട്. എന്നാല്‍ ക്രിയാത്മകമായി പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും നിര്‍ഭാഗ്യവശാല്‍ ആരും തയ്യാറാവാറില്ല. ഇവിടെയാണ് ബിജു എന്ന പോലീസ് ഉദ്യോഗസ്ഥന് വേറിട്ടു നില്‍ക്കുന്നത്. പോലീസിന്റെ യഥാര്‍ത്ഥ മുഖം ഇതാണെന്ന് തെളിയിച്ചുകൊടുത്ത ഉദ്യോഗസ്ഥന്റെ പ്രവൃത്തിയുടെ ആത്മാര്‍ത്ഥത നെഞ്ചേറ്റാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും സഹപ്രവര്‍ത്തകര്‍ തയ്യാറായാല്‍ എന്തുകൊണ്ടും ദൈവത്തിന്റെ സ്വന്തം നാടാവും കേരളം. കേരളത്തിന്റെ മനസ്സാക്ഷിക്കു മുമ്പില്‍ ബിജുവാണ് യഥാര്‍ത്ഥ പോലീസ് എന്ന് ഒരിക്കല്‍ കൂടി ആത്മാര്‍ത്ഥമായി പരാമര്‍ശിക്കാന്‍ ഞങ്ങള്‍ ഈ അവസരം പ്രയോജനപ്പെടുത്തുകയാണ്. ഇത്തരം ഓഫീസര്‍മാര്‍ ആ സേനയ്ക്ക് കരുത്തും അഭിമാനവുമാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: