കാസര്‍കോട്: കേരളത്തിന്റെ വൈദ്യുതി ഉപഭോഗം 2020-ല്‍ ഇരട്ടിയാകുമെന്നാണ് കേന്ദ്രവൈദ്യുതി അതോറിറ്റിയുടെ പുതിയ ഇലക്ട്രിക്കല്‍ സര്‍വ്വെ പ്രകാരമുള്ള കണക്ക്. 3200 മെഗാവാട്ടില്‍ നിന്നും 6200 മെഗാവാട്ടിലേക്ക് വൈദ്യുതി ഉപഭോഗം കുതിച്ചുയരും. നിലവില്‍ ഉപയോഗിക്കുന്നതിന്റെ അന്‍പത് ശതമാനം പോലും ഉത്പാദിപ്പിക്കാന്‍ കഴിയാത്ത സംസ്ഥാനം ഇതെങ്ങനെ മറികടക്കുമെന്ന ആശങ്കയാണ് മുന്നില്‍. മുടങ്ങിക്കിടന്ന ചീമേനി താപവൈദ്യുത പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദിന്റെ പ്രഖ്യാപനം പ്രതീക്ഷയേകുന്നതും അതുകൊണ്ടാണ്. എന്നാല്‍ പ്രഖ്യാപനം പോലെ അത്ര എളുപ്പമല്ല പദ്ധതി യാഥാര്ത്ഥ്യമാക്കുകയെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതി ചര്‍ച്ചാവിഷയമാകുന്നത്. കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനായിരുന്നു ആദ്യത്തെ പദ്ധതി. എന്നാല്‍ പരിസ്ഥിതി സംഘടനകള്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ത്തിയതോടെ പ്രകൃതി വാതകത്തിലേക്ക് ചുവടുമാറ്റുകയായിരുന്നു. ഇതിനെതിരെയും സമരസംഘടനകള്‍ രംഗത്തുണ്ട്.
പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പോലും ഇതുവരെ നടന്നിട്ടില്ല. ആവശ്യമുള്ള ഇരുനൂറ് ഏക്കര്‍ നല്കാന് റവന്യു വകുപ്പ് സന്നദ്ധമാണെങ്കിലും കൈമാറിയിട്ടില്ല. സ്വകാര്യ മേഖലയില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതി 1200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിലപാടിലെ വിശ്വാസ്യതയില്ലായ്മ നിക്ഷേപകരെ പിന്തിരിപ്പിക്കുന്നു. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷ (കെഎസ്ഐഡിസി)നാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്.
ആഭ്യന്തര പ്രകൃതിവാതക ഉത്പാദനത്തില്‍ രാജ്യം പ്രതിസന്ധി നേരിടുന്നതിനാല്‍ കൂടിയ വിലയ്ക്ക് ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി) ഇറക്കുമതി ചെയ്യേണ്ടിവരും. അത് ഉത്പാദനച്ചിലവ് വര്‍ദ്ധിപ്പിക്കും. കൂടിയ വിലയ്ക്ക് വൈദ്യുതി വകുപ്പ് വൈദ്യുതി വാങ്ങുമോയെന്ന കാര്യത്തില്‍ നിക്ഷേപകര്‍ക്ക് ആശങ്കയുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെഎസ്ഐഡിസി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. കുറഞ്ഞ വിലയ്ക്ക് പ്രകൃതി വാതകം ലഭിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകണമെന്നാണ് ഇവരുടെ ആവശ്യം.
വൈദ്യുതി പ്രതിസന്ധി പരിഹരിക്കപ്പെടുന്നതിനോടൊപ്പം പാരിസ്ഥിതിക പ്രത്യാഘാതം ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്. ഹൈദരാബാദ് ആസ്ഥാനമായുള്ള രാംകോ കമ്പനി നടത്തിയ പാരിസ്ഥിതിക പഠന റിപ്പോര്‍ട്ടിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. കാര്യങ്കോട് പുഴയില്‍ നിന്നും പ്രതിദിനം പദ്ധതിക്കാവശ്യമായ 3.40 എംഎല്‍ഡി ജലം ഉപയോഗപ്പെടുത്താമെന്നും സമീപത്ത് സംരക്ഷിത പ്രദേശങ്ങളില്ലെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍. രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടാകുമെന്നും ദേശാടനപ്പക്ഷികള്‍ ഉള്‍പ്പെടെയുള്ളവയുടെ വംശനാശത്തിന് നിലയത്തില്‍ നിന്നും പുറന്തള്ളപ്പെടുന്ന താപം കാരണമാകുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. പ്രദേശവാസികളുടെ ഭയാശങ്കകള്‍ പരിഹരിക്കുകയെന്നതും സര്‍ക്കാരിന് വെല്ലുവിളിയാകും.
കെ. സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: