കണ്ണൂര്‍: കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് ലഷ്കര്‍ ഇ തൊയ്ബ വഴി ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് കണ്ണൂര്‍ ജില്ലയിലേക്ക് പണമെത്തിയെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിയമസഭയിലെ വെളിപ്പെടുത്തല്‍ ഏറെ ഗൗരവമുള്ളത്. കണ്ണൂര്‍ മതതീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായിട്ട് നിരവധി വര്‍ഷങ്ങളായി. ജമ്മു കാശ്മീരില്‍ സുരക്ഷാ സേനയുടെ വെടിയേറ്റ് കണ്ണൂര്‍ സിറ്റി സ്വദേശികള്‍ മരണപ്പെട്ടതോടെയാണ് തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി സര്‍ക്കാരിന് ബോധ്യപ്പെട്ടത്. തുടര്‍ന്ന് തീവ്രവാദപ്രവര്‍ത്തനങ്ങളെ കുറിച്ച് വ്യാപകമായ ചര്‍ച്ച നടന്നുവെങ്കിലും ഇതിന്റെ വ്യാപനവും വളര്‍ച്ചയും തടയുന്നതിനാവശ്യമായ ശക്തമായ നടപടികള്‍ ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. സംഘടിത വോട്ടു ബാങ്ക് ലക്ഷ്യമിട്ട് പ്രബല രാഷ്ട്രീയ പാര്‍ട്ടികള്‍ നിലയുറപ്പിച്ചതോടെ മതതീവ്രവാദ ശക്തികള്‍ക്ക് കേരളവും പ്രത്യേകിച്ച് കണ്ണൂരും വളക്കൂറുള്ള മണ്ണാവുകയായിരുന്നു.
കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസിന് ശേഷം കണ്ണൂരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിലച്ചു എന്ന മിഥ്യാധാരണയിലായിരുന്നു ഭരണകൂടവും അവരുടെ കുഴലൂത്തുകാരും. മകന്റെ മൃതശശരീരം പോലും കാണേണ്ടെന്ന് കാശ്മീരില്‍ കൊല്ലപ്പെട്ട ഫയാസിന്റെ അമ്മ പറയുക കൂടി ചെയ്തതോടെ മതതീവ്രവാദ പ്രവര്‍ത്തനത്തിന് കണ്ണൂരില്‍ അവസാനമായെന്ന് രാഷട്ര സ്നേഹികളും ആശ്വസിച്ചു. എന്നാല്‍ സമാധാന കാംക്ഷികളെ ഞെട്ടിച്ച് കൊണ്ട് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 23 ന് തീവ്രവാദ പരിശീലനത്തിനിടെ 21 പോപ്പുലര്‍ ഫ്രണ്ടുകാരെ കണ്ണൂര്‍ നാറാത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. ആയുധ പരിശീലനത്തിനിടെ അറസ്റ്റിലായവരുടെ അന്താരാഷ്ട്ര ഭീകരസംഘടനകളുമായുള്ള ബന്ധവും സാമ്പത്തിക സ്രോതസ്സും അന്വേഷിക്കണമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശും ഉയര്‍ന്നിരുന്നു.
എന്നാല്‍ പ്രാഥമികാന്വേഷണം നടത്തിയ ലോക്കല്‍ പോലീസോ തുടരന്വേഷണം നടത്തിയ ദേശീയ അന്വേഷണ ഏജന്‍സിയോ പ്രതികളുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും സാമ്പത്തിക സ്രോതസ്സോ അന്താരാഷ്ട്ര ഭീകരസംഘടനകളുമായുള്ള ബന്ധങ്ങളോ അന്വേഷിച്ചില്ല. നിരവധി പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്ഫോടന പരമ്പരക്കേസിലെ മുഖ്യ പ്രതി മുന്നാഭായ് സുരക്ഷിതതാവളമായി തെരഞ്ഞെടുത്തതും കണ്ണൂരായിരുന്നു. കണ്ണൂരില്‍ നിന്ന് കല്ല്യാണം കഴിച്ച് കുടുംബസമേതം കഴിയവേയാണ് ഇയാളെ സിബിഐ സംഘം അറസ്റ്റ് ചെയതത്. കൊടം ഭീകരന് യാസിന് ഭട്കല് കണ്ണൂരില്‍ താമസിച്ച് തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കിയതായും അന്വേഷണ ഏദന്സികള്ക്ക് വിവരം ലഭിച്ചിരുന്നു.
വിവിധ മത തീവ്രവാദ സംഘടനകള്‍ക്ക് കണ്ണൂര്‍ ജില്ലയിലുള്ള സ്വാധീനവും സാമ്പത്തികമായ സഹായങ്ങളെ കുറിച്ചുള്ള വിവരങ്ങളുമാണ് ചെന്നിത്തലയുടെ വെളിപ്പെടുത്തലിലൂടെ വ്യക്തമായത്. എന്നാല്‍ എത്ര കോടിരൂപയാണ് കണ്ണൂര്‍ ജില്ലയിലെ തീവ്രവാദികളുടെ കൈകളിലെത്തിയതെന്ന് ചെന്നിത്തല വെളിപ്പെടുത്തിയിട്ടില്ല. ലഷ്കര്‍ ഇ തൊയ്ബ നിരോധിത സംഘടനയാണ്. കേരളത്തിലെ തീവ്രവാദ സംഘടനകളുമായി ലഷ്കര്‍ തൊയ്ബക്കുള്ള ബന്ധം അന്വേഷിച്ച് അത്തരം സംഘടനകളെ നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
ചെന്നിത്തലയുടെ നിയമസഭയിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മത തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് ധവള പത്രമിറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജന്മഭൂമിയോട് പറഞ്ഞു. കേരളത്തില്‍ വര്‍ധിച്ച് വരുന്ന തീവ്രവാദപ്രവര്‍ത്തനങ്ങളെ കുറിച്ച് ബിജെപി നേരത്തെ തന്നെ സൂചന നല്‍കിയതാണ്. എന്നാല്‍ ഇത് മുഖവിലക്കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസില്‍ ലഷ്കര്‍ തൊയ്ബയുടെ പങ്ക് അന്വേഷിക്കാനോ നാറാത്ത് ആയുധ പരിശീലനക്കേസില്‍ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ചോ അന്താരാഷ്ട്ര ബന്ധങ്ങളെക്കുറിച്ചോ അന്വേഷിക്കാനോ സര്‍ക്കാര്‍ തയ്യാറായില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
കെ. സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: