കൊച്ചി: കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് കോണ്‍ഗ്രസില്‍ ചേരിപ്പോരായി മാറുന്നു. വി എം സുധീരനെ പ്രസിഡന്റാക്കണണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം സജീവമായി രംഗത്തിറങ്ങിയതോടെയാണ് പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നത്.
ഹരിത എംഎല്‍എമാരാണ് സുധീരനുവേണ്ടി സജീവമായി രംഗത്തിറങ്ങിയിട്ടുള്ളത്. ദല്‍ഹി കേന്ദ്രമാക്കി ചരടുവലികള്‍ ശക്തമാക്കുകയാണ് ഇവര്‍. ഒന്‍പതിന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ദല്‍ഹിയില്‍ ഹൈക്കമാന്റുമായി പ്രശ്നം ചര്‍ച്ച ചെയ്യാനിരിക്കെയാണ് സുധീരനെ കെപിസിസി അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ പരസ്യമായി രംഗത്ത് വരുന്നത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ജി. കാര്‍ത്തികേയനെയാണ് പിന്തുണക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വി എം. സുധീരനെ പ്രസിഡന്റാക്കണമെന്ന അഭിപ്രായം പ്രകടിപ്പിച്ചതായാണ് സൂചന. എ.കെ. ആന്റണി കാര്‍ത്തികേയനെ അനുകൂലിക്കുന്നുണ്ടെങ്കിലും സുധീരനെ അവഗണിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
കേരളത്തില്‍ പാര്‍ട്ടി അമ്പേ തകര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ സുധീരന്റെ പ്രതിഛായ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് ഹരിത ഗ്രൂപ്പ് എംഎല്‍എ മാര്‍ എന്നറിയപ്പെടുന്ന ടിഎന്‍.പ്രതാപനും വി ടി. ബല്‍റാമും പറയുന്നു. കോണ്‍ഗ്രസ് നേതാക്കളില്‍ മറ്റാര്‍ക്കുമില്ലാത്ത പ്രതിഛായ സുധീരനുണ്ടെന്നും പാര്‍ട്ടിക്ക് അടുത്ത ലോക്സഭാ തെരഞ്ഞടുപ്പില്‍ ഇത് നേട്ടമുണ്ടാക്കുമെന്നുമാണ് ഇവരുടെ അഭിപ്രായം. ലാവ്ലിന് കേസില്‍ ആരോപണ വിധേയമായതും സജീവ രാഷ്ട്രീയ പ്രശ്നങ്ങളില്‍ നിന്ന് ഏറെക്കാലമായി അകന്നു നിന്നതും കാര്‍ത്തികേയന്റെ പോരായ്മയായി ഈ വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്.
ഗ്രൂപ്പുകള്‍ക്കതീതനായ ശക്തനായ പ്രസിഡന്റായിരിക്കാന്‍ കാര്ത്തികേയന് കഴിയില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അനുകൂലിക്കുന്ന സാഹചര്യത്തില്‍ കാര്‍ത്തികേയനു തന്നെയാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. അവസാന നിമിഷം രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് സുധീരനെ അനുകൂലിക്കുന്നവര്‍ക്കു പ്രതീക്ഷ നല്‍കുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശിച്ചിട്ടും സുധീരന് മാറി നില്‍ക്കുകയായിരുന്നു.
കെപിസിസി പ്രസിഡന്റ് പദം തന്നെയായിരുന്നു സുധീരനെ ഇതിനു പ്രേരിപ്പിച്ചതും. സാഹചര്യം വരുമ്പോള്‍ പിന്തുണക്കാമെന്ന ഉറപ്പ് എ. കെ ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കളില്‍ നിന്ന് സുധീരനു ലഭിച്ചിരുന്നു എന്നതാണ് വസ്തുത. പ്രബലമായ ഗ്രൂപ്പുകളുടെ ഒന്നും പിന്തുണയില്ലാത്തതാണ് സുധീരന്റെ ശക്തിയും ദൗര്‍ബല്യവും. എന്നാല്‍ ഗ്രൂപ്പുകള്‍ക്കതീതമായ ആ പ്രതിഛായ സുധീരനെ തുണക്കുമോയെന്നത് കാത്തിരുന്നു കാണേണ്ടതാണ്.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: