ന്യൂദല്‍ഹി: മുസാഫര്‍നഗര്‍ കലാപ ബാധിതരെ പാക് ചാര സംഘടനയായ ലഷ്കറെ തോയ്ബ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതൃത്വം വീണ്ടും രംഗത്ത്. കഴിഞ്ഞ മാസം ഹരിയാനയിലെ രണ്ട് ഇമാമുമാരെ ലഷ്കര്‍ ബന്ധത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തെ മുസാഫര്‍നഗറിലെ കലാപബാധിതരെ ഭീകരബന്ധത്തിന്റെ പേരില്‍ പിടികൂടിയെന്ന തരത്തില്‍ ഒരു ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് രാഹുലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതൃത്വം വീണ്ടും രംഗത്തെത്തിയത്.
എന്നാല്‍ പത്രത്തില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും ഇമാമുമാരെ പിടികൂടിയത് ദല്‍ഹി പോലീസാണെന്നും അവര്‍ മുസാഫര്‍നഗര്‍ അഭയാര്‍ത്ഥികളല്ലെന്നും വ്യക്തമാക്കി ദല്‍ഹി പോലീസ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനം നടത്തിയതോടെ കോണ്‍ഗ്രസ് നേതാക്കള്‍ വീണ്ടും കുടുക്കിലായി. ലഷ്കറെ ബന്ധത്തിന്റെ പേരില്‍ കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രണ്ടു പേരെയും ദല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്.
അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ലഷ്കറെ തോയ്ബ പ്രവര്‍ത്തകര്‍ റിക്രൂട്ട്മെന്റിനായി വന്നത് ശരിയായതോടെ രാഹുല്‍ഗാന്ധി നടത്തിയ പ്രസ്താവന ശരിയാണെന്ന് വ്യക്തമായതായി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് പ്രതികരിച്ചു. കേന്ദ്രമന്ത്രി മനീഷ് തിവാരിയും രാഹുലിനെ ന്യായീകരിച്ച് രംഗത്തെത്തി. എന്നാല്‍ പോലീസ് പിടിയിലായവര്‍ക്ക് മുസാഫര്നഗറുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമായതോടെ കോണ്‍ഗ്രസ് വെട്ടിലായി. വിവാദ വിഷയം വീണ്ടും ചര്‍ച്ചാ വിഷയമാക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പാര്‍ട്ടിയിലും എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. വിഷയത്തേപ്പറ്റി കേന്ദ്ര ആഭ്യന്തരമന്ത്രി വിശദീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ഇന്‍ഡോറില്‍ ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മുസാഫര്‍നഗറിലെ മുസ്ലിംയുവാക്കളെ പാക് ചാര സംഘടന റിക്രൂട്ട് ചെയ്യുന്നതിന് ശ്രമിക്കുന്നതായി രാഹുല്‍ഗാന്ധി പ്രസംഗിച്ചത്. ഐ.ബി ഉദ്യോഗസ്ഥന് തനിക്കു നല്കിയ വിവരമാണിതെന്നും രാഹുല്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ഇത്തരത്തില്‍ യാതൊരു റിപ്പോര്‍ട്ടുമില്ലെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി. മുസ്ലിംകളെ പാക് ചാര സംഘടന ഉന്നമിടുന്നെന്ന രാഹുലിന്റെ പ്രസ്താവന മുസ്ലിം സംഘടനകളുടെ വലിയ രോഷത്തിന് കാരണമായി. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഭക്ഷണവും വസ്ത്രങ്ങളും പോലും നല്കാന് തയ്യാറാകാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്കെതിരെ ക്യാമ്പുകളിലെ അഭയാര്‍ത്ഥികളും മുസ്ലിം സംഘടനകളും രൂക്ഷമായാണ് പ്രതികരിച്ചത്. വോട്ടുബാങ്ക് ലക്ഷ്യമിട്ട് മതവിഭാഗങ്ങളെ ഭിന്നിപ്പിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഗുഢലക്ഷ്യം തുറന്നു കാട്ടപ്പെട്ടതായി ബിജെപി ആരോപിച്ചിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: