ശബരിമല: ശബരിമലയില്‍ സന്നിധാനത്തിനടുത്ത് അയ്യപ്പഭക്തരെ പോലീസ് തല്ലിച്ചതച്ചു. കേരള പോലീസിന്റെ ശബരിമലയിലെ സേവനത്തിനുമേല്‍ കരിപൂശുന്നതായി സംഭവം. അയ്യപ്പദര്‍ശനത്തിനെത്തിയ വന്‍ ജനാവലിക്ക് ആവശ്യത്തിനു സൗകര്യം ഉണ്ടാക്കിക്കൊടുക്കുന്നതില്‍ വീഴ്ച വരുത്തുകയും ഭക്തരെ മര്ദ്ദിക്കുക്കയും ചെയ്ത നടപടിക്കെതിരേ ശക്തമായ പ്രതിഷേധം രൂപപ്പെട്ടിരിക്കുകയാണ്. ഭക്തരോട് സന്നിധാനത്ത് പോലീസ് മാന്യമായി പെരുമാറണമെന്നും സുഗമമായ ദര്‍ശന സൗകര്യം ഒരുക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ട ദിവസം തന്നെയാണ് പോലീസ് മര്‍ദ്ദനം ഉണ്ടായത്.
പതിനെട്ടാം പടിക്കു തൊട്ടടുത്ത് വലിയ നടപ്പന്തലിലാണു ഭക്തര്‍ക്ക് മര്‍ദ്ദനമേറ്റ ഒരു സ്ഥലം. ചന്ദ്രാനന്ദന്‍ റോഡുവഴി നടപ്പന്തലിനടുത്തെത്തിയ ഭക്തര്‍ക്ക് ലാത്തിയിടിയേറ്റു. ശരണം വിളി മുഴക്കിക്കൊണ്ട് ചിതറിയോടിയെങ്കിലും ഈ കൊടും തിരക്കിനിടയിലും വലിയ ദുരന്തം ഭാഗ്യം കൊണ്ട് ഒഴിവായി. നീലിമല, അപ്പാച്ചിമേട്, ശരം കുത്തി എന്നിവിടങ്ങളില്‍ ബാരിക്കേഡുകളുടെ വടം പൊട്ടി നിരവധി അയ്യപ്പന്മാര്ക്കു നിസ്സാര പരിക്കു പറ്റി.
പമ്പയില്‍നിന്ന് സ്വാമിമാരെ മലയിലേക്കു കയറ്റി വിടുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഭക്തരുടെ വരവ് കുറവായിരുന്നു. എന്നാല്‍ മകരവിളക്ക് ദര്‍ശനത്തിന് ഏഴു ദിവസം മാത്രം ശേഷിക്കെ വന്‍ ഭക്ത ജനത്തിരക്കുണ്ടാവുമെന്നു കണക്കാക്കി എടുക്കേണ്ട ഒരു മുന്‍ കരുതലും അധികൃതര്‍ കൈക്കൊണ്ടിരുന്നില്ല. പോലീസിന്റെ വെര്‍ച്വല്‍ ക്യൂ സംവിധാനം പോലും അവതാളത്തിലായി. തിങ്കളാഴ്ച രാത്രി പമ്പയില്‍നിന്ന് മലകയറിയ ഭക്തര്‍ ഇന്നലെ വൈകിട്ട് ദീപാരാധന വേളയിലാണ് ദര്‍ശനത്തിനു സനിധാനത്തെത്തിയത്. ഈ തിരക്കുകള്‍ക്കിടയില്‍ ഭക്തര്‍ക്ക് കുടിവെള്ളം കിട്ടുന്നതിനു പോലും സൗകര്യം ലഭ്യമായിരുന്നില്ല.
ഇതിനിടെ പലയിടങ്ങളില്‍നിന്നും സ്വാമിമാര്‍ കുടിവെള്ളം ശേഖരിക്കാന്‍ പോയതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് പോലീസ് തന്നെ വിശദീകരിക്കുന്നു. അവര്‍ തിരികെ ചെന്ന് മറ്റൊരു ക്യൂ ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും അവരെ തടഞ്ഞതല്ലാതെ ബലപ്രയോഗമൊന്നും നടത്തിയിട്ടില്ലെന്നും പോലീസ് വിശദീകരിക്കുന്നു. എന്നാല്‍ അയ്യപ്പദര്‍ശനത്തിനായി മണിക്കൂറുകള്‍ കാത്തു നിന്ന് അവശരായപ്പോള്‍ മരക്കൂട്ടത്ത് ക്യൂ കോംപ്ലക്സിലെ ബാരിക്കേഡിനുള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ ശ്രമിച്ച അയ്യപ്പ ഭക്തരെയാണ് ഏതാനും പോലീസുകാര്‍ ലാത്തികൊണ്ട് തല്ലുകയും, കുത്തുകയും ചെയ്തതെന്ന് ഭക്തര്‍ വിശദീകരിക്കുന്നു.
ദീര്‍ഘനേരം ക്യൂവില്‍ നിന്ന് ശരീരം തളര്‍ന്നപ്പോള്‍ ബാരിക്കേഡില്‍ നിന്ന് വെള്ളം കുടിക്കുന്നതിനും പ്രാഥമികാവശ്യങ്ങള്‍ക്കുമായി പുറത്തേക്ക് പോകുവാന്‍ ശ്രമിച്ചവര്‍ക്കുനേരെയാണ് പോലീസിന്റെ മര്‍ദ്ദനം ഉണ്ടായത്. മരക്കൂട്ടം ശരംകുത്തി ഭാഗങ്ങളില്‍ തിരക്ക് നിയന്ത്രണാതീതമായിട്ടും അയ്യപ്പഭക്തര്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കുവാനും, വേണ്ട നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാനും ആവശ്യത്തിന് പോലീസ് ഉണ്ടായിരുന്നില്ല.
അന്യസംസ്ഥാനത്തു നിന്നും എത്തിയ പോലീസ് അയ്യപ്പഭക്തരെ വളഞ്ഞുവെച്ചുപദ്രവിക്കുകയും ബാരിക്കേഡിലേക്ക് ബലപ്രയോഗത്തിലൂടെ തള്ളിക്കയറ്റിവിടുകയും ചെയ്തു.
ശബരിമലയിലെ ശ്രീകോവിലിന് മുന്‍വശത്തും അയ്യപ്പഭക്തരോട് പോലീസിന്റെ സമീപനം വളരെ മോശമായ നിലയിലാണെന്ന ആക്ഷേപം നിലനില്‍ക്കെയാണ് ഇന്നലെ മരക്കൂട്ടത്തും മറ്റും അതിക്രമം അരങ്ങേറിയത്. കഴിഞ്ഞദിവസം ശ്രീകോവിലിനു മുന്നില്‍ ദര്‍ശനം നടത്തിയ അയ്യപ്പഭക്തനെ പോലീസ് പിടിച്ച് തള്ളുന്നതിനിടെ കാല് വഴുതി വീണ് പരിക്കേറ്റ സംഭവം വിവാദമായിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: