റാഞ്ചി: അമ്പത്തിയൊന്‍പതാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളം മെഡല്‍ വേട്ട തുടങ്ങി. രണ്ട് ദിവസത്തെ ദുരിതയാത്രക്ക് ശേഷം ചൊവ്വാഴ്ച റാഞ്ചിയിലെത്തിയ മലയാളി താരങ്ങള്‍ യാത്രാക്ഷീണമൊക്കെ മറന്ന് ട്രാക്കിലിറങ്ങിയതോടെ ആദ്യ ദിനം നാല് സ്വര്‍ണ്ണം കേരളത്തിന് സ്വന്തമായി. രണ്ട് വെള്ളിയും രണ്ട് വെങ്കലവും കേരളം സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്തു. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കെ.ആര്. ആതിര, ഹൈജമ്പില്‍ എന്‍.പി. സംഗീത, സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ പി.യു. ചിത്ര, സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ സുഹൈല്‍. പി.വി. എന്നിവരാണ് ആദ്യദിനം കേരളത്തിന്റെ സ്വര്‍ണ്ണവേട്ടക്കാര്‍. മീറ്റിലെ ആദ്യ ദേശീയ റെക്കോര്‍ഡും കേരളം സ്വന്തമാക്കി. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ സ്വര്‍ണ്ണം നേടിയ എന്‍.പി സംഗീതയാണ് ദേശീയറിക്കാര്‍ഡ് സ്വന്തമാക്കിയത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ വി.ഡി. അഞ്ജലി, സീനിയര്‍ ആണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ കെ.ജെ. ജോസഫ് എന്നിവര്‍ വെള്ളിയും ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ ഡിബി സെബാസ്റ്റ്യന്‍, സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ഗീതു മോഹന്‍ എന്നിവര്‍ വെങ്കലവും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: