ന്യൂദല്‍ഹി: ബംഗ്ലാദേശ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ആക്രമണ സംഭവങ്ങളില്‍ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന കൂട്ടക്കശാപ്പിനെതിരെ ബിജെപി. ഹിന്ദുക്കള്‍ക്കെതിരെ ആസൂത്രിതമായ ആക്രമണങ്ങളാണ് നടക്കുന്നതെന്നും ബംഗ്ലാദേശില്‍ നിന്നും ഹിന്ദുസമൂഹത്തെ ഉന്മൂലനം ചെയ്യുന്നതിനുള്ള ശ്രമങ്ങളാണിതെന്നും ബിജെപി വക്താവ് നിര്‍മ്മല സീതാരാമന് പറഞ്ഞു. സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് ബംഗ്ലാദേശുമായി നയതന്ത്രതലത്തില്‍ ഇടപെടണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
സ്ത്രീകളെ കൂട്ടബലാല്‍സംഗം ചെയ്യുകയും നൂറുകണക്കിന് ഹിന്ദുഭവനങ്ങള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ മറവില്‍ ന്യൂനപക്ഷ ജനതയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് അവിടെ നടക്കുന്നത്. ബംഗ്ലാദേശിന്റെ ആഭ്യന്തര പ്രശ്നമാണെങ്കിലും ഹിന്ദുക്കളെ കൊന്നൊടുക്കുന്നത് അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്തണം. ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലാണ് ഹിന്ദുക്കളെ കൊന്നൊടുക്കുന്നത്.
ബംഗ്ലാദേശ് രൂപീകരണ കാലത്ത് 30 ശതമാനമായിരുന്ന ഹിന്ദു ജനസംഖ്യ ഇന്ന് 10 ശതമാനമായി താഴ്ന്നിരിക്കുകയാണ്. പാക്കിസ്ഥാനിലേയും സ്ഥിതി വ്യത്യസ്ഥമല്ല. ഹിന്ദു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുന്നതിനെതിരെ പാക് ഹിന്ദു കൗണ്‍സില്‍ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. കറാച്ചിയില്‍ 20-30 സംഭവങ്ങളാണ് എല്ലാ മാസവും റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇരു രാജ്യങ്ങളിലേയും ഹൈന്ദവക്ഷേത്രങ്ങള്‍ മുഴുവന്‍ തകര്‍ക്കുകയാണ്. ഐക്യരാഷ്ട്രസഭയും ഏഷ്യന്‍ മനുഷ്യാവകാശ സംഘടനയും ബംഗ്ലാദേശിലേയും പാക്കിസ്ഥാനിലേയും ഹിന്ദുക്കളുടെ ദയനീയാവസ്ഥയേപ്പറ്റി ആവര്‍ത്തിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കിയതാണ്. നയതന്ത്ര തലത്തില്‍ ഇരു രാജ്യങ്ങളുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ കേന്ദ്ര വിദേശകാര്യവകുപ്പ് ശ്രമിക്കണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലിയും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: