കൊച്ചി: സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതി കാര്യങ്ങളില്‍ മെല്ലെപ്പോക്കാണ് നടത്തുന്നതെന്ന് ഹൈക്കോടതി. മൂന്നാര്‍ ദൗത്യസേന തകര്‍ത്ത റിസോര്‍ട്ടുമായി ബന്ധപ്പെട്ട് റിസോര്‍ട്ടിന്റെ ഉടമ നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.
ഹൈദരാബാദ് കമ്പനിയായ ഹൈലാന്റ് കോട്ടേജസ് പ്രൈവറ്റ് ലിമിറ്റഡ് പട്ടയമുള്ള രണ്ട് ഏക്കര്‍ വസ്തു വാങ്ങിയത് 1994 ലാണ്. തുടര്‍ന്ന് പഞ്ചായത്തിന്റേയും സര്‍ക്കാരിന്റേയും അനുമതിയോടെ ആറ് റിസോര്‍ട്ട് കെട്ടിടങ്ങള്‍ നിര്‍മിച്ചു. എന്നാല്‍ പുറമ്പോക്ക് സ്ഥലത്ത് റിസോര്‍ട്ട് നിര്‍മിച്ചെന്ന് കാട്ടി നോട്ടീസ് നല്‍കാതെ 2007 ല്‍ മൂന്നാര്‍ ദൗത്യസംഘം റിസോര്‍ട്ട് തകര്‍ക്കുകയായിരുന്നു.
നോട്ടീസ് നല്കിയെങ്കില് ഹാജരാക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. കേരള ഭൂസംരക്ഷണ നിയമം ചട്ടം നാല്, അഞ്ച് അനുസരിച്ച് പുറമ്പോക്കു ഭൂമിയാണെന്ന് തെളിയിക്കുന്ന രേഖകളുടെ വിശദീകരണം നല്കാന് കളക്ടറേറ്റിലെ ഒരുദ്യോഗസ്ഥന് കോടതിയില്‍ കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാര്‍ മൂന്നാഴ്ച സമയം ആവശ്യപ്പെട്ടപ്പോഴാണ് കോടതിയുടെ ശക്തമായ വിമര്‍ശനമുണ്ടായത്. മന്ത്രിമാര്‍ പറഞ്ഞാല്‍ ഈ രേഖകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഹാജരാക്കും. കോടതിക്കാര്യങ്ങളില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ മെല്ലെപ്പോക്കാണ്. സര്‍ക്കാര്‍ അഭിഭാഷകര്‍ രാജ്യത്തെ പൗരന്മാരുടെ അവകാശമാണ് സംരക്ഷിക്കേണ്ടതെന്ന് പറഞ്ഞ കോടതി സര്‍ക്കാര്‍ ജയിക്കുന്ന പല കേസുകളിലും സാധാരണക്കാരായ പൗരന്മാരാണ് തോല്‍ക്കുന്നതെന്നും അഭിപ്രായപ്പെട്ടു. അമേരിക്കന്‍ ഐക്യനാടുകളുടെ അറ്റോര്‍ണി ജനറല്‍ ഓഫീസിന് മുന്നില്‍ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട കാര്യങ്ങള്‍ ഫലകത്തില്‍ എഴുതിവെച്ചിട്ടുണ്ടെന്നും ഇതു മാതൃകയാക്കണമെന്നും കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. 20 ന് വീണ്ടും ഹര്‍ജി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: