തിരുവനന്തപുരം: ആറന്മുള വിമാനത്താവളത്തിനുള്ള അനുമതിയെ ചൊല്ലി നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും തമ്മില്‍ വാഗ്വാദം. വിമാനത്താവള വിഷയത്തില്‍ മുന്‍സര്‍ക്കാറിന് തെറ്റ് പറ്റിയിട്ടില്ലെന്ന് വി.എസ്.അച്യുതാനന്ദന് വ്യക്തമാക്കി. എന്നാല്‍, കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് വിമാനത്താവള നിര്‍മ്മാണത്തിന് അനുകൂലമായി 17 തീരുമാനങ്ങളെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
നന്ദിപ്രമേയ ചര്‍ച്ചക്കൊടുവിലായിരുന്നു ഇരുവരും തര്‍ക്കിച്ചത്. ആറന്മുള വിഷയത്തില്‍ ഇടതുസര്‍ക്കാരിന് തെറ്റുപറ്റിയെന്ന് മുന്‍ മന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ എം.എ.ബേബി കഴിഞ്ഞദിവസം വ്യക്തമാക്കിയ സാഹചര്യത്തില്‍ കൂടിയായിരുന്നു വി.എസിന്റെ നിലപാട്.
മുന്‍ സര്‍ക്കാരിന് ഇക്കാര്യത്തില്‍ വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് വി.എസ് ആവര്‍ത്തിച്ചു. ആറന്മുള എംഎല്‍എ തന്ന നിവേദനം പരിശോധിക്കാന്‍ പത്തനംതിട്ട ജില്ലാ കലക്ടറോട് ആവശ്യപ്പെടുകയാണ് ചെയ്തത്. ഇത് മിനുട്സ് മാത്രമാണ്. അല്ലാതെ ഉത്തരവല്ല. ഉത്തരവാണങ്കില് പ്രത്യേകമായി ഇറക്കും. സര്‍ക്കാരിന്റെ അന്നത്തെ നിര്‍ദേശത്തെ റവന്യൂ ഉദ്യോഗസ്ഥരും എതിര്‍ത്തില്ല. വിമാനത്താവളത്തിനായി നിയമവിധേയമായി ഭൂമി കണ്ടെത്താനായിരുന്നു മന്ത്രിസഭാ തീരുമാനവും. ഇതില്‍ എവിടെയാണ് വിമാനത്താവളത്തിനായി ഭൂമി നികത്താന്‍ തീരുമാനമെടുത്തതെന്നായിരുന്നു വിഎസിന്റെ ചോദ്യം.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിമാനത്താവളത്തിന്റെ നിര്‍മ്മാണത്തിനായി 17 തീരുമാനങ്ങള്‍ എടുത്തിരുന്നതിന്റെ രേഖകള്‍ പരസ്യപ്പെടുത്താന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി മറുപടി നല്കി. വിമാനത്താവളത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുംവിധം ഭൂമികൈമാറ്റം ചെയ്യുന്നതിന് സത്വര നടപടികള്‍ സ്വീകരിച്ച് വിവരം അറിയിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത് വിഎസ് ആണ്.
എംഎല്‍എ നല്കിയ നിവേദനം കളക്ടര്‍ക്ക് കൈമാറുക മാത്രമാണ് താന്‍ ചെയ്തതെന്ന വിഎസിന്റെ വാദത്തേയും മുഖ്യമന്ത്രി ഖണ്ഡിച്ചു. നിവേദനം കളക്ടര്‍ക്ക് കൈമാറിയതല്ലെന്നും മറിച്ച് കളക്ടര്‍ക്ക് സര്‍ക്കാര്‍ കൈമാറിയ രേഖയുടെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിനായി തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.എ.ബേബി സഭയില്‍ പറഞ്ഞത് തെറ്റുപറ്റിയെന്നാണ്. തെറ്റുപറ്റിയെന്ന് ഒരാള്‍ പറയുമ്പോള്‍ എന്തിനാണ് തെറ്റു ചെയ്തതെന്ന് ചോദിക്കാന്‍ കഴിയില്ല. ഇത്തരം കാര്യങ്ങളില്‍ പ്രതിപക്ഷ നേതാവ് തുറന്ന സമീപനം കാണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: