കൊച്ചി: ഈ മാസം 20,21 തിയതികളില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്കിംഗ് മേഖലയിലെ ഒമ്പത് ട്രേഡ് യൂണിയനുകള്‍ സംയുക്തമായി പണിമുടക്ക് നടത്തുന്നു. കാലാവധി തീര്‍ന്ന പതിനാല് മാസം പിന്നിട്ട ശമ്പളക്കരാര്‍ പുതുക്കുക, ജനവിരുദ്ധ ബാങ്കിംഗ് പരിഷ്കാരങ്ങള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഒമ്പത് ദേശീയ ട്രേഡ് യൂണിയന് സംഘടനകളുടേയും സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 10 ലക്ഷത്തോളം ബാങ്ക് ജീവനക്കാര്‍ സമരത്തില്‍ പങ്കാളികളാകുന്നതോടെ രണ്ട് ദിവസം ബാങ്കിംഗ് മേഖല പൂര്‍ണമായും സ്തംഭിക്കും.
പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി പ്രധാനമന്ത്രി, ധനമന്ത്രി ഐബിഎ ചെയര്മാന് എന്നിവര്‍ക്ക് ഓരോ ബാങ്ക് ശാഖയില്‍ നിന്നും ജീവനക്കാരുടെ കൂട്ട നിവേദനം നാളെ അയയ്ക്കും. ജനുവരി 17 ന് എല്ലാ ടൗണ്‍-ജില്ലാ കേന്ദ്രങ്ങളിലും ജാഥകള്‍ സംഘടിപ്പിക്കും. അന്നേ ദിവസം മുതല്‍ ജീവനക്കാര്‍ ബാഡ്ജ് ധരിച്ചായിരിക്കും ജോലിയില്‍ പ്രവേശിക്കുക. പണിമുടക്ക് ദിവസങ്ങളിലും ദേശവ്യാപകമായി ടൗണ്‍-ജില്ലാ കേന്ദ്രങ്ങളിലും റാലികളും ധര്‍ണകളും നടക്കുമെന്നും യുഎഫ്ബിയു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2012 ഒക്ടോബര്‍ 31 ന് കാലാഹരണപ്പെട്ട ഉഭയകക്ഷി വേതന കരാര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ആറുതവണ അധികൃതരുമായി ചര്‍ച്ച നടത്തിയെങ്കിലും പുരോഗതി ഉണ്ടായില്ലെന്നും മാനേജ്മെന്റ് ഇഷ്യൂസ് എന്ന പേരില്‍ ബദല്‍ അവകാശപത്രിക മുന്നോട്ട് വയ്ക്കുകയുമായിരുന്നുവെന്നും ഭാരവാഹികള്‍ ആരോപിച്ചു. തുല്യ ജോലിയ്ക്ക് തുല്യവേതനം എന്ന തത്വം പാലിക്കാതെ വേതന ക്രമം പലതട്ടിലാക്കുക, വേരിയബിള്‍ പേ, നിര്‍ബന്ധിത റിട്ടയര്‍മെന്റ്, യഥേഷ്ട സ്ഥലം മാറ്റം, വിരമിച്ചാലും ശിക്ഷണ നടപടികളുടെ തുടര്‍ച്ച , സ്കെയില്‍ മൂന്നിന് മുകളിലുള്ള ഓഫീസര്‍മാരുടെ വേതന ക്രമം ചര്‍ച്ച ചെയ്യില്ല തുടങ്ങിയ കാര്യങ്ങളാണ് ഐബിഎ നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുന്നത്.
പൊതുമേഖല ബാങ്കിംഗ് മേഖലയെ തകിടം മറിക്കുന്ന സ്വകാര്യ-വിദേശ-പുറംകരാര്‍വത്കരണ-ലയന നയങ്ങള്‍ക്കാണ് യുപിഎ സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും യുഎഫ്ബിയു ഭാരവാഹികള്‍ ആരോപിച്ചു. എടിഎമ്മുകള്‍ സ്വകാര്യവത്കരിക്കുവാനുള്ള നീക്കത്തേയും ശക്തമായി എതിര്‍ക്കുന്നതായും സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കുവാനുള്ള നടപടി മാത്രമായേ ഇതിനെ കാണുവാന്‍ സാധിക്കുകയുള്ളുവെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സി.ഡി.ജോണ്സണ്, പി.വി.മോഹനന്, ടി.എം.പ്രകാശ്, കെ.സത്യനാഥന്, എസ്.എസ്.അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: