തിരുവനന്തപുരം: വിലക്കയറ്റത്തെ ചൊല്ലി നിയമസഭ യില്‍ ബഹളം. നടുത്തളം വരെയെത്തി മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഇറങ്ങിപ്പോയി. സംസ്ഥാനത്ത് വിലക്കയറ്റമില്ലെന്ന വകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ പരാമര്‍ശവും വിപണിയില്‍ ഇടപെടുന്നതിന് ഹോര്‍ട്ടികോര്‍പ്പിന് മേല്‍ നിയന്ത്രണമേര്‍പ്പെടുത്തി ഭക്ഷ്യവകുപ്പ് സെക്രട്ടറി ഇറക്കിയ ഉത്തരവുമാണ് പ്രതിപക്ഷ ബഹളത്തിന് ഇടയാക്കിയത്. വിലക്കയറ്റം നേരിടാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സപ്ലൈകോ മാര്‍ക്കറ്റുകള്‍ നിരീക്ഷിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ കണ്‍വീനറായി മോണിറ്ററിംഗ് സെല്രൂപവത്കരിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബും സഭയെ അറിയിച്ചു.
സി. ദിവാകരനാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയത്. പ്രത്യേക സര്‍ക്കാര്‍ ഉത്തരവ് ഇല്ലാതെ ഹോര്‍ട്ടികോര്‍പ്പ് വിപണിയില്‍ ഇടപെടരുതെന്ന് കാണിച്ച് ഭക്ഷ്യസെക്രട്ടറി സുമന് ബില്ല ഇറക്കിയ ഉത്തരവ് വിലക്കയറ്റത്തിന് കാരണമായിട്ടുണ്ടെന്ന് ദിവാകരന് ആരോപിച്ചു. ഈ ഉത്തരവ് നിലനില്‍ക്കുന്നുണ്ടോയെന്നും ഉത്തരവ് ഇറങ്ങാനുണ്ടായ സാഹചര്യം വ്യക്തമാക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു. ഇതിന് വ്യക്തമായ മറുപടി ലഭിക്കാതിരുന്നതോടെ പ്രതിപക്ഷം ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് ബഹളം വെച്ചു.
പ്രതിപക്ഷാംഗങ്ങള്‍ നടുത്തളം വരെയെത്തിയതോടെ ഉത്തരവ് ഇറങ്ങാനുണ്ടായ സാഹചര്യം ഇന്നലത്തെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും മുമ്പ് സഭയെ അറിയിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഭക്ഷ്യവകുപ്പ് സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്. ഹോര്‍ട്ടികോര്‍പ്പ് കൃഷി വകുപ്പിന് കീഴിലായതിനാല്‍ അവര്‍ ഈ ഉത്തരവ് നടപ്പാക്കിയിട്ടില്ല. പൊതുവിപണിയില്‍ നിന്ന് മുപ്പത് ശതമാനം വിലക്കുറവില്‍ ഹോര്‍ട്ടികോര്‍പ്പ് പച്ചക്കറി വില്‍ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ സെക്രട്ടറി ഇറക്കിയ ഉത്തരവ് നിലനില്ക്കുമ്പോള് എങ്ങിനെയാണ് ഹോര്‍ടികോര്‍പ്പിന് വിപണിയില്‍ ഇടപെടാന്‍ കഴിയുകയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം. ഭക്ഷ്യമന്ത്രി അറിഞ്ഞാണോ ഇങ്ങിനെയൊരു ഉത്തരവ് ഇറങ്ങിയതെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഭക്ഷ്യധാന്യങ്ങള്‍ക്ക് വില വര്‍ധിച്ചിട്ടില്ലെന്നും വിലക്കയറ്റമുണ്ടെന്ന രീതിയില്‍ ചര്‍ച്ച നടക്കുന്നത് ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നുമുള്ള മന്ത്രി അനൂപ് ജേക്കബിന്റെ പരാമര്‍ശവും ബഹളത്തിന് വഴി വെച്ചു. സര്‍ക്കാറിന്റെ സമയോചിത ഇടപെടല്‍ മൂലം വില പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പച്ചക്കറിക്ക് കഴിഞ്ഞ ആറ് മാസത്തേക്കാള്‍ ഏറ്റവും കുറഞ്ഞ വിലയാണ് ഇപ്പോഴുള്ളതെന്ന് കൃഷിമന്ത്രി കെ.പി. മോഹനന് പറഞ്ഞു. അവശ്യസാധനങ്ങള്‍ക്കും പാചകവാതകത്തിനും പെട്രോള്‍ വിലയും ഉയര്‍ന്നതോടെ ജനജീവിതം ദുസഹമായിരിക്കുകയാണ്. അരി വിലയും ഹോട്ടല്‍ ഭക്ഷണ വിലയും ക്രമാതീതമായി ഉയര്‍ന്നിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അരിയും ഗോതമ്പും ഏറ്റെടുക്കുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: