കൊച്ചി: ഇന്‍ഷുറന്‍സ് പോളിസി രേഖകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുന്നു. 2014 ഏപ്രില്‍ മുതല്‍ പുതുതായുള്ള പോളിസികളുടെ രേഖകളാണ് ആദ്യഘട്ടമായി ഡിജിറ്റല്‍ രൂപത്തിലാക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ വ്യാപനവും പ്രയോജനവും കണക്കിലെടുത്താണ് ഇന്‍ഷുറന്‍സ് രൂപത്തിലേക്ക് വഴിമാറുന്നത്. ആയിരം കോടിയിലേറെ രൂപയാണ് ഇതിനായി ഇന്‍ഷുറന്‍സ് മേഖല ചിലവഴിക്കുന്നത്. ഘട്ടംഘട്ടമായി പോളിസി രേഖകള്‍ ഡിജിറ്റലാക്കുവാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഡിജിറ്റല്വല്ക്കരണമെന്ന് ഐആര്‍ഡിഎ വൃത്തങ്ങള്‍ പറഞ്ഞു.
രാജ്യത്തെ 25 കോടി പോളിസി ഉടമകളുടെ 37 കോടി പോളിസികളാണ് ഘട്ടംഘട്ടമായി ഇ- ഇന്‍ഷുറന്‍സ് മേഖലയിലേക്ക് മാറ്റുക. നിലവില്‍ ഇന്‍ഷുറന്‍സ് പോളിസി രേഖകളുടെ ഉപഭോക്തൃസേവന ഇനത്തില്‍ ഒരു പോളിസിക്ക് 600 രൂപയാണ് പ്രതിവര്‍ഷം ചെലവ് കണക്കാക്കുന്നത്. ഡിജിറ്റല്‍ പോളിസി സംവിധാനം നടപ്പിലാക്കുന്നതോടെ ഇത് 100 രൂപയായി കുറയുമെന്നാണ് കണക്ക്. മാത്രമല്ല കടലാസ്സ് നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തു ലഭ്യത കുറച്ച് പ്രകൃതി സംരക്ഷണവും ലക്ഷ്യമിടുന്നതായി അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇന്‍ഷുറന്‍സ് പോളിസി രേഖകള്‍ ഡിജിറ്റലാക്കുന്നതോടെ ഉപഭോക്തൃ സേവനത്തില്‍ സുതാര്യതയും, കാലതാമസം ഒഴിവാക്കലും, സമ്പൂര്‍ണ്ണ രേഖാവിശദാംശങ്ങളും ലഭ്യമാക്കുമെന്നും, ഇത് ഉപഭോക്താക്കള്‍ക്കും ഇന്‍ഷുറന്‍സ് മേഖലയ്ക്കും ഏറെ വിശ്വാസ്യതയും , ഗുണകരവുമാകുമെന്നും ചൂണ്ടിക്കാട്ടുന്നു.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: