കൊച്ചി: അയ്യപ്പ ഭക്തര്‍ക്കു നേരെയുണ്ടായ ബോംബാക്രമണത്തിനു പിന്നില്‍ മുസ്ലിം തീവ്രവാദി സംഘടനയെന്ന് സൂചന. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ പോലീസ് തയ്യാറാവുന്നില്ല. ചൊവ്വാഴ്ച രാത്രിയാണ് കാക്കനാട് അയ്യപ്പഭക്തര്‍ക്ക് നേരെ സ്റ്റീല്‍ ബോംബ് എറിഞ്ഞത്. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്ന് പരിസരവാസികള്‍ പറയുന്നു. എറണാകുളം ജില്ലയില്‍ മുസ്ലിം തീവ്രവാദം അപകടകരമാം വിധം ശക്തിയാര്‍ജിച്ചതായി രഹസ്യാന്വേഷണ വിഭാഗം ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടും പോലീസും ആഭ്യന്തര വകുപ്പും അവഗണിക്കുകയായിരുന്നുവെന്നാണ് വിവരം. നാലു വര്‍ഷം മുന്‍പ് കാക്കനാട് കലക്ട്രേറ്റിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. സംഭവത്തിനു പിന്നില്‍ മുസ്ലിം ഭീകര സംഘടനകളാണെന്ന് രഹസ്യാന്വേഷണ വിഭാഗം ചൂണ്ടിക്കാട്ടിയിട്ടും പോലീസ് അന്വേഷണം എങ്ങുമെത്തിയില്ല. പിടിയിലായ ലഷ്കറെ തൊയ്ബ കമാന്റര്‍ തടിയന്റവിടെ നസീറിന്റെ അനുയായികളാണ് സംഭവത്തിനു പിന്നിലെന്നും വിവരം ലഭിച്ചിരുന്നു. എന്നാല്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ പോലീസിനായില്ല. സമാനമായ ആക്രമണമാണ് കഴിഞ്ഞ ദിവസം അയ്യപ്പഭക്തര്‍ക്ക് നേരെയുണ്ടായത്. മുസ്ലിം ഭീകര സംഘടനകളുടെ പ്രവര്‍ത്തനം ജില്ലയില്‍ സജീവമാണെന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പോലീസിനു തെളിവുകള്‍ ലഭിച്ചിരുന്നു. കാശ്മീരില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ലഷ്കറെ ഭീകരരില്‍ ഒരാള്‍ കൊച്ചി സ്വദേശിയായിരുന്നു. കളമശ്ശേരിയില്‍ തമിഴ്നാട് സര്‍ക്കാരിന്റെ ബസ് കത്തിച്ച കേസും ജില്ലയിലെ പല ഭാഗത്തും ബോംബുകള്‍ കണ്ടെടുത്ത കേസും ഒടുവില്‍ അട്ടിമറിക്കപ്പെടുകയായിരുന്നു. ഈ സംഭവങ്ങളുടെയെല്ലാം തുടര്‍ച്ചയായുള്ള പുതിയ എപ്പിസോഡാണ് ചൊവ്വാഴ്ച അരങ്ങേറിയതെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. എന്നാല്‍ ഈ ദിശയില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാരും പോലീസും മടിക്കുന്നതായാണ് വിവരം. കാക്കനാട് അയ്യപ്പ വിശ്രമ കേന്ദ്രത്തിനു നേരെ ഇതിനു മുമ്പും ആക്രമണ ശ്രമമുണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: