ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഗംഭീര വിജയം. വെസ്റ്റ് ഹാമിനെതിരായ ലീഗ് കപ്പിന്റെ ആദ്യപാദസെമിഫൈനലില് മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് സിറ്റി വിജയം സ്വന്തമാക്കിയത്. ആല്‍വാരോ നെഗ്രഡോയുടെ ഹാട്രിക്കും എഡിന് സെക്കോയുടെ ഇരട്ട ഗോളുകളുമാണ് ഇത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ സിറ്റിയെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ചത്. 12, 26, 49 മിനിറ്റുകളിലാണ് നെഗ്രഡോയുടെ ഹാട്രിക്ക്. 60, 89 മിനിറ്റുകളില്‍ സെക്കോ ലക്ഷ്യം കണ്ടു. 40-ാം മിനിറ്റില്‍ യായാ ടൂറെയും ഗോള്‍ നേടി.
മത്സരത്തിന്റെ തുടക്കം മുതല്‍ തിരമാലകണക്കെ ആര്‍ത്തിരമ്പിയ സിറ്റിക്കെതിരെ വെസ്താം തീര്‍ത്തും നിസ്സഹായരായിരുന്നു. ഇരമ്പിയെത്തുന്ന സെക്കോയ്ക്കും നെഗ്രെഡോയ്ക്കും മുന്നില്‍ അവരുടെ പ്രതിരോധത്തിന് ഒരു ഉത്തരവുമുണ്ടായിരുന്നില്ല. 12-ാം മിനിറ്റില്‍ യായാ ടൂറെ നീട്ടിയെറിഞ്ഞ ത്രോയില്‍ നിന്നാണ് മാഞ്ചസ്റ്റര്‍ ഗോള്‍മഴക്ക് തുടക്കമിട്ടത്. പന്ത് പിടിച്ചെടുത്ത നെഗ്രഡോ ഇടംകാലുകൊണ്ട് തൊടുത്ത ഷോട്ട് വെസ്താം വലയില്‍ തറച്ചുകയറി. 26-ാം മിനിറ്റില്‍ എഡിന് സെക്കോ എടുത്ത ത്രോബോള്‍ പിടിച്ചെടുത്ത് നെഗ്രഡോ രണ്ടാം ഗോളും സ്വന്തമാക്കി. 40-ാം മിനിറ്റില്‍ നെഗ്രഡോ ഒരുക്കിയ അവസരത്തില്‍ നിന്ന് യായാ ടൂറേയും ലക്ഷ്യം കണ്ടതോടെ മാഞ്ചസ്റ്റര്‍ സിറ്റി ആദ്യപകുതിയില്‍ 3-0ന് മുന്നിലെത്തി.
രണ്ടാം പകുതി ആരംഭിച്ച് മൂന്ന് മിനിറ്റായപ്പോഴേക്കും സിറ്റിയുടെ നാലാം ഗോളും നെഗ്രഡോയുടെ ഹാട്രിക്കും പിറന്നു. അവര്‍ക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍ കിക്കിനൊടുവിലാണ് ഗോള്‍ പിറന്നത്. കോര്‍ണര്‍ കിക്കിനൊടുവില്‍ ബോക്സിലേക്ക് താഴ്ന്നിറങ്ങിയ പന്ത് പിടിച്ചെടുത്ത നെഗ്രഡോ വലംകാലുകൊണ്ട് വലയിലേക്ക് നിറയൊഴിക്കുകയായിരുന്നു. 59-ാം മിനിറ്റില്‍ സിറ്റി വീണ്ടും ലീഡ് ഉയര്‍ത്തി. ഗെയ്ല് ക്ലെച്ചിയുടെ പാസില്‍ നിന്ന് എഡിന് സെക്കോയാണ് ഗോള്‍ നേടിയത്. പിന്നീട് 88-ാം മിനിറ്റില്‍ സെക്കോ തന്റെ രണ്ടാം ഗോളും സിറ്റിയുടെ ആറാം ഗോളും കരസ്ഥമാക്കി. അലക്സാണ്ടര്‍ കൊളറോവിന്റെ പാസില്‍ നിന്ന് സെക്കോ ഇടംകാലുകൊണ്ട് പായിച്ച ഷോട്ട് വലയുടെ മൂലയില്‍ പതിച്ചു.
ടീമിന്റെ ദയനീയ പ്രകടനത്തില്‍ ക്ഷുഭിതരായ വെസ്താം ആരാധകര്‍ തങ്ങളുടെ രോഷം മുഴുവന്‍ കോച്ച് അല്ലാര്ഡൈസിനെതിരെ തീര്‍ത്താണ് സ്റ്റേഡിയം വിട്ടത്. പ്രീമിയര്‍ലീഗിലും ദയനീയ പ്രകടനമാണ് അവര്‍ കാഴ്ചവയ്ക്കുന്നത്. 15 പോയിന്റുമായി പത്തൊന്‍പതാം സ്ഥാനത്തായ വെസ്താം പുറത്താകല്‍ ഭീഷണിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: