റാഞ്ചി: ദേശീയ സ്കൂള്‍ മീറ്റിന്റെ രണ്ടാം ദിവസം കേരളം സ്വന്തമാക്കിയത് ആറ് സ്വര്‍ണ്ണം. ഇതോടെ കേരളത്തിന്റെ ആകെ സ്വര്‍ണ്ണ സമ്പാദ്യം പത്തായി. കൂടാതെ അഞ്ച് വെള്ളിയും നാല് വെങ്കലവും.
സീനിയര്‍ പെണ്‍കുട്ടികളുടെ 5 കി.മീറ്റര്‍ നടത്തത്തില്‍ കോഴിക്കോട് മണിയൂര്‍ സ്കൂളിന്റെ ബിന്സിയിലൂടെയാണ് കേരളം സ്വര്‍ണ്ണവേട്ടക്ക് തുടക്കമിട്ടത്. തുടര്‍ച്ചയായ മൂന്നാം ദേശീയ മീറ്റിലാണ് കോഴിക്കോട് മണിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനിയായ ബിന്‍സി സ്വര്‍ണം നേടുന്നത്. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പിലൂടെ ബി.എം. സന്ധ്യ കേരളത്തിന്റെ പത്താം സ്വര്‍ണ്ണവും സ്വന്തമാക്കി.
സബ്ജൂനിയര് ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്ററി സ്കൂളിലെ കെ.എസ്. അനന്തു 1.89 മീറ്റര്‍ ചാടി ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണ്ണം സ്വന്തമാക്കി. കൊച്ചിയില്‍ നടന്ന സംസ്ഥാന സ്കൂള്‍ മീറ്റിലും അനന്തു ദേശീയ റെക്കോര്‍ഡ് മറികടക്കുന്ന പ്രകടനം പുറത്തെടുത്തിരുന്നു.
സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ വി.വി. ജിഷ, ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ജിസ്ന മാത്യു, സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ ജെനിമോള് ജോയി എന്നിവരാണ് രണ്ടാം ദിവസം കേരളത്തിന്റെ മറ്റ് സുവര്‍ണ്ണ താരങ്ങള്‍.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഉഷ സ്കൂളിന്റെ ഷഹര്‍ബാന സിദ്ദിഖ്, സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ തലശ്ശേരി സായിയിലെ ആതിര സുരേന്ദ്രന്, സീനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍ പ്രജിത എന്നിവര്‍ വെള്ളിമെഡല്‍ നേടിയപ്പോള്‍ സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഉഷ സ്കൂളിന്റെ തെരേസ ജോസഫ് വെങ്കലവും, ജാവലിന്‍ ത്രോയില്‍ ഗോപിക നാരായണന് കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: