കേന്ദ്ര ധനകാര്യ കമ്മീഷന്റെ കേരള സന്ദര്‍ശനം വളരെ പ്രാധാന്യത്തോടും പ്രതീക്ഷയോടും കൂടിയാണ് കേരള സമൂഹം കാത്തിരുന്നത്. 2012 ഏപ്രില്‍ ഒന്നു മുതല്‍ 2020 മാര്‍ച്ച് 30 വരെയുള്ള കാലയളവില്‍ കേന്ദ്രവും കേരളവും പങ്കുവെയ്ക്കേണ്ട നികുതികളുടെയും തീരുവകളുടെയും അറ്റവര വിഹിതത്തെക്കുറിച്ചും മറ്റു സാമ്പത്തിക സഹായങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യാനാണ് ധനകാര്യകമ്മീഷന് ഡിസംബര്‍ 18ന് കേരളത്തില്‍ എത്തിയത്. മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാര് തുടങ്ങിയവരുമായി കൂടികാഴ്ച നടത്തി. എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ സംസ്ഥാന സര്‍ക്കാരും ധനകാര്യവകുപ്പും ഈ സന്ദര്‍ശനത്തെ ഒരു പതിവ് ചടങ്ങായി മാത്രം കണ്ട് അര്‍ഹിക്കുന്ന ഗൗരവും നല്‍കിയില്ല. ഡിസംബര്‍ 18-ലെ യോഗത്തിന് തയ്യാറാകാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റും യോഗം വിളിച്ച് ആവശ്യങ്ങള്‍ ചര്‍ച്ചചെയ്ത് അഭിപ്രായസമന്വയം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചത് ഡിസംബര്‍ 10 നാണ്. ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും നേരത്തെ തന്നെ ധനകാര്യ കമ്മീഷനുമായി ചര്‍ച്ച നടത്തി അവരുടെ ആവശ്യങ്ങള്‍ ബോദ്ധ്യപ്പെടുത്തുവാന്‍ ശ്രമിച്ചിട്ടുണ്ട്. ഗുജറാത്ത് പോലെയുള്ള സംസ്ഥാനങ്ങള്‍ എല്ലാം നാലു മാസം കൂടുമ്പോഴും ഓരോ മേഖലയിലും ആവശ്യമായ പഠനങ്ങള്‍ നടത്തി ആവശ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ ധനകാര്യകമ്മീഷനുമായി കൂടിക്കാഴ്ച നടത്തുകയും അവരുടെ സംസ്ഥാനത്തിനു അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കുകയും ചെയ്യുന്നു.
ധനകാര്യ കമ്മീഷന്റെ മുമ്പില്‍ വെറുതെ ആവശ്യങ്ങള്‍ ഉന്നയിച്ച് നിവേദനം നല്കിയിട്ടു കാര്യമില്ല. ആവശ്യങ്ങളെ സാധൂകരിക്കുന്ന പഠനങ്ങളും തെളിവുകളും കണക്കുകളും ആവശ്യമാണ്. ഈ കാര്യത്തില്‍ ധനകാര്യവകുപ്പും സംസ്ഥാന പ്ലാനിംഗ് ബോര്‍ഡും ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്സ് (ഗിഫ്റ്റ്) ആണ് മുന്‍കൈ എടുക്കേണ്ടത്. ഇക്കാര്യം കാര്യക്ഷമമായി ചെയ്തിട്ടുണ്ടോ എന്ന് സ്വയം വിലയിരുത്തുന്നത് നന്നായിരിക്കും. മാത്രമല്ല അടുത്തകാലത്ത് ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന സംഭവങ്ങളും പ്രതീക്ഷക്ക് വക നല്‍കുന്നതല്ല. ആറ് അംഗങ്ങള്‍ അടങ്ങുന്ന 14-ാം ധനകാര്യ കമ്മീഷന്റെ അംഗങ്ങളില്‍ രണ്ടു പേര് ഈ അടുത്ത കാലത്ത് ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭരണനിര്‍വ്വഹണ സമിതിയില്‍ നിന്നും പുറത്തുപോയവരാണ്. സംസ്ഥാന താല്പര്യത്തിന് മുകളില്‍ ധനകാര്യവകുപ്പിന്റെ രാഷ്ട്രീയ താല്പര്യമാണ് കാരണം എന്നറിയുന്നു. എന്തായാലും സംസ്ഥാന സര്‍ക്കാരും, ധനകാര്യവകുപ്പും കുറെക്കൂടി ഗൃഹപാഠം ഈ കാര്യത്തില്‍ ചെയ്യേണ്ടിയിരുന്നു എന്നതില്‍ തര്‍ക്കമില്ല.
ഭരണഘടനയുടെ 280-ാം അനുഛേദ പ്രകാരം നിര്‍ണ്ണയിക്കപ്പെട്ട അധികാരത്തോടുകൂടി ധനകാര്യകമ്മീഷന് വ്യക്തമായ നയത്തിന്റേയും മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിലാണ് സുതാര്യമായും, സത്യസന്ധമായും തങ്ങളുടെ കടമ നിര്‍വ്വഹിക്കേണ്ടത്. എന്നാല്‍ ധനകാര്യ കമ്മീഷനുകളെ കേന്ദ്രസര്‍ക്കാര്‍ കേന്ദ്രധനകാര്യ വകുപ്പിന്റെ ഭാഗമാക്കാനും അതിലൂടെ കോണ്‍ഗ്രസ്സിന്റെയും, കേന്ദ്രസര്‍ക്കാരിന്റേയും നയം നടപ്പാക്കാനുള്ള ഒരു വിഭാഗമായി തരംതാഴ്ത്താന്‍ ശ്രമിക്കുകയാണ്. ഇതിന്റെ തെളിവാണ് കേന്ദ്രധനകാര്യവകുപ്പ് ധനകാര്യകമ്മീഷന് നല്‍കിയിട്ടുള്ള മാര്‍ഗ്ഗരേഖ. ഇത് വിമര്‍ശിക്കപ്പെടേണ്ടതാണ്. സാമ്പത്തികമായി സ്വയംപര്യാപ്തതയിലേക്ക് സംസ്ഥാനങ്ങള്‍ എത്തിയാലേ കേന്ദ്രം ശക്തമാകൂ. എന്നാല്‍ നിലവിലെ അവസ്ഥ സംസ്ഥാനങ്ങളെ കൂടുതല്‍ ദുര്‍ബ്ബലപ്പെടുത്തുകയും കേന്ദ്രസംസ്ഥാനബന്ധങ്ങള്‍ സുഗമമായി മുന്നോട്ടുപോകുന്നതിന് തടസ്സങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല.
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് ചുമത്തുകയും പരിച്ചെടുക്കുകയും ചെയ്യുന്ന നികുതികളും, തീരുവകളും സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പരിഗണിച്ച് വീതംവെക്കുകയാണ് പതിവ്. സംസ്ഥാനങ്ങള്‍ക്ക് നികുതിവിഹിതം നല്‍കുന്നതിന് രൂപപ്പെടുത്തിയിട്ടുള്ള മാനദണ്ഡങ്ങള്‍ നിലവില്‍ കേരളത്തിന് യോജിച്ചതല്ല. കൂടുതല്‍ സഹായം നമുക്ക് നേടിയെടുക്കണമെങ്കില്‍ മാനദണ്ഡങ്ങള്‍ മാറണം. കഴിഞ്ഞ അഞ്ച് ധനകാര്യകമ്മീഷനുകള്‍ കേരളത്തിനു നല്കിയ വിഹിതം പരിശോധിച്ചാല്‍ വര്‍ഷം തോറും കുറഞ്ഞുവരുന്നതു കാണാം. ഒമ്പതാം ധനകാര്യകമ്മീഷന് നല്കിയ വിഹിതം 3.08 ശതമാനവും പത്താം കമ്മീഷന് 3.87 ശതമാനവും പന്ത്രണ്ടാം കമ്മീഷന് 2.665 ശതമാനവുമാണ് നല്‍കിയത്. 2010-ല്‍ തുടങ്ങി 2015-ല്‍ അവസാനിക്കുന്ന പതിമൂന്നാം ധനകാര്യകമ്മീഷന് നല്‍കിയത് വെറും 2.34 ശതമാനം മാത്രം. ഇത് വെളിവാക്കുന്നത് ധനകാര്യകമ്മീഷനെ നാം ഓരോ ഘട്ടത്തിലും സമീപിക്കുന്നതിലെ പോരായ്മ തന്നെയാണ്.
ധനകാര്യകമ്മീഷന് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം നിശ്ചയിച്ചിരിക്കുന്നത് നാല് വ്യത്യസ്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. നിലവില്‍ നാല് മാനദണ്ഡങ്ങളും കേരളത്തിന് ഏതിരാണ്. ജനസംഖ്യ, ഫിസ്കല്‍ കപ്പാസിറ്റി ഡിസ്റ്റന്‍സ്, ഭൂമിശാസ്ത്രപരമായ വിസ്തീര്‍ണ്ണം, സാമ്പത്തിക അച്ചടക്കം തുടങ്ങിയവ മാനദണ്ഡമാക്കുമ്പോള്‍ നമുക്ക് ലഭ്യമാകുന്ന സഹായത്തിന്റെ തോത് കുറയുമെന്നുള്ളതില്‍ സംശയമില്ല. 14-ാം കമ്മീഷന്റെ വിഹിതത്തിലും ആ കുറവ് നമ്മെ കാത്തിരിക്കുന്നു. ഉദാഹരണത്തിന് ജനസംഖ്യ മാനദണ്ഡമാക്കുമ്പോള്‍ നമുക്ക് വളരെ നഷ്ടം നേരിടേണ്ടി വരും. ജനസംഖ്യ അനുപാതത്തില്‍ ആളോഹരി വിഹിതം കണക്കാക്കുമ്പോള്‍ നമുക്ക് വലിയ നഷ്ടം ഉണ്ടാകും. അത് പരിഹരിക്കാന്‍ കഴിയണം. ഫിസ്കല്‍ കപ്പാസിറ്റി ഡിസ്റ്റന്‍സ് കണക്കാക്കുന്നത് സമ്പന്നമായി മുന്നില്‍ നില്ക്കുന്ന മൂന്ന് സംസ്ഥാനങ്ങളുമായി മറ്റു സംസ്ഥാനങ്ങളുടെ സ്ഥിതി തുലനം ചെയ്ത് കിട്ടുന്ന വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലാണ്. അപ്പോള്‍ ആ സംസ്ഥാനങ്ങളുടെ സ്ഥിതിയും നമ്മുടെ സ്ഥിതിയും വ്യത്യാസം കുറവു മാത്രമാകുകയാല് കേന്ദ്രസഹായവും കുറയും. ഭൂമിശാസ്ത്രപരമായ വിസ്തീര്‍ണ്ണം നോക്കുമ്പോള്‍ കുറവും ജനസാന്ദ്രത കൂടുതലുമാകുമ്പോള്‍ നഷ്ടം കേരളത്തിന് തന്നെയാണ്. ജനസേവന പ്രവര്‍ത്തനങ്ങള്‍ കൂടുതലായി ഏറ്റെടുത്ത് സംസ്ഥാന ഗവണ്മെന്റ് നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ധനകാര്യകമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചിലപ്പോള്‍ കൃത്യമായി പാലിക്കാന്‍ കഴിഞ്ഞില്ലായെന്ന് വരാം. കേരളത്തിന്റെ സവിശേഷ സാഹചര്യം മനസ്സിലാക്കി വിട്ടുവീഴ്ച ചെയ്യാന്‍ ധനകാര്യകമ്മീഷനെ പ്രേരിപ്പിക്കേണ്ടതാണ്. റവന്യൂ വരുമാനം മാത്രം ഉപയോഗിച്ച് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല. കടം വാങ്ങി ചെലവഴിച്ചാണ് പല പദ്ധതികളും പൂര്‍ത്തീകരിക്കുന്നത്. ഇതിന് കുറവു വന്നാല്‍ ഇന്ന് സാധാരണക്കാര്‍ക്ക് കിട്ടികൊണ്ടിരിക്കുന്ന പല സൗജന്യങ്ങളും അന്യമാകുമെന്നതില്‍ സംശയമില്ല. നിലവില്‍ സംസ്ഥാനത്തിന്റെ പൊതുകടം ഒരുലക്ഷം കോടി കടന്നിരിക്കുകയാണ്. ആളോഹരി കടം 2007-ല്‍ 15,700 രൂപയുണ്ടായിരുന്നത് 2011-ലെ കണക്ക് അനുസരിച്ചു തന്നെ 24,600 രൂപയായി വര്‍ദ്ധിച്ചു. ഈ സഹാചര്യം കണക്കിലെടുത്ത് സാമ്പത്തിക അച്ചടക്ക ലംഘനത്തിന്റെ പേര് പറഞ്ഞ് സഹായം കുറവ് നല്കുന്ന രീതി ധനകാര്യ കമ്മീഷന് മാറ്റേണ്ടതാണ്. കൂടാതെ ഭരണ നിര്‍വ്വഹണ രംഗത്തുള്ള ധൂര്‍ത്ത് അവസാനിപ്പിക്കാന്‍ കര്‍ശനമായ നടപടി സ്വീകരിക്കണം.
73, 74 ഭരണഘടനാഭേദഗതിയിലൂടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ കൂടാതെ തദ്ദേശസ്വയംഭരണ സര്‍ക്കാരും നിലവില്‍ വന്നിട്ടുണ്ട്. 13-ാം ധനകാര്യകമ്മീഷന് തദ്ദേശസ്വയംഭരണ സര്‍ക്കാരുകള്‍ക്ക് അനുവദിച്ചത് 2.287 ശതമാനമാണ്. മൊത്തം 87519 കോടി രൂപ മാത്രം നീക്കിവച്ചപ്പോള്‍ കേരളത്തിന് കിട്ടിയത് വെറും 2876.1 കോടി മാത്രം . ഇത് 2.287 ശതമാനത്തില്‍ നിന്നും 10 ശതമാനമായെങ്കിലും ഉയര്‍ത്താന്‍ ധനകാര്യകമ്മീഷന് ശ്രമിക്കേണ്ടതാണ്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി പങ്കു വയ്ക്കുന്ന നികുതികളുടെയും തീരുവകളുടെയും വിഹിതം 32 ശതമാനമാണ്. അത് 50 ശതമാനമായെങ്കിലും ഉയര്‍ത്തണമെന്ന ആവശ്യം ന്യായമാണ്. വലിയ നികുതികളുടെ 68 ശതമാനം ഇപ്പോഴും കൈയ്യില്‍ വച്ചിരിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ആണ്. കേരളം നേരിടുന്ന മറ്റൊരു വലിയ സാമൂഹിക പ്രശ്നമാണ് അന്യസംസ്ഥാന തൊഴിലാളികളുടെ വിഷയം. 2001-ല്‍ വെറും 1.3 ശതമാനം ഉണ്ടായിരുന്ന ഈ തൊഴിലാളികള്‍ ഇന്ന് കേരളജനസംഖ്യയുടെ 10 ശതമാനം ആയി മാറിയിരിക്കുന്നു. ഏകദേശം 35 ലക്ഷം തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്ത് വര്‍ഷം 17000 കോടി രൂപ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുകയാണ്. ഇവരുടെ ആരോഗ്യം, ഭക്ഷണം, പാര്‍പ്പിടം, ഗതാഗതം തുടങ്ങി പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ശ്രമിക്കുമ്പോള്‍ എല്ലാ മേഖലകളിലും തദ്ദേശവാസികള്‍ക്ക് ലഭ്യമാക്കേണ്ട ആനുകൂല്യങ്ങള്‍ക്ക് കുറവ് വരുന്നു. ഇത് ഒരു പക്ഷെ ഭാവിയില്‍ സാമൂഹ്യ സംഘര്‍ഷത്തിലേക്ക് നയിച്ചേക്കാം. അതൊഴിവാക്കുവാന്‍ ദേശീയ താല്പര്യം കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം സഹായം സംസ്ഥാനത്തിനു നല്കാന് വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
ദേശീയപാത വികസനം, പ്രവാസികളുടെ തിരിച്ചുവരവ് സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍, പുതിയ ഭക്ഷ്യസുരക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വരുന്ന അധികബാദ്ധ്യത, പരിസ്ഥിതി സംരക്ഷണ പരിപാടികള്‍, തീരദേശ സംരക്ഷണം, കാര്‍ഷിക വ്യവസായ വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നിലനിര്‍ത്തുവാനും മുന്നോട്ട് കൊണ്ടുപോകാനും കൂടുതല്‍ കേന്ദ്രസഹായം ആവശ്യമാണ്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കൂടുതല്‍ നേടിയെടുക്കാന്‍ രാഷ്ട്രീയ വ്യത്യാസം മറന്നു എല്ലാവരും ഒറ്റക്കെട്ടായി ആവശ്യമുന്നയിക്കണം. അതിന് മുന്‍കൈ എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ് അതിന് അവര്‍ക്ക് കഴിയട്ടെ.
അഡ്വ.ജെ.ആര്. പത്മകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: