കൊച്ചി: അവകാശപ്പെട്ട ഭൂമിക്കായി പൂയംകുട്ടിയിലെ ആദിവാസി സമൂഹം തെരുവിലിറങ്ങി. ഭൂമി പതിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് ആയിരങ്ങള്‍ കളക്ടറേറ്റ് ഉപരോധിച്ചു. കണ്ടംപാറയിലും പരിസരപ്രദേശങ്ങളിലുമായി താമസിക്കുന്ന ആദിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് വരുംനാളുകളില്‍ ശക്തമായ സമരമുറകളുമായി മുന്നോട്ടു പോകാനാണ് പൂയംകുട്ടി വാരിയം ഉറിയംപെട്ട് പ്രദേശങ്ങളിലെ ആദിവാസി സമൂഹത്തിന്റെ തീരുമാനം. നിരവധി വര്‍ഷങ്ങളായി ഇവിടുത്തെ ആദിവാസികള്‍ സര്‍ക്കാരിന്റെ കരുണക്കായി ഓഫീസുകള്‍ കയറിയിറങ്ങി മടുത്ത സാഹചര്യത്തിലാണിത്.
ഉറിയംപെട്ടി മേഖലയില്‍ അഞ്ച് മുതല്‍ പതിനെട്ട് ഏക്കര്‍ വരെ ഭൂമിയില്‍ കൃഷി ചെയ്തും വനവിഭവങ്ങള്‍ ശേഖരിച്ചും ജീവിച്ചിരുന്നവരാണ് ഇപ്പോള്‍ സമരത്തിനിറങ്ങുന്നത്. സര്‍ക്കാര്‍ തീരുമാനപ്രകാരം 218 കുടുംബങ്ങള്‍ കൈവശമിരുന്ന 939 ഏക്കര്‍ ഭൂമി വനംവകുപ്പിന് വിട്ടുകൊടുത്തിരുന്നു. വാരിയം, മാപ്പിളപാറ, മീന്‍കുളം, ചേമ്പുംകുളം, കൂടല്ലാര്‍, വെട്ടിവര, മാനിക്കുടി, കണ്ടത്തിക്കുടി, തുമ്പിമേട്, ഉറിയംപെട്ടി ഇവിടങ്ങളില്‍ താമസിച്ചിരുന്നവരാണ് ഭൂമി വിട്ടു നല്‍കിയത്. ഈ ഭൂമിക്ക് പകരം ആവാസയോഗ്യമായതും അടിസ്ഥാന സൗകര്യങ്ങളുള്ളതുമായ ഭൂമി വിട്ടുകൊടുക്കാമെന്നും ധാരണയായിരുന്നു. എന്നാല്‍ അധികൃതര്‍ ഇപ്പോള്‍ മൗനം പാലിക്കുകയാണ്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കിയതിന്റെ ഫലമായി ഉരുളന്‍ തണ്ണിയില് 545 ഏക്കര്‍ സ്ഥലം അനുവദിക്കാന്‍ ധാരണയായിരുന്നു. മരങ്ങള്‍ മുറിച്ചു മാറ്റി ആറ് മാസത്തിനുള്ളില്‍ ഓരോരുത്തര്‍ക്കും അവകാശപ്പെട്ട ഭൂമി നല്‍കാം എന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ഈ സ്ഥലത്തിന് വനം വകുപ്പ് അവകാശവാദം ഉന്നയിച്ചിരിക്കുകയാണിപ്പോള്‍.
കൊടിയ ദാരിദ്ര്യവും രോഗങ്ങളും മൂലം തൊഴില്‍ തേടി കണ്ടംപാറയിലും മറ്റും താമസം തുടങ്ങിയവരാണ് ഇപ്പോള്‍ ഭൂമിക്കായി അലയുന്നവരിലേറെയും. വന്യജീവികളുടെ ശല്യം മൂലം കൃഷി ചെയ്യാനോ ചെയ്ത കൃഷിയില്‍നിന്നും ആദായം എടുക്കാനോ ഇവര്‍ക്ക് സാധിക്കുന്നില്ല. ടൂറിസ്റ്റുകളുടെ ശല്യം നിമിത്തം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും പരാതിയുണ്ട്. ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍. വര്‍ഷങ്ങളായി തുടരുന്ന അവഗണനയില്‍ മനം മടുത്താണ് ആദിവാസികള്‍ ശക്തമായ സമരത്തിനൊരുങ്ങുന്നത്. തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി ലഭിക്കുന്നതുവരെ ഇനി വിശ്രമമില്ല എന്ന നിലപാടിലാണവര്‍. കളക്ടറേറ്റ് പടിക്കല്‍ നടന്ന സമരം ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്തു. വനവാസി കല്യാണ ആശ്രമം സംസ്ഥാന ഹിത രക്ഷാപ്രമുഖ് പി.കൃഷ്ണന്, സംസ്ഥാന കമ്മറ്റി അംഗം എം.പി.അപ്പു, ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ്, കെ.രാധാകൃഷ്ണന്, ഇ.ടി.നടരാജന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: