പത്തനംതിട്ട: ശബരിമലയില്‍ പോലീസും ദേവസ്വം ജീവനക്കാരും രണ്ടുതട്ടില്‍. മകരവിളക്ക് മഹോത്സവത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സന്നിധാനത്തെ ജീവനക്കാരുടെ ഇടയിലുണ്ടായ ചേരിതിരിവ് ഭക്തരുടെ സുരക്ഷയെ ആശങ്കയിലാഴ്ത്തുന്നു. മണ്ഡലക്കാലത്തിന് ശേഷം നട തുറന്നപ്പോള്‍ ഭണ്ഡാരത്തില് കിഴികെട്ടി പണം നിക്ഷേപിക്കുന്നത് പോലീസ് തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ദേവസ്വം ബോര്‍ഡിന് കാണിക്കയിനത്തില്‍ ലഭിക്കേണ്ട വരുമാനം ചില പോലീസുകാരുടെ ഈ നടപടിയിലൂടെ നഷ്ടമാകുന്നു എന്നു സൂചിപ്പിച്ച് ചില ജീവനക്കാര്‍ എതിര്‍ക്കുകയായിരുന്നു. പമ്പയിലായിരുന്നു ഇതിന്റെ തുടക്കം. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം സന്നിധാനത്തേക്കും വ്യാപിക്കുകയായിരുന്നു.
ദേവസ്വം ജീവനക്കാരും ചില പോലീസുകാരും തമ്മില്‍ നിലനില്‍ക്കുന്ന ചേരിതിരിവ് പരിഹരിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടായിട്ടില്ലെന്നത് തീര്‍ത്ഥാടനത്തിന്റെ പാവനതയെയാണ് നശിപ്പിക്കുന്നത്.ശബരിമലയെ ദേശീയതീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യം ഉയരുന്നതിനിടെയാണ് ജീവനക്കാര്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ഭക്തരുടെ സുരക്ഷയ്ക്ക് ഭീഷണിയായി മാറുന്നത്. ഭക്തജനത്തിരക്ക് മകരവിളക്ക് മഹോത്സവത്തിനായുള്ള അധികൃതരുടെ എല്ലാ തയ്യാറെടുപ്പുകള്‍ക്കും അപ്പുറത്താണ്. ഈ അവസരത്തിലാണ് ജീവനക്കാരുടെ ഏകോപനമില്ലായ്മ നിലവിലെ സുരക്ഷക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് സന്നിധാനത്ത് വെച്ച് പോലീസ് ലെയ്സണ്‍ ഓഫീസര്‍ ഒരു ദേവസ്വം ജീവനക്കാരനെ തടയുകയും അപമര്യാദയായി പെരുമാറുകയും ചെയ്തിരുന്നു. ദേവസ്വം വാദ്യ ജീവനക്കാരനാണ് അപമാനിക്കപ്പെട്ടത്. തുടര്‍ന്ന് ലെയ്സണ്‍ ഓഫീസര്‍ക്കെതിരെ അദ്ദേഹം പോലീസിലും ദേവസ്വം അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു. ലെയ്സണ്‍ ഓഫീസര്‍ക്കെതിരെ മൊഴിനല്‍കിയതും പോലീസുകാരായിരുന്നു എന്നത് സേനക്കുള്ളിലെ ഭിന്നത തുറന്നുകാട്ടുന്നു. ഈ സംഭവങ്ങളുടെ തുടര്‍ച്ചയായാണ് തീര്‍ത്ഥാടകര്‍ക്കുനേരെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പോലീസ് അതിക്രമം എന്ന് വിലയിരുത്തപ്പെടുന്നു. മരക്കൂട്ടത്തും സന്നിധാനത്തും, നിലയ്ക്കലും പമ്പയിലും അയ്യപ്പന്മാരെ പോലീസ് കായികമായി നേരിടുകയായിരുന്നു. 16 മണിക്കൂര്‍വരെ നീണ്ട ക്യൂവില്‍ നിന്ന് തളര്‍ന്ന ഭക്തരോടായിരുന്നു പോലീസിന്റെ ഈ കൊടും ക്രൂരത.
പുതിയ ആഭ്യന്തര മന്ത്രി ചാര്‍ജ്ജെടുത്തതോടെ പാര്‍ട്ടിയിലെ ഗ്രൂപ്പിസം പോലീസിലേക്കും വ്യാപിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. സേനയുടെ ശബരിമലയിലെ നിസ്വാര്‍ത്ഥ സേവനത്തെ തകിടം മറിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. മണ്ഡലകാലത്തെ തീര്‍ത്ഥാടനം പ്രശ്നങ്ങള്‍ ഒഴിവായി കടന്നുപോയത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
ജി. സുനില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: