റാഞ്ചി: അമ്പത്തിയൊമ്പതാമത് ദേശീയ സ്കൂള്‍ കായികമേളയില്‍ പി.യു ചിത്രയ്ക്ക് ഇരട്ട സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് ചിത്രയുടെ രണ്ടാം സ്വര്‍ണം. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ചിത്ര മേളയുടെ ആദ്യ ദിവസം സ്വന്തമാക്കിയിരുന്നു.
കായികമേളയുടെ മൂന്നാം ദിനത്തിലും കേരളം സ്വര്‍ണക്കുതിപ്പ് തുടരുകയാണ്. കേരളത്തിന്റെ സ്വര്‍ണനേട്ടം 13 ആയി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ നടത്തത്തിലാണ് കെ ടി നീനയും സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മുഹമ്മദ് അഫ്സലും ഇന്ന് സ്വര്‍ണം നേടി. മേളയിലെ വേഗമേറിയ താരത്തെ ഇന്നറിയാം. ജൂനിയര്‍ പെണ്‍കുട്ടികളുടെ 1,500 മീറ്ററില്‍ കെ ആര് ആതിര ട്രാക്കിലിറങ്ങും. ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോര്‍ഡ് ഉടമയായ മരിയ ജയ്സണും കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയുമായി ഇന്നിറങ്ങും.
മേളയില്‍ രണ്ട് ദേശീയ റൊക്കോര്‍ഡുകളും കേരളം ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്. ജൂനിയര്‍ ആണ്‍കുട്ടികളുടെ ഹൈജംപില്‍ കെ എസ് അനന്തുവും ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ എന്‍ പി സംഗീതയുമാണ് കേരളത്തിനു വേണ്ടി ദേശീയ റെക്കോര്‍ഡ് നേടിയത്. 5000 മീറ്റര്‍ നടത്തത്തില്‍ കോഴിക്കോട് മണിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എ എം ബിന്‍സിയും ലോംഗ് ജംപില്‍ ജെനിമോളും സബ്ജൂനിയര് പെണ്‍കുട്ടികളുടെ ഹൈജംപില്‍ സന്ധ്യ വിഎമ്മും സ്വര്‍ണം സ്വന്തമാക്കി.
സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ജിഷ വി വിയും ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ജിസ്ന മാത്യുവും സ്വര്‍ണം നേടി. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കെ ആര് ആതിരയും സീനിയര്‍ ആണ്‍കുട്ടികളുടെ ലോംഗ് ജംപില്‍ പി വി സുഹൈലും സ്വര്‍ണം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: