തിരുവനന്തപുരം: പാമോലിന്‍ കേസില്‍നിന്നു രക്ഷപ്പെടാനുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ ശ്രമത്തിനേറ്റ തിരിച്ചടിയാണു പാമോലിന്‍ കേസിലെ വിധിയെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. കേസില്‍ ഉള്‍പ്പെടുമെന്ന് ഉമ്മന്‍ചാണ്ടിക്ക് ആവലാതിയുണ്ടെന്നും വിഎസ് പറഞ്ഞു.
വിധിയെ സ്വാഗതം ചെയ്യുന്നതായി പറഞ്ഞ വി.എസ് അഴിമതിക്കെതിരേ താന്‍ നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങളുടെ വിജയമാണ് കോടതി വിധിയെന്നും പറഞ്ഞു. വിജിലന്‍സ് കോടതി വിധിക്കു ശേഷം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്.
കരുണാകരന്റെ മരണശേഷം സ്വാഭാവികമായി ഉമ്മന്‍ചാണ്ടി കേസില്‍ പ്രതിയാകേണ്ടതാണ്. അതുകൊണ്ടാണ് ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയപ്പോള്‍ ടി.എച്ച് മുസ്തഫയും കൂട്ടരും തങ്ങളെയും വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടത്. സരിതയുടെ കേസിലും നാളെ ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നത് സമാനമായ അനുഭവമാണെന്നും വി.എസ് മുന്നറിയിപ്പ് നല്കി.
എറണാകുളത്ത് കോടതിയില്‍ ഹാജരാക്കിയ ശേഷം പുതുപ്പള്ളി വഴി സരിതയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതിനെയും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. എളുപ്പവഴിയാണിതെന്നാണ് പോലീസ് പറഞ്ഞത്. ഇതുമായി ബന്ധപ്പെടുത്തി ചില കോടതികള്‍ നടത്തിയ പരാമര്‍ശങ്ങള്‍ മാധ്യമങ്ങളുടെ ശ്രദ്ധയില്പെടുന്നില്ലെന്നും വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: