ന്യൂദല്‍ഹി: എഫ്.ഐ.ആറിലും കുറ്റപത്രത്തിലും പേരില്ലെങ്കിലും തെളിവുണ്ടെങ്കില്‍ ആരെയും വിളിച്ചുവരുത്താനും, വിചാരണ ചെയ്യാനും കീഴ്ക്കോടതികള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി വിധി. ക്രിമിനല്‍ നടപടി ചട്ടത്തിലെ 319-ാം വകുപ്പില്‍ ദീര്‍ഘകാലമായി നിലനിന്ന അവ്യക്തതയാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നീക്കിയത്.
ചീഫ് ജസ്റ്റിസ് പി.സദാശിവം അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഇതുസംബന്ധിച്ച വിധി പുറപ്പടുവിച്ചത്. എഫ്.ഐ.ആറിലും കുറ്റപത്രത്തിലും പേരില്ല എന്നതുകൊണ്ട് ആരോപണം നേരിടുന്ന ഒരാള്‍ കുറ്റവിമുക്തനാകുന്നില്ലെന്നും സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചു. കേസിന്റെ വിചാരണ ഘട്ടത്തില്‍ തെളിവ് ബോധ്യപ്പെട്ടാല്‍ ആരെയും വിളിച്ചുവരുത്താനും വിചാരണ ചെയ്യാനും കീഴ്കോടതിക്ക് അധികാരമുണ്ട്.
രാഷ്ട്രീയ സ്വാധീനം മൂലവും, മറ്റ് സമ്മര്‍ദ്ദങ്ങള്‍ കൊണ്ടും എഫ്.ഐ.ആറും, കുറ്റപത്രവും പലപ്പോഴും അട്ടിമറിക്കപ്പെടാറുണ്ട്. അത്തരം സാഹചര്യങ്ങളില്‍ കുറ്റപത്രത്തിനും എഫ്.ഐ.ആറിനും അപ്പുറത്ത് കോടതിക്ക് ബോധ്യപ്പെടുന്ന കാര്യങ്ങള്‍ നേരിട്ട് പരിശോധിക്കാനും അധികാരമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
2 ജി സ്പെക്ട്രം , കല്‍ക്കരി അഴിമതി തുടങ്ങിയ കേസുകളില്‍ സുപ്രീംകോടതിയുടെ ഇന്നത്തെ വിധി നിര്‍ണായകമാണ്. 2 ജി കേസില്‍ എഫ്.ഐ.ആറില്‍ പേരില്ല എന്നതിന്റെ പേരില്‍ വിചാരണയില്‍ നിന്ന് ഒഴിവാക്കണമെന്ന ഭാരതി സെല്ലുലാര്‍ സി.എം.ഡി സുനില്മിത്തലിന്റെ ആവശ്യത്തിന് സുപ്രീംകോടതി വിധി തിരിച്ചടിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: