ജയ്പൂര്‍: ഐപിഎല്ലിന്റെ ഏഴാം സീസണിനുള്ള രാജസ്ഥാന് റോയല്‍സ് ടീമില്‍ കേരളത്തിന്റെ യുവ ബാറ്റ്സ്മാന് സഞ്ജു വി. സാംസണെയും കര്‍ണാടക ഓള് റൗണ്ടര്‍ സ്റ്റ്യുവര്‍ട്ട് ബിന്നിയെയും നിലനിര്‍ത്തി. അജിന്‍ക്യ രഹാനെ, ഷെയ്ന് വാട്സന്, ജയിംസ് ഫാല്‍ക്നര്‍ എന്നിവരാണ് റോയല്‍സ് ഒപ്പംകൂട്ടാന്‍ തീരുമാനിച്ച മറ്റു മൂന്നു താരങ്ങള്‍. ലേലച്ചന്തയില്‍ വയ്ക്കാതെ സ്വന്തം പാളയത്തില്‍ നിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിടാനുള്ള അവസാന ദിനമായ ഇന്നലെ ടീമുകളെല്ലാം നിബന്ധന പാലിച്ചു. ഫെബ്രുവരി 12, 13 തിയതികളിലാണ് ഐപിഎല്‍ ലേലം.
മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്ങ്സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി, സുരേഷ് റെയ്ന, ആര്. അശ്വിന്, രവീന്ദ്ര ജഡേജ, ഡ്വെയ്ന്‍ ബ്രാവോ തുടങ്ങിയവരെ കൈവശംവയ്ക്കും. നിലവിലെ ജേതാക്കളായ മുംബൈ രോഹിത് ശര്‍മ്മ, കീ്റോണ്‍ പൊള്ളാര്‍ഡ്, ഹര്ഭജന് സിങ്, ലാസിത് മലിംഗ, അമ്പാട്ടി റായിഡു എന്നിവരില്‍ വിശ്വാസം കാട്ടി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന് ഗൗതം ഗംഭീറിനെയും വിന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്നെയും നിലനിര്‍ത്തി.
സണ്‍റൈസേഴ്സ് ഹൈദരാബാദ് ശിഖര്‍ ധവാനെയും ഡെയ്ല്‍ സ്റ്റെയ്നെയും പോക്കറ്റില്‍ സൂക്ഷിച്ചു. മനാന് വോഹ്റെയ കൈവിടാത്ത കിങ്ങ്സ് ഇലവന് പഞ്ചാബിന്റെ നടപടി ഏവരെയും അത്ഭുതപ്പെടുത്തി. ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്സ്മാന് ഡേവിഡ് മില്ലറെ കൈവശംവയ്ക്കാനും പഞ്ചാബ് ടീം തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: