കോട്ടയം: സംസ്ഥാനത്തെ പല പ്രദേശങ്ങളിലും കുളമ്പുരോഗം ഇപ്പോഴും വ്യാപകമായി കണ്ടുവരുന്ന സാഹചര്യത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും കന്നുകാലികളെ കൊണ്ടുവരുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചത് വിവാദമാകുന്നു.
കന്നുകാലികളെ പകല്‍ സമയത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരാമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഇറക്കുമതി ചെയ്യപ്പെടുന്ന കന്നുകാലികള്‍ രോഗബാധിതരാണോയെന്ന് പരിശോധിക്കാന്‍ ചെക്ക് പോസ്റ്റുകളില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുമെന്നുമാണ് പ്രഖ്യാപനം.
അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവന്ന കന്നുകാലികളില്‍ നിന്നാണ് വ്യാപകമായി കുളമ്പുരോഗം പടര്‍ന്നുപിടിച്ചതെന്ന് ബോധ്യമായ സാഹചര്യത്തില്‍ യാതൊരു പ്രതിരോധ നടപടികളും സ്വീകരിക്കാതെ കാലികളുടെ ഇറക്കുമതി നിരോധനം പിന്‍വലിച്ചതിലാണ് ദുരൂഹത. നിരോധനം നിലവിലുണ്ടായിരുന്ന കാലയളവില്‍ പോലും തമിഴ്നാട്ടില്‍ നിന്ന് വ്യാപകമായി അറവുശാലകളിലേക്ക് കന്നുകാലികളെ എത്തിച്ചിരുന്നതായി പരാതികളുണ്ടായിരുന്നു.
ഭരണത്തില്‍ നിര്‍ണായക സ്വാധീനമുള്ള മതരാഷ്ട്രീയ പാര്‍ട്ടിയുടെ കടുത്ത സമ്മര്‍ദ്ദമാണ് കന്നുകാലി ഇറക്കുമതി നിരോധനം പിന്‍വലിക്കാന്‍ കാരണമെന്ന് പറയപ്പെടുന്നു. ക്രിസ്തുമസ്, നവവത്സര സീസണ് പ്രമാണിച്ച് സംസ്ഥാനത്തെ അറവുകാരും ഇറച്ചി സ്റ്റാളുകാരും കോടിക്കണക്കിന് രൂപ മുടക്കി തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് കന്നുകാലികളെ വാങ്ങിയിരുന്നു. എന്നാല്‍ കുളമ്പുരോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ഇവയെ കൊണ്ടുവരാന്‍ സാധിക്കാതിരുന്നത് ഇറച്ചിവില്‍പ്പനക്കാരെ കടുത്ത പ്രതിസന്ധിയിലാക്കി . ഇതെത്തുടര്‍ന്ന് നാട്ടിലെ കുളമ്പുരോഗം ബാധിച്ച കന്നുകളുടെ ഇറച്ചിവരെ വ്യാപകമായി വിറ്റഴിച്ചിരുന്നു.
കുളമ്പുരോഗത്തിന്റെ പേരില്‍ കന്നുകാലി ഇറക്കുമതി നിരോധിച്ച സര്‍ക്കാര്‍ ഇപ്പോള്‍ രോഗഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിരോധനം പിന്‍വലിച്ചത് സംശയാസ്പദമാണ്. അറവുകാരെയും ഇറച്ചിവില്പ്പനക്കാരെയും സഹായിക്കാന്‍ സ്വീകരിച്ച നടപടി ഫലത്തില്‍ കടക്കെണിയിലായ ക്ഷീരകര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: