കൊച്ചി: സോളാര്‍ കേസിലെ പ്രതി സരിത എസ്.നായരുടെ സാരികള്‍ കണ്ടുകെട്ടേണ്ടതല്ലേ എന്ന് പോലീസിനോട് ഹൈക്കോടതി. സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് ഹറൂണ്‍ ഉള് റഷീദ് സര്‍ക്കാരിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ചത്.
തട്ടിപ്പുപണം കൊണ്ട് സരിത വാങ്ങിയത് 13 ലക്ഷം രൂപയുടെ സാരിയാണെന്നാണ് പോലീസ് റിപ്പോര്‍ട്ട്. തൊണ്ടിമുതലായി കണക്കാക്കി സാരികള്‍ കണ്ടുകെട്ടേണ്ടതിന് പകരം സര്‍ക്കാര്‍ ഇവരെക്കൊണ്ട് അത് ധരിപ്പിക്കുകയാണെന്ന് കോടതി പറഞ്ഞു. പൊതുമുതല്‍ ധൂര്‍ത്തടിക്കുകയല്ലേ സരിത ചെയ്തതെന്നും പ്രതികള്‍ക്ക് ആഡംബരപൂര്‍ണമായ ജീവിതം നല്‍കേണ്ടതുണ്ടോയെന്നും കോടതി ചോദിച്ചു. ജയിലധികൃതര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നു. സംസ്ഥാനത്തെ ജയിലുകള്‍ ക്രിമിനലുകള്‍ക്ക് ഗസ്തൗസ് പോലെയാണ്. തട്ടിയെടുത്ത തുകയില്‍ നിന്നും നിര്‍മിച്ച ശാലുമേനോന്റെ 1.25 കോടി രൂപയുടെ വീട് സര്‍ക്കാര്‍ എന്തുകൊണ്ട് കണ്ടുകെട്ടിയില്ലെന്ന് ചോദിച്ച ജസ്റ്റിസ് ഹറൂണ്‍ റഷീദ് “ഞാന്‍ ഒരു പൗരന് എന്ന നിലയിലാണ് പ്രതികരിച്ചത്. ജഡ്ജിയായതിനാല്‍ പലതും പറയാന്‍ പരിമിതികള്‍ ഉണ്ട്” എന്നും പറഞ്ഞു. അതേസമയം കോടതിയുടെ പരിഗണനയില്‍ അല്ലാത്ത വിഷയത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ചോദ്യങ്ങള്‍ക്ക് അഭിഭാഷകന് നല്കിയ മറുപടി.
ഇതിനിടെ, സരിത നായര്‍ക്ക് ഒരു കേസില്‍കൂടി ജാമ്യം ലഭിച്ചു. വിമാനടിക്കറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട് മേഘരാജ് നല്കിയ പരാതിയില്‍ നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്. വഞ്ചിച്ച തുക കീഴ്ക്കോടതിയില്‍ കെട്ടിവെക്കണം. രണ്ട് ആള്ജാമ്യക്കാര്, ഇരുപത്തയ്യായിരം രൂപയുടെ ബോണ്ട് എന്നിങ്ങനെ കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: