തൃശൂര്‍: പാമോലിന്‍ കേസില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി. കേസ് നിരുപാധികം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപേക്ഷ തൃശൂര്‍ വിജിലന്‍സ് കോടതി തള്ളി. കേസ് പിന്‍വലിക്കാന്‍ നിലവില്‍ സാധ്യമല്ലെന്ന് ഉത്തരവിട്ട ജഡ്ജി കെ. ഹരിപാല്‍ കേസ് പരിഗണനക്കായി ഫെബ്രുവരി 22ലേക്ക് മാറ്റി. കേസ് പിന്‍വലിക്കുന്നതു പൊതു താല്പര്യത്തിന് എതിരാകുമെന്നു കോടതി വിലയിരുത്തി. കേസില്‍ ഏഴു പേര്‍ക്കെതിരെ നടപടികള്‍ തുടരും.
കോടതി വിധി സംസ്ഥാനസര്‍ക്കാരിനും പ്രത്യേകിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കാന്‍ പോകുന്നത്. സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിച്ച പാമോയില്‍ കേസ് പൂര്‍ണമായി പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനാണ് കോടതി ഉത്തരവ് തിരിച്ചടിയായത്. പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരായ ജിജി തോംസണ്‍, പി.ജെ.തോമസ് എന്നിവരെ ഒഴിവാക്കിയാണ് കേസ് ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്. പിന്നാലെ കേസ് പൂര്‍ണമായും പിന്‍വലിക്കാനും തീരുമാനിക്കുകയായിരുന്നു.
ആദ്യം ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് കേസ് ഇല്ലാതാക്കാന്‍ ശ്രമം തുടങ്ങിയത്. എന്നാല്‍ തുടര്‍ന്ന് വന്ന ഇടതു സര്‍ക്കാര്‍ കേസില്‍ അന്വേഷണം തുടരാന്‍ തീരുമാനിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയതോടെയാണ് കേസ് പിന്‍വലിക്കാനുള്ള നീക്കം സജീവമായത്.
മന്ത്രിസഭാ തീരുമാനത്തെ തുടര്‍ന്നാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കിയത്. ഇത് രണ്ടാം തവണയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ നീക്കം നടത്തുന്നത്. 2005 കാലഘട്ടത്തില്‍ കേസ് പിന്‍വലിക്കാന്‍ ശ്രമം നടത്തിയെങ്കിലും കോടതിയുടെ ഇടപെടല്‍ മൂലം സാധിച്ചിരുന്നില്ല. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും പാമോലിന്‍ ഇറക്കുമതിയില്‍ ക്രമക്കേട് നടന്നു എന്നതിന് തെളിവില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു കേസ് അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്.
സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും വി.എസ് സുനില്‍കുമാര്‍ എംഎല്‍എയും കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കേസില്‍ ജനുവരി 12നകം തീര്‍പ്പ് കല്‍പ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. അതിന്റെ കൂടി അടിസ്്ഥാനത്തിലാണ് കോടതി ഇന്നലെ നിരീക്ഷണം നടത്തിയത്.
പൊതുഖജനാവിന് നഷ്ടമുണ്ടാക്കിയ കേസ് ആയതിനാല്‍ പൊതുജന താത്പര്യമുണ്ടെന്നും പിന്‍വലിക്കാന്‍ കഴിയില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെയും വി.എസ്. സുനില്‍ കുമാര്‍ എംഎല്‍എയുടെയും വാദം. രണ്ടാം പ്രതിയും മുന്‍ ഭക്ഷ്യമന്ത്രിയും ആയിരുന്ന ടി. എച്ച് മുസ്തഫ, അഞ്ചാംപ്രതി മുന്‍ സിവില്‍ സപ്ലൈസ് എംഡി ജിജി തോംസണ്‍ എന്നിവരുടെ വിടുതല്‍ ഹര്‍ജികള്‍ കോടതി തള്ളിയത് ഇക്കാരണം കൊണ്ടായിരുന്നെന്നും ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
1991-92 കാലത്ത് കെ. കരുണാകരന് മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് കേസിന് കേസിനാസ്പദമായ സംഭവം. സിംഗപ്പൂര്‍ കമ്പനിയെ ഇടനിലക്കാരാക്കി പവര്‍ ആന്‍ഡ് എനര്‍ജി ലിമിറ്റഡ് എന്ന മലേഷ്യന്‍ കമ്പനിയില്‍ നിന്ന് പാമോയില്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പാമോയിലിന് ടണ്ണിന് 392.25 ഡോളറുണ്ടായിരുന്നപ്പോള്‍ 405 ഡോളര്‍ എന്ന നിരക്കില്‍ 15,000 ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവാണ് അഴിമതി ആരോപണത്തില്‍ എത്തിയത്.
മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന് ഒന്നാം പ്രതിയും അന്നത്തെ ഭക്ഷ്യമന്ത്രിയായിരുന്ന ടി. എച്ച് മുസ്തഫ കേസില്‍ രണ്ടാം പ്രതിയുമായിരുന്നു. പാമോലിന്‍ ഇറക്കുമതി ചെയ്ത സമയത്തെ സിവില്‍ സപ്ലൈസ് എംഡി ജിജി തോംസണ്‍, സിവില്‍ സപ്ലൈസ് കമ്മീഷണര്‍ പി.ജെ. തോമസ് അടക്കം ഏഴ് പേരായിരുന്നു കേസിലെ ആകെ പ്രതികള്‍. അന്നു ധനമന്ത്രി ആയിരുന്ന ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍ കോടതി ഇതനുവദിച്ചിരുന്നില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തമാക്കണമെന്ന റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്നും വി എസ് അച്യുതാനന്ദന് സുപ്രീംകോടതിയില്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: