കൊച്ചി: ഹിന്ദുസമൂഹം സംഘടിതരല്ലാത്തതിനാലാണ് വൈദേശിക ശക്തികള്‍ ഇവിടെ മതപരിവര്‍ത്തനം നടത്തുന്നതെന്ന് ഉഡുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശതീര്‍ത്ഥ. ഹിന്ദു ഒന്നായി അക്ഷയശക്തി ശേഖരിച്ചാലേ മതപരിവര്‍ത്തനം, തീവ്രവാദം മുതലായ ആസുരികതയില്നിന്ന് ഭാരതഭൂമിയെ രക്ഷിക്കാന്‍ കഴിയൂ.
സന്യാസിശ്രേഷ്ഠന്മാര് ഒന്നിച്ചുനിന്ന് സമാജത്തെ ശക്തിപ്പെടുത്തണം. സംഘടിച്ചാല്‍ മാത്രമേ ധര്‍മ്മം ജയിക്കുകയുള്ളൂ. മറ്റ് മതസ്ഥര്‍ എണ്ണം കുറവാണെങ്കിലും അവര്‍ സംഘടിതരാണ്. എന്നാല്‍ ഹിന്ദുസമൂഹം എണ്ണത്തില്‍ കൂടുതലാണെങ്കിലും പല ജാതികളായി വേര്‍തിരിഞ്ഞ് അസംഘടിതരാണ്. മറ്റ് മതസ്ഥര്‍ സംഘടിക്കുന്നതുകൊണ്ട് സര്‍ക്കാര്‍ അവര്‍ക്കെല്ലാം നല്കുന്നു. കലിയുഗത്തില്‍ സംഘടിച്ചാല്‍ മാത്രമേ ഹിന്ദുധര്‍മ്മത്തെ രക്ഷിക്കാന്‍ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. വിഎച്ച്പി മാര്‍ഗ്ഗദര്‍ശക മണ്ഡലിന്റെ ആഭിമുഖ്യത്തില്‍ കലൂര്‍ പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന സന്യാസിസമ്മേളനം ഔപചാരികമായി ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമികള്‍.
ചടങ്ങില്‍ ചെങ്കോട്ടുകോണം ശ്രീരാമദാസമിഷന്‍ ആശ്രമം മഠാധിപതി സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അധ്യക്ഷത വഹിച്ചു. തൃശൂര്‍ തെക്കേമഠം മൂപ്പില്‍ സ്വാമിയാര് അനുഗ്രഹപ്രഭാഷണം നടത്തി. മാര്‍ഗ്ഗദര്‍ശക മണ്ഡല് അധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി സ്വാഗതവും ജനറല്‍ സെക്രട്ടറി സ്വാമി പ്രഭാകരാനന്ദ സരസ്വതി നന്ദിയും പറഞ്ഞു.
തുടര്‍ന്ന് സന്യാസ ആശ്രമങ്ങളില്‍ പാലിക്കേണ്ട സ്വാധ്യായനിഷ്ഠ എന്ന വിഷയത്തില്‍ സ്വാമി പ്രജ്ഞാനന്ദയും മാതൃക ആശ്രമം എന്ന വിഷയത്തില്‍ സ്വാമി ചിദാനന്ദപുരിയും പ്രഭാഷണങ്ങള്‍ നടത്തി. 52 സന്യാസപരമ്പരകളില്നിന്നായി 86 സന്യാസിശ്രേഷ്ഠന്മാര് സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് ഉച്ചയോടെ സമ്മേളനം സമാപിക്കും. സമാപനസമ്മേളനത്തില്‍ ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: