ന്യൂദല്‍ഹി: ദേവയാനി ഖോബ്രഗഡയെ അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിച്ചതിനു പിന്നാലെ അമേരിക്കന്‍ നയതന്ത്രജ്ഞനെ രാജ്യത്തുനിന്നും പുറത്താക്കി ഇന്ത്യയുടെ ശക്തമായ നടപടി. അമേരിക്കയ്ക്ക് അമ്പരപ്പിനേക്കാള്‍ ഭീതി സമ്മാനിച്ചുകൊണ്ടാണ് ഇന്ത്യന്‍ നടപടി ഉണ്ടായിരിക്കുന്നത്. ദേവയാനി ഖോബ്രഗഡെയുടെ അതേ റാങ്കില്‍ ദല്‍ഹിയിലെ അമേരിക്കന്‍ എംബസിയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെയാണ് പുറത്താക്കിയത്.
ഇന്ത്യന്‍ നയതന്ത്ര സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് ദേവയാനിയെ അമേരിക്കയില്‍ നിന്നും പുറത്താക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ടാണ് രാജ്യം വിടുന്നതിന് അമേരിക്ക അനുമതി നല്‍കിയത്. എന്നാല്‍ ദേവയാനിക്കെതിരായ കേസ് പിന്‍വലിക്കുകയും പരസ്യമായ മാപ്പു പറയുകയും ചെയ്യാതെ പ്രശ്നങ്ങള്‍ അവസാനിക്കില്ലെന്ന് അതേ നാണയത്തില്‍ തിരിച്ചടിച്ചുകൊണ്ട് ഇന്ത്യ വ്യക്തമാക്കിക്കഴിഞ്ഞു. ദേവയാനിക്കെതിരായ കേസില്‍ ഇടപെടല്‍ നടത്തിയതായി വിശ്വസിക്കുന്ന ഉദ്യോഗസ്ഥനെയാണ് പുറത്താക്കിയതെന്നാണ് വിദേശകാര്യമന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന വിവരം.
വീട്ടുജോലിക്കാരിയുടെ വിസ കേസില്‍ ദേവയാനി ഖോബ്രഗഡെയ്ക്കെതിരെ അമേരിക്ക കുറ്റം ചുമത്തിയതോടെയാണ് ഇന്ത്യയിലേയ്ക്ക് യാത്ര തിരിക്കാന്‍ അനുമതിയായത്. ഇന്ത്യ ആവശ്യപ്പെട്ടിരുന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടായത്. കേസില്‍ കുറ്റം ചുമത്തിയതിനു പിന്നാലെ ഇന്ത്യ ദേവയാനിക്ക് നല്കിയ പൂര്‍ണ നയതന്ത്ര പരിരക്ഷ അമേരിക്ക അംഗീകരിക്കുകയും യാത്രാനുമതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് ദേവയാനിയെ ഇന്ത്യയിലേയ്ക്ക് സ്ഥലംമാറ്റിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
വിസ കേസില്‍ വാദം ആരംഭിക്കുന്നതിനായി നിശ്ചയിച്ച തീയതി നീട്ടണമെന്ന ദേവയാനിയുടെ അഭിഭാഷകന്റെ ആവശ്യം അമേരിക്കന്‍ കോടതി അംഗീകരിക്കാതിരുന്നതോടെയാണ് കേസില്‍ കുറ്റം ചുമത്തിയത്. എന്നാല്‍ പൂര്‍ണ്ണ നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ദേവയാനിയെ അറസ്റ്റ് ചെയ്യാനും ഇനി അമേരിക്കയ്ക്ക് സാധിക്കില്ല.ഇതോടെയാണ് രാജ്യം വിടണമെന്ന ആവശ്യം അമേരിക്ക മുന്നോട്ടു വെച്ചത്. ദേവയാനിക്ക് സമ്പൂര്‍ണ്ണ നയതന്ത്ര പരിരക്ഷയുണ്ടെന്ന് ജനുവരി 8ന് ഇന്ത്യാ-യു.എസ് ധാരണയെത്തിയിരുന്നു.
കേസിലെ പ്രാഥമിക വാദം നടക്കുന്നതിനുള്ള തീയതി നീട്ടണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി ന്യൂയോര്‍ക്കിലെ മജിസ്ട്രേട്ട് ജഡ്ജി സാറ നെറ്റ്ബേണ്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. വാദംകേള്‍ക്കല്‍ ഒരുമാസത്തേക്ക് നീട്ടണമെന്ന ആവശ്യം കോടതി അംഗീകരിച്ചാല്‍ ആ സമയംകൊണ്ട് അമേരിക്കയുമായി ചര്‍ച്ച നടത്തി പ്രശ്നപരിഹാരത്തിനായിരുന്നു ഇന്ത്യയുടെ ശ്രമം.
അതിനിടെ ദേവയാനിയെ പുറത്താക്കിയതിനു പകരമായി അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ രാജ്യത്തുനിന്നും പുറത്താക്കിക്കൊണ്ടുള്ള ഇന്ത്യയുടെ നടപടി അമേരിക്കയ്ക്ക് തികച്ചും അപ്രതീക്ഷിതമാണ്. ഇത്തരത്തില്‍ ഇന്ത്യയുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുമെന്ന് അമേരിക്ക പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് സൂചന. ഇന്ത്യാ- അമേരിക്ക നയതന്ത്ര ബന്ധം മുമ്പുണ്ടായിട്ടില്ലാത്തവണ്ണം അകന്നു കഴിഞ്ഞതായാണ് നയതന്ത്ര രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
ദേവയാനിയെ അമേരിക്കയില്‍ നിന്നും മോചിപ്പിച്ച വാര്‍ത്തയ്ക്കു ശേഷം ദേവയാനിക്കെതിരായ കേസ് അമേരിക്ക മനപ്പൂര്‍വ്വം കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് പിതാവ് ഉത്തം ഖോബ്രഗഡെ പ്രതികരിച്ചു. കേസ് പൂര്‍ണ്ണമായും അമേരിക്ക കെട്ടിച്ചമച്ചതാണ്. രാജ്യത്തിന്റെ പരമാധികാരം കാത്തു സൂക്ഷിക്കുന്നതിനായാണ് ദേവയാനി പൊരുതിയത്. ജനങ്ങളും മാധ്യമങ്ങളും നല്കിയ പിന്തുണകൊണ്ടുമാത്രമാണ് ദേവയാനിക്ക് മടങ്ങിയെത്താനായതെന്നും ഉത്തം ഖോബ്രഗഡെ പറഞ്ഞു.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: