ന്യൂദല്‍ഹി: ഇന്ത്യയുടെ ആവശ്യ പ്രകാരം ഒരു നയതന്ത പ്രതിനിധിയെ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി അമേരിക്ക വ്യക്തമാക്കി. ഇന്ത്യ ഇക്കാര്യം ആവശ്യപ്പെടാനിടയായ സാഹചര്യത്തില്‍ അതിയായ ഖേദമുണ്ടെന്ന് അമേരിക്ക പറഞ്ഞു. ദേവയാനി ഖോബ്രഗഡെയ്ക്ക് തുല്യ പദവിയിലുള്ള നയതന്ത്രജ്ഞനെ തിരിച്ചുവിളിക്കണമെന്നായിരുന്നു ഇന്ത്യ ആവശ്യപ്പെട്ടത്. ദേവയാനിയുടെ ജോലിക്കാരിയായിരുന്ന സംഗീത റിച്ചാര്‍ഡിന്റെ കുടുംബത്തെ അമേരിക്കയിലേക്ക് കടക്കാന്‍ ഇയാള്‍ സഹായിച്ചെന്നാണ് സൂചന.
48 മണിക്കൂറിനുള്ളില്‍ നയതന്ത്ര പ്രതിനിധി രാജ്യം വിടണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കുന്നുവെന്ന് അമേരിക്ക അറിയിച്ചു. ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടതില്‍ അതിയായ ഖേദമുണ്ടെന്നും ഇന്ത്യ അമേരിക്ക ബന്ധം വെല്ലുവിളി നേരിടുകയാണെന്നും അമേരിക്കന്‍ വിദേശകാര്യ വക്താവ് ജെന്‍ സാക്കി പറഞ്ഞു. ദേവയാനിക്ക് നയതന്ത്ര പരിരക്ഷ ദീര്‍ഘകാലം ലഭിക്കില്ലെന്നും ജെന്‍ സാകി പറഞ്ഞു.
നയതന്ത്ര പരിരക്ഷ നഷ്ടപ്പെടുമ്പോള്‍ ദേവയാനിയെ അറസ്റ്റ് ചെയ്യാന്‍ വാറണ്ട് പുറപ്പെടുവിക്കും. ഇന്ത്യയിലേക്ക് സ്ഥലം മാറ്റം ലഭിച്ചതുകൊണ്ട് ദേവയാനിക്കെതിരായ കുറ്റങ്ങള്‍ അവസാനിക്കില്ല. പരിരക്ഷയുള്ളപ്പോള്‍ വിചാരണ തുടങ്ങാനാകാത്തതു കൊണ്ടാണ് ദേവയാനിയെ ഇന്ത്യയിലേക്ക് മടക്കി അയച്ചത്. നിയമത്തിന് കീഴടങ്ങാനല്ലാതെഅമേരിക്കയിലേക്ക് ദേവയാനിയെ ഇനി മടങ്ങി വരാന്‍ അനുവദിക്കില്ല. വിസ, ഇമിഗ്ലേഷന് ലുക്കൗട്ട് സംവിധാനത്തില്‍ ദേവയാനിയുടെ പേര് ഉള്‍പ്പെടുത്തും. മേലില്‍ വിസ അനുവദിക്കാതിരിക്കാനാണിതെന്നും ജെന്‍ സാക്കി പറഞ്ഞു.
അതേസമയം രാജ്യം നല്കിയ പിന്തുണക്ക് എറെ നന്ദിയുണ്ടെന്ന് ഇന്നലെ രാത്രി അമേരിക്കയില്‍നിന്നു ദല്‍ഹിയിലെത്തിയ ദേവയാനി ഖോബ്രഗഡേ പറഞ്ഞു. ഇന്നലെ രാത്രി 10 മണിക്കാണ് ദേവയാനി ഖോബ്രഗഡേ ദല്‍ഹി വിമാനത്താവളത്തിലെത്തിയത്. ദേവയാനിയുടെ അച്ഛന് ഉത്തം ഖോബ്രഗഡേ, സഹോദരി ശര്‍മിഷ്ഠ എന്നിവര്‍ വിമാനത്താവളത്തില്‍ ഉണ്ടായിരുന്നു. എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്നും, കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും ദേവയാനി പറഞ്ഞു.
ദേവയാനിക്കെതിരെ അമേരിക്ക കുറ്റം ചാര്‍ത്തിയതും ഇന്ത്യ ഈ ഉദ്യോഗസ്ഥയെ പിന്‍വലിക്കേണ്ടി വന്നതും വിദേശകാര്യ വകുപ്പിന്റെ സമ്പൂര്‍ണ പരാജയത്തിന്റെ തെളിവാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ഐക്യരാഷ്ട്ര സഭ മിഷനിലേക്കുള്ള സ്ഥലംമാറ്റം അംഗീകരിച്ച ദേവയാനിക്ക് പൂര്‍ണ്ണ നയതന്ത്ര പരിരക്ഷ നല്കാന് അമേരിക്ക തയ്യാറായതാണ് മടങ്ങിവരവിന് സഹായിച്ചത്.
ഡെപ്യൂടി കോണ്‍സല്‍ ജനറലായിരുന്ന ദേവയാനി ഖോബ്രഗഡയെ വിസ ചട്ടലംഘനം നടത്തിയെന്നാരോപിച്ച് ഡിസംബര്‍ 12നായിരുന്നു അമേരിക്ക അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: