റാഞ്ചി: അമ്പത്തിയൊമ്പതാമത് ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ എതിരാളികളില്ലാതെ കേരളം കുതിപ്പ് തുടരുന്നു. ഇതുവരെ കേരളത്തിന് 25 സ്വര്‍ണ്ണമായി. 17 വെള്ളിയും 13 വെങ്കലവും കേരളം സ്വന്തം അക്കൗണ്ടില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 17 സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററിലും സ്വര്‍ണ്ണം നേടി പി.യു. ചിത്ര ട്രിപ്പിളിന് അവകാശിയായി. നേരത്തെ 3000 മീറ്ററിലും 1500 മീറ്ററിലും ചിത്ര സ്വര്‍ണ്ണം നേടിയിരുന്നു. ചിത്രയുടെ അവസാന സ്കൂള്‍ മീറ്റാണിത്.
ഇന്നലെ മൂന്ന് ദേശീയ റെക്കോര്‍ഡുകളും മലയാളി താരങ്ങള്‍ സ്വന്തം പേരില്‍ കുറിച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോതമംഗലം സെന്റ് ജോര്‍ജിന്റെ എം.എന്‍. നസിമുദ്ദീന് പുതിയ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി. കഴിഞ്ഞവര്‍ഷം ഇറ്റാവയില്‍ സ്ഥാപിച്ച തന്റെ തന്നെ പേരിലുള്ള റെക്കോര്‍ഡാണ് നസിമുദ്ദീന് തിരുത്തിക്കുറിച്ചത്. 100 മീറ്ററില്‍ കഴിഞ്ഞ ദിവസം നസിമുദ്ദീന് വെള്ളിയും കരസ്ഥമാക്കിയിരുന്നു. സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പിലാണ് മറ്റൊരു റെക്കോര്‍ഡ്. എളമക്കര സ്കൂളിലെ ശ്രീനിത്ത് മോഹനാണ് 2.11 മീറ്റര്‍ ചാടി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഡിബി സെബാസ്റ്റ്യനും പുതിയ റെക്കോര്‍ഡിന് അവകാശിയായി.
ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ്ജമ്പില്‍ കേരളത്തിന്റെ രുഗ്മ ഉദയനും സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആതിര സുരേന്ദ്രനും ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഡിബി സെബാസ്റ്റ്യനും സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ അനസ് ബാബുവും ഇന്നലെ കേരളത്തിനായി സ്വര്‍ണ്ണം നേടി. സബ്ജൂനിയര് പെണ്‍കുട്ടികളുടെ 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ അപര്‍ണ റോയിയും കേരളത്തിനായി സ്വര്‍ണ്ണം കരസ്ഥമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 4-100 മീറ്റര്‍ റിലേയിലും കേരളം സ്വര്‍ണ്ണം കരസ്ഥമാക്കി.
രാവിലെ നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്ററില്‍ കേരളത്തിന്റെ പി.ആര് രാഹുല്‍ വെള്ളി നേടിയിരുന്നു. ജെ.സതീഷിനാണ് ഈയിനത്തില്‍ വെങ്കലം. സീനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ ആതിര സുരേന്ദ്രന് പിന്നില്‍ രണ്ടാമത്തെ ജെനിമോള് ജോയി വെള്ളിമെഡല്‍ കരസ്ഥമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മെയ്മോന് പൗലോസ് സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ടി. ആര്യ എന്നിവര്‍ വെള്ളിമെഡലും കരസ്ഥമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ കേരളത്തിന്റെ തന്നെ വര്‍ഷ വെള്ളി സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: