ഇന്ന് വിവേകാനന്ദ ജയന്തി
സ്വാമി വിവേകാനന്ദനെ ഭാരതത്തിന്റെ നവയുഗ ശില്പ്പിയായി ഭാവന ചെയ്യുമ്പോള്‍ പല ചിത്രങ്ങളും മനസ്സില്‍ ഉയരുന്നു. പര്‍വതാകാരമായ ഒരു ശില-കാലം അതിലെ കൊത്തുപണികളെ എല്ലാം മായ്ച്ചു കളഞ്ഞിരിക്കുന്നു. മുള്‍പ്പടര്‍പ്പുകളും ചെടികളും വള്ളികളും വേരുകളുമെല്ലാം അതിനെ ചുറ്റി വളര്‍ന്ന് ശിലയുടെ ഭംഗി തന്നെ പൊയ്പ്പോയിരിക്കുന്നു. അതീവകുശലനായ ഒരു ‘പെരുന്തച്ച’നു മാത്രമേ ആ ശിലയെ വീണ്ടും രൂപാന്തരപ്പെടുത്തി ശില്പ്പമാക്കി മാറ്റാനാവൂ.
ത്രേതായുഗത്തിലെ ഒരു സമാനചിത്രം മുന്നിലുയര്‍ന്നു വരുന്നു. ഗൗതമമുനിയുടെ ആശ്രമം, ഭോഗലാലസ്യം കല്ലാക്കി മാറ്റിയ അഹല്യ, ആദ്ധ്യാത്മിക നവോത്ഥാനത്തിനായി ശ്രീരാമപാദങ്ങളെ കാത്തുകിടക്കുന്ന അഹല്യ-ശ്രീരാമസ്പര്ശത്തിലെ അദ്ധ്യാത്മിക തരംഗങ്ങളുടെ പ്രസരണത്താല്‍ ആ ശിലയില്‍ സുഷുപ്തമായി കിടന്നിരുന്ന ജീവന് പുനരുദ്ധരിക്കപ്പെട്ടു. അഹല്യ ശിലാരൂപത്തില്‍ നിന്ന് മുക്തയായി, ഗൗതമപത്നിയായി ഋഷിപാരമ്പര്യം തുടരാനുള്ള ശക്തിയാര്‍ജ്ജിച്ചു.
ദ്വാപര യുഗത്തില്‍ രണ്ടു സേനകള്‍ക്കിടയില്‍ ഇതികര്‍ത്തവ്യഥാമൂഢനായി മാറിയ അര്ജ്ജുനന് തന്റെ ധാര്‍മിക കടമകളെ മറന്ന്, മനസാ ശിലാ രൂപമായി മാറിയപ്പോള്‍ സാക്ഷാത് ഭഗവാന് പാര്‍ത്ഥസാരഥി രൂപത്തില്‍ വന്ന് ഗീതാ പ്രവചനത്തിലൂടെ അര്‍ജ്ജുനന്റെ അജ്ഞാനക്ലൈബ്യത്തെ നശിപ്പിച്ച് അര്‍ജ്ജുനനെ കര്‍മ്മോന്മുഖനാക്കി, ധര്മസംരക്ഷകനായ യോദ്ധാവാക്കി, യുദ്ധത്തില്‍ അധര്‍മത്തെ നശിപ്പിച്ച് ധര്‍മത്തെ പുനഃസ്ഥാപിച്ചു.
യുഗം തോറും നടക്കുന്ന ധര്‍മഗ്ലാനിയും ധര്മപുനരുത്ഥാനവും കാലത്തിന്റെ ലീലാവിലാസമാണ്. അതുതന്നെയാണ് 19-ാം നൂറ്റാണ്ടില്‍ ഇവിടെ ആവര്‍ത്തിക്കപ്പെട്ടത്. ‘അമ്മയുടെ ജോലി’ ചെയ്യാനുള്ള നിര്‍ദ്ദേശം ലഭിച്ച നരേന്ദ്രന് ഭാരതം മുഴുവന്‍ ചുറ്റിക്കറങ്ങി അവസാനം അമ്മയുടെ പാദങ്ങളില്‍, കന്യാകുമാരിയില്‍ അഭയം കണ്ടെത്തി. മൂന്നു ദിവസത്തെ ഏകാഗ്രധ്യാനത്തിലൂടെ തന്റെ ദൗത്യമെന്തെന്ന് മനസ്സിലാക്കി. കന്യാകുമാരിയിലെ ശ്രീപാദപാറയില്‍ ചെയ്ത ആ ധ്യാനത്തിനുശേഷം താന്‍ ചെയ്യേണ്ട ‘അമ്മയുടെ ജോലി’യെപ്പറ്റി ഏകദേശ വിവരം അദ്ദേഹത്തിന് ലഭിച്ചു. അവിടെ വച്ചാണ് നരേന്ദ്രന് നവഭാരതശില്പ്പിയായി രൂപം കൊണ്ടതും അനുഗൃഹീതനായതും. വീണ്ടും കന്യാകുമാരിദേവിയുടെ നടയ്ക്കല്‍ തിരിച്ചെത്തി നമസ്ക്കരിച്ചെഴുന്നേറ്റ നരേന് പ്രാര്ത്ഥിച്ചതിങ്ങനെയായിരിക്കുമെന്ന് ഒരു കവി വിഭാവനം ചെയ്തിരിക്കുന്നു.
“സദാശിവാം ത്വാം കലയാമി സാദരം
കുമാരികാം സര്വചരാചരാത്മികാം
ദദാത്വനുജ്ഞാം ഭവദീയവൈഭവ
പ്രകീര്ത്തനായംബ ദിഗന്തരേഷു മേ”
(‘വിശ്വഭാനു’-ഡോ.പി.കെ.നാരായണപിള്ള)
(ലോകമെമ്പാടും സഞ്ചരിച്ച് അമ്മയുടെ വൈഭവത്തെപ്പറ്റി പ്രകീര്‍ത്തിക്കുവാന്‍ അനുജ്ഞന നല്കിയാലും.)
ശ്രീപാദപാറയില്നിന്ന് മുന്നില്‍ നീണ്ടുനിവര്‍ന്ന് കിടക്കുന്ന ഭാരതത്തെ നോക്കിയ സ്വാമിജിയുടെ മുമ്പില്‍ ഹിമാലയതുല്യമായ ആര്‍ഷസംസ്കാരം ശതാബ്ദികളുടെ ദുരുപയോഗം മൂലം ശിലാ തുല്യമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ടായിരിക്കാം. വിദേശീയരുടെ ആക്രമണവും ഭോഗസംസ്കാരത്തിന്റെ അതിപ്രസരണവും സ്വസംസ്കൃതിയുടെ മഹത്വത്തെ പറ്റിയുള്ള ഭാരതീയരുടെ അജ്ഞതയും മനോഹരമായ ആ ശിലാരൂപത്തെ പൂര്‍ണമായും മൂടി വൈകൃതമാക്കിയിട്ടുണ്ടായിരുന്നു. അതിനെ വീണ്ടും ലോകോത്തരമായ ഒരു ശില്പ്പമാക്കി മാറ്റുക, അതും ഏകാകിയായി, അടിമത്തത്തിലാണ്ട് സ്വത്വം നശിച്ച് സ്വന്തം മണ്ണില്‍ നിന്നുകൊണ്ട്-അതത്ര എളുപ്പമായിരുന്നില്ല. പക്ഷേ അതാണ് തന്റെ ദൗത്യമെന്നും അതു ചെയ്തേ താന്‍ അടങ്ങുകയുള്ളൂ എന്നും ആ വീരസന്ന്യാസി മനസ്സിലുറച്ചുകൊണ്ടാണ് കന്യാകുമാരിയോട് വിട വാങ്ങിയത്.
ഇനി നമുക്കാ ശില്പ്പിയുടെ പണിപ്പുരയിലേക്ക് ചെല്ലാം, എന്തെന്ത് ആയുധങ്ങളാണ് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നതെന്നും അതെങ്ങനെ പ്രയോഗിച്ചുവെന്നും സൂക്ഷ്മമായി പരിശോധിക്കാം. ഇത് ഓരോ ഭാരതീയനും ഒരു വലിയ പാഠമായിരിക്കും, സ്വയം ഉയിര്ത്തെഴുന്നേല്ക്കാനും ശിലാരൂപമായി മാറിയിരിക്കുന്ന നമ്മുടെ സംസ്കൃതിയെ സ്വപ്രയത്നം കൊണ്ട് പുനരുദ്ധരിക്കാനും ആ ദൗത്യനിര്‍വഹണത്തിലൂടെ സ്വം ഉദ്ധരിക്കപ്പെടുവാനും.
ആദ്യം തന്നെ അദ്ദേഹം ആ ശിലയുടെ രൂപവും പ്രകൃതിയും സസൂക്ഷ്മം ശ്രദ്ധിച്ചിരിക്കും. ഒരിക്കലും നാശമില്ലാത്ത സത്യധര്‍മാദികളുടെ സമ്മിശ്രമാണ് ആ ശില എന്നദ്ദേഹം കണ്ടെത്തി. കേടുപറ്റിയിരിക്കുന്നത് ശിലക്കല്ല. അതിന്മേല് നൂറ്റാണ്ടുകളായി പറ്റിച്ചേര്‍ന്നിരിക്കുന്ന അശ്രദ്ധയും അനാചാരങ്ങളും അന്ധവിശ്വാസവും എല്ലാത്തിലുമുപരി അജ്ഞതയുമാണ് ആ രൂപഭംഗി നശിപ്പിച്ചതെന്ന് അദ്ദേഹത്തിന് ബോധ്യമായി. യുക്തിയും ശാസ്ത്രവും എന്ന രണ്ട് ഉളികള്‍ ഉപയോഗിച്ച് ശിലയുടെ മേല്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന മാലിന്യങ്ങളെ എളുപ്പത്തില്‍ ചെത്തിക്കളയാവുന്നതാണെന്നും അദ്ദേഹത്തിന് മനസ്സിലായി. വിവേകവും വൈരാഗ്യവും എന്ന രണ്ട് ചുറ്റികകള് അതിന്നാവശ്യമാണ്. അത് തന്റെ കൈവശമുണ്ടുതാനും. പണി ആരംഭിക്കാന്‍ ഒരു ശുഭമുഹൂര്‍ത്തം കണ്ടെത്തണം, അത്രമാത്രം.
അതേ, ആ ശുഭമുഹൂര്‍ത്തം സ്വാമിജിയെ ചക്രവാളങ്ങള്‍ക്കപ്പുറത്തു നിന്ന് മാടി വിളിച്ചു. അമേരിക്കയില്‍ ചിക്കാഗോയില്‍ നടക്കാനിരുന്ന ലോകമതമഹാസമ്മേളനം-ലോകത്തെമ്പാടുമുള്ള മതാചാര്യന്മാരേയും സമുദായ നേതാക്കളേയും ഒരേ വേദിയില്‍ ഒന്നിച്ചൊരേ സമയത്ത് കാണുവാനും സംവദിക്കുവാനുമുള്ള സുവര്‍ണാവസരം. ഇതിലും നല്ല മുഹൂര്‍ത്തമെവിടെ. ശ്രീരാമകൃഷ്ണദേവന്റെ ആജ്ഞയും മാതൃദേവിയുടെ അനുഗ്രഹവും ഈ മുഹൂര്‍ത്തത്തെ സര്‍വഥാ ശുഭമുഹൂര്ത്തമാക്കിത്തീര്ത്തു.
1893 സെപ്തംബര്‍ 11, ഉച്ചതിരിഞ്ഞ് നാലുമണിക്കാണ് ശ്രീരാമകൃഷ്ണന്റെ നരേന്ദ്രന് തന്റെ ശില്‍പ്പവേല ആരംഭിച്ചത്. എപ്പോഴും പ്രഗത്ഭനായ ശില്പ്പിയുടെ ആദ്യത്തെ കൊട്ടാണ് എല്ലാത്തിലും പ്രധാനവും വരാനിരിക്കുന്ന പ്രയത്നത്തിന്റെ മാര്‍ഗ്ഗം തെളിയിക്കുന്നതും. അതുതന്നെയാണ് ഇവിടേയും സംഭവിച്ചത്.
‘അമേരിക്കയിലെ സഹോദരീ സഹോദരന്മാരേ’, ആ ധ്വനി മുത്തും പവിഴവും കോര്‍ത്തിണക്കിയ ഒരു നവരത്നമാലപോലെ, ഓരോ ശ്രോതാവിന്റെ കണ്ഠത്തിലും ചെന്നുവീണു. ആ അഭിസംബോധന തനിക്കുള്ളതാണെന്ന് ചിന്തിച്ചുറച്ച് ഓരോരുത്തരും ഹര്‍ഷപുളകാങ്കിതരായി ഹൃദയപൂര്‍വം അതിനെ സ്വീകരിച്ചണിഞ്ഞു. ആ ദാതാവിനെ ഹര്ഷതാഡനത്താല് അഭിനന്ദിച്ചു. അവിടുന്നങ്ങോട്ട് ആരംഭിച്ചു ആ യുഗശില്‍പ്പിയുടെ കൈവേലകള്‍, ഭാരത സംസ്ക്കാരമെന്ന മഹാശിലയുടെ മേല്‍ അടിഞ്ഞൂകൂടിയിരുന്ന പൊറ്റയും പായലും മുള്‍പ്പടര്‍പ്പുകളും ചെത്തി ചെത്തി കളയാന്‍. യുക്തിഭദ്രമായ വാദങ്ങളിലൂടെ, ശാസ്ത്ര ചിന്തയുടെ കൂട്ടുപിടിച്ച്, വിവേകവൈരാഗ്യമായ കൊട്ടുവടികളും ഉപയോഗിച്ച് ക്ഷമയോടെ ശിലയ്ക്ക് യാതൊരു മുറിവോ പോറലോ ഏല്ക്കാതെ, ഒമ്പതര വര്‍ഷമാണ് ആ ശില്‍പ്പി തന്റെ ‘അമ്മയുടെ ജോലി’ എന്ന ഗുരുദേവന് ഏല്‍പ്പിച്ച പണി തുടര്‍ന്നത്.
ശിലയുടെ രൂപഭംഗി തെളിയുംതോറും സത്യധര്‍മാദികള്‍ തിളങ്ങാന്‍ തുടങ്ങവെ, മാനവനിര്മാണത്തിനായി പൂര്‍വസൂരികള്‍ കൊത്തിവെച്ചിരുന്ന, മറഞ്ഞുപോയിരുന്ന പല പല രൂപങ്ങളും സ്വാമിജിക്കു മുമ്പെ പ്രത്യക്ഷപ്പെട്ടു. ശിലക്ക് നല്കിയ ഓരോ കൊട്ടിലും പ്രതിധ്വനിച്ചത് സാര്‍വലൗകിക ശബ്ദങ്ങളുടെ ആധാരമായ ഓങ്കാരനാദമായിരുന്നു. തുടര്‍ന്ന്, കര്‍മയോഗം, രാജയോഗം, ഭക്തിയോഗം, അതുല്യമായ ജ്ഞാനയോഗം ഇവയെല്ലാം സ്വയം ആ ശിലയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഓരോ യോഗത്തിന്റെ രൂപഭംഗിയും സ്വന്തം സത്യാന്വേഷണ ചാതുര്യം കൊണ്ട് കൂടുതല്‍ പ്രായോഗികമാക്കി ആ യോഗാചാര്യന് പ്രശോഭിപ്പിച്ചു.
ഇന്ന് ഭാരത്തിനെ ലോകം കാണുന്നത് ജീവസ്സറ്റ ഒരു ശിലയായിട്ടല്ല. മറിച്ച്, ജീവസ്സുറ്റ ഒരു ശില്പ്പമായിട്ടാണ്. അടുത്ത് അറിയുന്നവരെ അത്ഭുതപരതന്ത്രരാക്കുന്ന ഒരു ദിവ്യമംഗള ശില്‍പ്പം. അടുക്കുംതോറും അറിയുംതോറും സ്വജീവിതത്തിനെ മാറ്റിമറിച്ചെഴുതുന്ന ഒരപൂര്‍വ ചൈതന്യം. മാനവനിര്‍മാണത്തിലൂടെ രാഷ്ട്രനിര്‍മാണവും ഭൂലോക ശാന്തിയും നേടിയെടുക്കാവുന്ന സന്ദേശങ്ങള്‍ ഇന്നും ഭാരതത്തിന്റെ ആദ്ധ്യാത്മിക വൈശിഷ്ട്യത്തേയും ഉയര്‍ച്ചയേയും ഉദ്ഘോഷിച്ചുകൊണ്ടിരിക്കുന്നു.
ശിലയായി മാറിക്കൊണ്ടിരുന്ന ഭാരതത്തിനെ ലോകോത്തരമായ ഒരു ശില്പ്പമാക്കി ആ നവഭാരത ശില്‍പ്പി, സ്വാമി വിവേകാനന്ദന് ഭാവിതലമുറകള്‍ക്കായി സമ്മാനിച്ചിരിക്കുന്നു. വീണ്ടും അത് വെറും ഒരു ശിലയായി മാറാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് ഇന്നത്തെ ഭാരതീയരുടെ കടമയാണ്. ആ കടമ നിര്‍വഹണം സ്വന്തം ജീവിതദൗത്യമായി സ്വീകരിക്കാനുള്ള അറിവും കരുത്തും തന്ന് സ്വാമിജി നമ്മെ അനുഗ്രഹിക്കട്ടെ.
ഡോ.എം.ലക്ഷ്മീകുമാരി (വിവേകാനന്ദ കേന്ദ്ര വേദിക് ഫൗണ്ടേഷന് ഡയറക്ടറാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: