ന്യൂദല്‍ഹി: ദേവയാനി ഖോബ്രഗഡെ സംഭവത്തില്‍ ഇന്ത്യാ- അമേരിക്ക നയതന്ത്ര ബന്ധം വലിയ തകര്‍ച്ചയിലേക്ക്. ശത്രുരാജ്യമായ പാക്കിസ്ഥാനോട് സ്വീകരിക്കുന്ന തരത്തിലുള്ള ശക്തമായ നടപടി അമേരിക്കക്കെതിരെ ഇന്ത്യ സ്വീകരിച്ചതാണ് ബന്ധം തകര്‍ന്നതിന്റെ സൂചനയായി വിദേശകാര്യ വിദഗ്ധര്‍ പറയുന്നത്. ദേവയാനി ഇന്ത്യയിലേക്ക് വിമാനം കയറിയതിനു പിന്നാലെ അമേരിക്കന്‍ ഉദ്യോഗസ്ഥനെ രാജ്യത്തുനിന്നും പുറത്താക്കാനുള്ള ഇന്ത്യയുടെ നിര്‍ദ്ദേശം അമേരിക്കയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയ ഇന്ത്യന്‍ നടപടിയില്‍ അതീവ ദുഖമുണ്ടെന്ന തരത്തിലുള്ള അമേരിക്കന്‍ പ്രതികരണവും പ്രശ്നത്തില്‍ അമേരിക്ക എത്ര പ്രതിരോധത്തിലാണെന്ന് വ്യക്തമാക്കുന്നു. ഇന്ത്യാ- അമേരിക്ക നയതന്ത്ര ബന്ധത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് ജെന്‍സാക്കി പ്രതികരിച്ചു.
ദല്‍ഹിയിലെ അമേരിക്കന്‍ എംബസിയുടെ സുരക്ഷാ ചുമതലയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന് വെയിന്‍ മെയെ ആണ് ഇന്ത്യ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 48 മണിക്കൂറിനകം വെയിന്‍ മെയെ തിരിച്ചു വിളിക്കണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിക്കുന്നതായും ഉദ്യോഗസ്ഥനെ ഉടന്‍ മടക്കിവിളിക്കുമെന്നും അമേരിക്ക അറിയിച്ചു. ദേവയാനിക്കെതിരെ പരാതി നല്കിയ വീട്ടുജോലിക്കാരി സംഗീത റിച്ചാര്‍ഡിന്റെ കുടുംബത്തെ ഇന്ത്യയറിയാതെ അമേരിക്കയിലേക്ക് സുരക്ഷിതമായെത്തിച്ചതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനെയാണ് പുറത്താക്കിയത്.
സംഗീതയുടെ കുടുംബത്തെ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് മാറ്റിയതിനു ശേഷമായിരുന്നു ദേവയാനിയെ അമേരിക്കയില്‍ അറസ്റ്റ് ചെയ്യുന്നതും വിവസ്ത്രയാക്കി പരിശോധിച്ചതുള്പ്പെടെയുള്ള സംഭവങ്ങള്‍ നടന്നതും. പ്രത്യേകത വിസയില്‍ സംഗീതയുടെ കുടുംബത്തെ ഇന്ത്യയില്‍ നിന്നും കൊണ്ടുപോയ ഉദ്യോഗസ്ഥനെ അന്നു മുതല്‍ തന്നെ ഇന്ത്യ നോട്ടമിട്ടിരിക്കുകയായിരുന്നു. അമേരിക്കയുടെ പ്രവൃത്തിക്കെതിരെ ഇന്ത്യ നേരത്തെ രംഗത്തെത്തിയതുമാണ്.
ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ മുഴുവന്‍ ഇന്ത്യന്‍ ഏജന്‍സികള്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ നയതന്ത്ര പരിരക്ഷ പകുതിയായി പിന്‍വലിച്ചതും എംബസിയ്ക്ക് നല്‍കിയിരുന്ന സൗജന്യങ്ങള്‍ നിര്‍ത്തലാക്കിയതും പുനപരിശോധിക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കിയതാണ്. ദേവയാനി പ്രശ്നം പരിഹരിച്ചാലും ഇനി അമേരിക്കയ്ക്ക് വേണ്ടി നിയമങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് ഇന്ത്യന്‍ തീരുമാനം. സുരക്ഷാ ബാരിക്കേഡുകള്‍ മാറ്റിയതും ഇറക്കുമതി സാധനങ്ങളുടെ നികുതിയിളവ് പന്വലിച്ചതും എംബസിയിലെ വാണിജ്യ പ്രവൃത്തികള്‍ നിര്ത്തിവയ്പ്പിച്ചതുമെല്ലാം അമേരിക്കയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. എംബസി വിട്ട് പുറത്തേക്കിറങ്ങുന്നതിനു പോലും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ മടിക്കുകയാണ്.
ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ നാന്‍സി പവല്‍ നേപ്പാള്‍ യാത്ര റദ്ദാക്കിയിരുന്നു. ഇന്ത്യയിലേക്കുള്ള അമേരിക്കന്‍ ഉര്‍ജ്ജ സെക്രട്ടറിയുടെ യാത്രയും കര്‍ശന സുരക്ഷാ പരിശോധന വിമാനത്താവളത്തില്നേരിടേണ്ടി വരുമെന്ന ഭയത്തില്‍ റദ്ദാക്കി. ഇതേ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികള്‍ ഇന്ത്യ സ്വീകരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: