ന്യൂദല്‍ഹി: ഹാരിസണ്‍ മലയാളത്തിനായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹാരിസണിന്റെ സ്വത്ത് ലയിപ്പിക്കുന്നതിനെ എതിര്‍ക്കേണ്ടെന്ന കമ്പനികാര്യ മന്ത്രാലയത്തിന്റെ നടപടിയില്‍ തെറ്റില്ലെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ ഭൂമി ഏറ്റെടുക്കല്‍ അവതാളത്തിലാകും. സ്വത്ത് മൂന്ന് കമ്പനികളിലായി ലയിപ്പിക്കുന്നതിനാണ് ഹാരിസണ്‍ അനുമതി തേടിയിരുന്നത്.
മലയാളം പ്ലാന്റേഷന്‍സ്, ഹാര്‍മണി പ്ലാന്റേഷന്‍സ് എന്നിങ്ങനെ മൂന്ന് കമ്പനികളിലായി ലയിപ്പിക്കാന്‍ അനുവദിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം.
സ്വത്തുക്കള്‍ ലയിപ്പിച്ചാല്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സര്‍ക്കാറെടുത്ത നടപടികള്‍ തുടരാന്‍ കഴിയാതെ വരും. ഹാരിസന്റെ ഭൂമി ഏറ്റെടുക്കാന്‍ സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ദൗത്യസംഘം രൂപീകരിച്ചതിനിടെയാണ് തുടര്‍നടപടികള്‍ അനിശ്ചിതത്വത്തിലാക്കി കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടായത്.
ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് സംസ്ഥാനത്ത് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി പിടിച്ചെടുക്കണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ രാജമാണിക്യം ഐഎഎസ്സിന്റെ നേതൃത്വത്തില്‍ ദൗത്യസംഘത്തെ നിയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: