റാഞ്ചി: ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കൗമാര കേരളത്തിന് കിരീടം. തുടര്‍ച്ചയായി പതിനേഴാം തവണയാണ് കേരളം കിരീടം സ്വന്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇറ്റാവയില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ സ്വര്‍ണ്ണം സ്വന്തമാക്കിയാണ് ഇത്തവണ കേരളം ഉജ്ജ്വല കുതിപ്പ് നടത്തിയത്. 38 സ്വര്‍ണ്ണമാണ് ഇത്തവണ കേരളത്തിന്റെ ചുണക്കുട്ടികള്‍ ട്രാക്കില്‍ നിന്നും പിറ്റില്‍ നിന്നുമായി വാരിക്കൂട്ടിയത്. കൂടാതെ 28 വെള്ളിയും 17 വെങ്കലവും കേരളം അക്കൗണ്ടില്‍ ചേര്‍ത്തു.
അവസാന ദിവസമായ ഇന്നലെ മാത്രം 13 സ്വര്‍ണ്ണം കേരളം സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം ഇറ്റാവയില്‍ 33 സ്വര്‍ണ്ണമായിരുന്നു കൗമാര കായികകേരളം നേടിയിരുന്നത്. 309 പോയിന്റാണ് കേരളത്തിനുള്ളത്. യാത്രാദുരിതം പേറി റാഞ്ചിയിലെത്തിയ കേരളത്തിന്റെ കുട്ടികള്‍ അവിസ്മരണീയ പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യദിവസം മുതല്‍ ട്രാക്കില്‍ ആധിപത്യം തുടര്‍ന്ന കേരളം ഒരിക്കല്‍പ്പോലും പിന്നോട്ടുപോയില്ല. എതിരാളികള്‍ക്ക് എത്തിപ്പിടിക്കാവുന്നതിലും ഏറെ മുന്നിലായാണ് കേരളം കുതിച്ചത്. മീറ്റിലെ ആദ്യ സ്വര്‍ണ്ണവും അവസാന സ്വര്‍ണ്ണവും സ്വന്തമാക്കിയാണ് റാഞ്ചിയില്‍ കേരളം കുതിപ്പിന് വിരാമമിട്ടത്. 11 സ്വര്‍ണം നേടിയ ഹരിയാനയാണ് മീറ്റില്‍ രണ്ടാം സ്ഥാനത്തെത്തിയത്. സീനിയര്‍ വിഭാഗത്തില്‍ കേരളത്തിന്റെ പി.യു. ചിത്ര, വി.വി. ജിഷ, എന്നിവര്‍ വ്യക്തിഗതചാമ്പ്യന്മാരായി.
റാഞ്ചിയില്‍ കേരള താരങ്ങള്‍ ആറ് ദേശീയ റെക്കോര്‍ഡുകളാണ് കുറിച്ചത്. ഇതില്‍ മൂന്നെണ്ണം ഹൈജമ്പ് പിറ്റില്‍ നിന്നാണ്. ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസ്എസിലെ എന്‍.പി. സംഗീതയാണ് 1.66 മീറ്റര്‍ ചാടി മീറ്റിലെ ആദ്യ ദേശീയറിക്കാര്‍ഡ് കുറിച്ചത്. സബ്ജൂനിയര് ആണ്‍കുട്ടികളുടെ ഹൈജംപില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്കൂളിലെ കെ.എസ്. അനന്തു 1.89 മീറ്റര്‍ ചാടി ദേശീയ റിക്കാര്‍ഡിന് ഉടമയായി. സീനിയര്‍ ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ എറണാകുളം എളമക്കര സര്‍ക്കാര്‍ സ്കൂളിലെ ശ്രീനിത്ത് മോഹനന് 2.11 മീറ്റര്‍ ചാടിയാണ് പുതിയ ദേശീയ റെക്കോര്‍ഡോടെ തന്റെ അവസാന സ്കൂള്‍ മീറ്റ് അവിസ്മരണീയമാക്കിയത്.
ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പാലാ ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസ്എസിലെ ഡിബി സെബാസ്റ്റ്യന്‍ 14.59 സെക്കന്റിലും, സീനിയര്‍ ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കോതമംഗലം സെന്റ് ജോര്‍ജ്ജിലെ എം.എന്‍. നസിമുദ്ദീന് 14.37 സെക്കന്റിലും ഫിനിഷ് ചെയ്ത് റെക്കോര്‍ഡ് ബുക്കില്‍ പേര് ചേര്‍ത്തു. ജൂനിയര്‍ പെണ്‍കുട്ടികളുടെ 4ഃ100 മീറ്റര്‍ റിലേയിലാണ് കേരളം ആറാം റെക്കോര്‍ഡ് സ്വന്തമാക്കിയത്.
കേരളത്തിന്റെ സുവര്‍ണ്ണകുമാരി പാലക്കാട് മുണ്ടൂരിന്റെ പി.യു. ചിത്ര പങ്കെടുത്ത നാലിനങ്ങളിലും സ്വര്‍ണ്ണം സ്വന്തമാക്കി അവസാന സ്കൂള്‍ മീറ്റ് അവിസ്മരണീയമാക്കി. ഇനി സര്‍വ്വകലാശാല മത്സരങ്ങളിലും മറ്റ് ദേശീയ മീറ്റുകളിലും കേരളത്തിന്റെ അഭിമാന താരത്തെ കാണാം. സീനിയര്‍ പെണ്‍കുട്ടികളുടെ ക്രോസ് കണ്ട്രിയിലും ഒന്നാമതെത്തിയാണ് ചിത്ര സ്വര്‍ണ്ണനേട്ടം നാലാക്കിയത്. കഴിഞ്ഞ ദിവസങ്ങളില്‍ 3000 മീറ്റര്‍, 1500, 5000 മീറ്ററുകളിലും ചിത്ര സ്വര്‍ണ്ണം സ്വന്തമാക്കിയിരുന്നു. പറളി സ്കൂളിന്റെ വി.വി. ജിഷ ട്രിപ്പിളും സ്വന്തമാക്കി. ഇന്നലെ 400 മീറ്റര്‍ ഹര്‍ഡില്‍സിലും 200 മീറ്ററിലും സ്വര്‍ണ്ണം നേടിയാണ് ജിഷ ട്രിപ്പിള്‍ തികച്ചത്. കഴിഞ്ഞ ദിവസം 400 മീറ്ററിലും ജിഷ പൊന്നണിഞ്ഞിരുന്നു.
സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പി.വി. സുഹൈല്‍ ഇരട്ട സ്വര്‍ണ്ണം കരസ്ഥമാക്കി. കഴിഞ്ഞ ദിവസം ലോംഗ്ജമ്പില്‍ സ്വര്‍ണ്ണം നേടിയ സുഹൈല്‍ ഇന്നലെ ട്രിപ്പിള്‍ജമ്പിലും സ്വര്‍ണ്ണം കരസ്ഥമാക്കിയാണ് ഡബിള്‍ തികച്ചത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ സ്വര്‍ണ്ണം നേടി രുഗ്മ ഉദയനും ഡബിള്‍ കരസ്ഥമാക്കി. കഴിഞ്ഞ ദിവസം ലോംഗ്ജമ്പിലും രുഗ്മ സ്വര്‍ണ്ണം സ്വന്തമാക്കിയിരുന്നു.
സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ ജെസ്സി ജോസഫ്, ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ സി. ബബിത, സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ ഷാനി ഷാജി, ജൂനിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ജിസ്ന മാത്യു, എന്നിവരും സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 4×100 മീറ്റര്‍ റിലേയിലും സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ 4×100 മീറ്റര്‍ റിലേ, സീനിയര്‍ പെണ്‍കുട്ടികളുടെ 4×400 മീറ്റര്‍ റിലേ, സീനിയര്‍ ആണ്‍കുട്ടികളുടെ 4×400 മീറ്റര്‍ റിലേ എന്നിവയിലുമാണ് കേരളം ഇന്ന് സ്വര്‍ണം നേടിയത്. സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാട്ടില്‍ ഗോപിക നാരായണനും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അഞ്ജലി ജോസിനും വെള്ളിയും ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ അര്‍ച്ചന വെങ്കലവും കരസ്ഥമാക്കി. ജൂനിയര്‍ ആണ്‍കുട്ടികളൂടെ 200 മീറ്ററില്‍ ടി.കെ. സുഹൈദും ആണ്‍കുട്ടികളുടെ ക്രോസ് കണ്ട്രിയില് ജെ.എ. സതീഷും വെള്ളി മെഡല്‍ സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: