കാസര്‍കോട്: ബേഡകത്തെ വിഭാഗീയത അനുദിനം വഷളായിക്കൊണ്ടിരിക്കെ സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ അണികളില്‍ അമര്‍ഷം രൂക്ഷമാകുന്നു. പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് കഴിയാത്തത് അണികളില്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ഇതിനിടയില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന് തന്നെ നേരിട്ട് ഇടപെട്ടിട്ടും വിമതവിഭാഗം നേതാക്കള്‍ കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്നത് പാര്‍ട്ടിയില്‍ അമ്പരപ്പുളവാക്കി. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഗോപാലന് മാസ്റ്റര്‍ ഉള്‍പ്പെടെ നാല് ജനപ്രതിനിധികള്‍ സ്ഥാനം രാജിവെക്കുന്നതായി ചൂണ്ടിക്കാട്ടി പാര്‍ട്ടിക്ക് കത്ത് നല്‍കിയിരുന്നു.
ജില്ലാ നേതൃത്വത്തിന്റെ പിടിപ്പുകേടാണ് ബേഡകത്ത് വിഭാഗീയതയ്ക്ക് വീണ്ടും തീകൊളുത്തിയതെന്നാണ് പൊതുവേയുള്ള വികാരം. വിഭാഗീയത നടത്തിയെന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന് കണ്ടെത്തിയതിനെ തുടര്‍ന്ന് പുറത്താക്കിയ സി.ബാലനെ വീണ്ടും ഏരിയാ സെക്രട്ടറിയായി നിയമിച്ചതോടെയാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ആരംഭിച്ചത്. ജില്ലാ നേതൃത്വത്തിന്റെ തീരുമാനം അനവസരത്തിലുള്ളതായിരുന്നുവെന്നാണ് പ്രവര്‍ത്തകരുടെ പരാതി. അടുത്ത വര്‍ഷം പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കാനിരിക്കെ നേതൃത്വം ധൃതിപിടിച്ച് ബാലനെ നിയമിച്ചതില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ പറയുന്നു. സമ്മേളനത്തിലൂടെ പാര്‍ട്ടി നടപടിക്രമങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കാമായിരുന്നു. എന്നാല്‍ ഇതിനുപകരം വിവാദമുണ്ടാകുമെന്ന് ഉറപ്പുണ്ടായിട്ടും ഏകപക്ഷീയമായി ബാലനെ ഏരിയ സെക്രട്ടറിയാക്കിയതിനുപിന്നില് ജില്ലാ നേതൃത്വത്തിലെ ചിലരുടെ വ്യക്തിപരമായ താത്പര്യമാണെന്നും വിലയിരുത്തലുണ്ട്. നേരത്തെ ബാലനെ മാറ്റിയതിനുശേഷം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കാണ് ചുമതല നല്‍കിയിരുന്നത്. തെരഞ്ഞെടുപ്പിന് ഒരുങ്ങേണ്ടതിനാല്‍ ഇതേ സ്ഥിതി തന്നെ തുടര്‍ന്നാല്‍ മതിയായിരുന്നുവെന്നാണ് അണികളുടെ അഭിപ്രായം.
ചെയ്തത് അബദ്ധമായെന്ന് ജില്ലാ നേതൃത്വത്തിനും തിരിച്ചറിവുണ്ട്. ഇരുവിഭാഗവും കടുംപിടുത്തം തുടരുന്നതിനാല്‍ ചെകുത്താനും കടലിനുമിടയിലാണ് നേതൃത്വം. ഏരിയാ കമ്മറ്റിയില്‍ ബാലനെ അനുകൂലിക്കുന്നവര്‍ക്കാണ് മുന്‍തൂക്കം. എന്നാല്‍ പാര്‍ട്ടിയുടെ കാര്ക്കശ്യത്തിനുമപ്പുറം വ്യക്തിത്വമുള്ള വിമതവിഭാഗം നേതാക്കള്‍ക്കാണ് അണികള്‍ക്കിടയില്‍ സ്വാധീനം. ഗോപാലന് മാസ്റ്ററെപ്പോലെ പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒരാള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ലെന്ന വികാരവും ശക്തമാണ്. എന്ത് തീരുമാനം കൈക്കൊണ്ടാലും അത് നഷ്ടത്തില്‍ കലാശിക്കും.
ജില്ലാ നേതൃത്വത്തിന്റെ നിസ്സഹായാവസ്ഥയില്‍ സംസ്ഥാന നേതൃത്വത്തിലായിരുന്നു സാധാരണ പ്രവര്‍ത്തകരുടെ പ്രതീക്ഷ. എന്നാല്‍ പാര്‍ട്ടിക്കെതിരായ കലാപം തെരുവിലെത്തിയിട്ടും പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വത്തിനുമായില്ല. രാജിവെച്ച നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്ക് പുറമെ നിരവധി പേര് നിരാശരായി സ്വയം മാറി നില്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. നേതൃത്വത്തിന്റെ കഴിവില്ലായ്മ തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പിലുള്‍പ്പെടെ പാര്‍ട്ടി ശക്തമായ തിരിച്ചടി നേരിടേണ്ടിവരും.
അതേ സമയം ഇന്നലെ കേന്ദ്രകമ്മറ്റി അംഗം പി.കരുണാകരന് എംപിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മേഖലായോഗങ്ങള്‍ വിമതവിഭാഗം ബഹിഷ്കരിച്ചു. 15ന് പാചകവാതക വില വര്‍ദ്ധനയ്ക്കെതിരെ സമരം ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ പ്രശ്നം പാര്‍ട്ടിയെ കൂടുതല്‍ ആശങ്കയിലാഴ്ത്തി. സി.ബാലനെ നീക്കി സെക്രട്ടറിയേറ്റംഗങ്ങള്‍ക്ക് ചുമതല കൊടുത്ത് നേരത്തെയുള്ള സ്ഥിതി തുടരുന്നതിന് ആലോചനയുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന് നേതാവിനേയും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
കെ.സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: