പന്തളം: മകരസംക്രമ സന്ധ്യയില്‍ അയ്യപ്പസ്വാമിക്കു ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഇന്നലെ ഉച്ചയ്ക്ക് ഒരുമണിക്ക് പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടു. പുലര്‍ച്ചെ നാലുമണിക്ക് സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ നിന്നും ഏറ്റുവാങ്ങിയ തിരുവാഭരണങ്ങള്‍ ഗുരുസ്വാമി കുളത്തിനാലില്‍ ഗംഗാധരന്‍പിള്ള ക്ഷേത്രത്തിലെത്തിച്ചു. തുടര്‍ന്ന് തിരുവാഭരണങ്ങള്‍ ഭഗവാനു മുന്നില്‍ തുറന്നുവച്ചത് തൊഴാന്‍ ഉച്ചയ്ക്ക് 12.30 വരെ ഭക്തര്‍ക്ക് അവസരമൊരുക്കി. പതിനായിരങ്ങള്‍ തിരുവാഭരണവിഭൂഷിതനായ ഭഗവാനെ കണ്ടു തൊഴുതു.
ഒന്നിന് ക്ഷേത്രോപദേശക സമിതിയും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് പന്തളം വലിയതമ്പുരാന്‍ രേവതിനാള് പി. രാമവര്‍മ്മരാജയെ രാജാ രാജശേഖര മണ്ഡപത്തില്‍ നിന്നും ക്ഷേത്രത്തിലേക്ക് സ്വീകരിച്ചതോടെ ഘോഷയാത്രയ്ക്കുള്ള ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് രാജപ്രതിനിധി മകംനാള്‍ ദിലീപ് വര്‍മ്മയെ സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ നിന്നും സ്വീകരിച്ചാനയിച്ചു. ഉച്ചയ്ക്ക് 12.15ന് പേടക വാഹകസംഘത്തിന് വലിയ തമ്പുരാന് ഭസ്മം നല്കി ക്ഷേത്രനട അടച്ചുതുറന്ന് മേല്‍ശാന്തി കിഴക്കിടം അനില്കുമാരന് പോറ്റി വലിയ തമ്പുരാനു നല്കിയ ഉടവാള് രാജപ്രതിനിധിക്ക് കൈമാറി. തുടര്‍ന്ന് മേല്‍ശാന്തി പേടകത്തിന് നീരാഞ്ജനമുഴിഞ്ഞ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.
ഒരു മണിക്ക് ആകാശത്ത് നക്ഷത്രവും കൃഷ്ണപ്പരുന്തും പ്രത്യക്ഷപ്പെട്ടു. കൃഷ്ണപ്പരുന്ത് ക്ഷേത്രത്തിനു മുകളില്‍ മൂന്നുവട്ടം വലംവെച്ചതോടെ ഗുരുസ്വാമി കുളത്തിനാലില്‍ ഗംഗാധരന് പിള്ള തിരുവാഭരണങ്ങളടങ്ങിയ പേടകം ശിരസ്സിലേറ്റി യാത്ര ആരംഭിച്ചു. ഇരുമുടിക്കെട്ടേന്തിയ ആയിരക്കണക്കിന് അയ്യന്മാരും ശരണം വിളികളുമായി ഘോഷയാത്രയെ അനുഗമിച്ചു.
ക്ഷേത്രത്തിനു മുന്നില്‍ നടപ്പന്തലില്‍ വച്ച് പന്തളം ഗ്രാമപഞ്ചായത്തിനു വേണ്ടി പ്രസിഡന്റ് അഡ്വ. കെ. പ്രതാപനും അംഗങ്ങളും, മണികണ്ഠനാല്‍ത്തറയില്‍ പ്രസിഡന്റ് കെ. നാരായണക്കുറുപ്പിന്റെ നേതൃത്വത്തില്‍ അയ്യപ്പസേവാസംഘം ശാഖയും സ്വീകരിച്ചു. അവിടെ നിന്നും സംഘം കുളനട ദേവീക്ഷേത്രത്തിലെത്തി വിശ്രമിച്ചു. അവിടെയും പിന്നീട് ഉള്ളന്നൂര്‍ ദേവീക്ഷേത്രത്തിലും തിരുവാഭരണങ്ങള്‍ തൊഴാന്‍ ആയിരങ്ങളെത്തി.
തിരുവാഭരണഘോഷയാത്ര പുറപ്പെട്ടതിനുശേഷം യാത്രതിരിച്ച രാജപ്രതിനിധി ദിലീപ് വര്‍മ്മ വടക്കേമുറി പുത്തന്‍കോയിക്കല്‍ കൊട്ടാരത്തിലെത്തി ഭക്ഷണം കഴിച്ച് വലിയതമ്പുരാട്ടി മകംനാള്‍ തന്വംഗി തമ്പുരാട്ടിയുടെ അനുഗ്രഹവും വാങ്ങിയാണ് യാത്ര തുടര്‍ന്നത്.
ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന് നായര്‍, അംഗം പി.കെ. കുമാരന്, ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍, ജില്ലാ കളക്ടര്‍ പ്രണവ് ജ്യോതിനാഥ്, ജില്ലാ പോലീസ് ചീഫ് രാഹുല്‍ ആര്. നായര്‍, എഡിഎം സുരേഷ് കുമാര്‍, ഡിവൈഎസ്പി അനില്‍ദാസ്, ദേവസ്വം ബോര്‍ഡ് തിരുവാഭരണം സ്പെഷല്‍ ഓഫീസര്‍ ജി. ബൈജു, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന്, മുന്‍ മന്ത്രി പന്തളം സുധാകരന്, അയ്യപ്പസേവാ സംഘം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. ഡി. വിജയകുമാര്‍, തിരുവാഭരണപാത സംരക്ഷണ സമിതി രക്ഷാധികാരി മാലേത്ത് സരളാദേവി, പ്രസിഡന്റ് കെ. ഹരിദാസ്, വര്‍ക്കിംഗ് ചെയര്മാന് വി.കെ. രാജഗോപാല്‍, ജനറല്‍ കണ്‍വീനര്‍ പ്രസാദ് കുഴിക്കാല, ബിജെപി ജില്ലാ പ്രസിഡന്റ് ടി.ആര്. അജിത് കുമാര്‍ ഡിസിസി പ്രസിഡന്റ് പി. മോഹന്‍രാജ് എന്നിവര്‍ തിരുവാഭരണഘോഷയാത്രയ്ക്കു സാക്ഷ്യം വഹിക്കാന്‍ ക്ഷേത്രത്തിലെത്തിയിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: