കോഴിക്കോട്: ജില്ലയിലെ ചക്കിട്ടപാറയില്‍ ഇരുമ്പയിര് ഖാനനത്തിന് അനധികൃതമായി അനുമതി നല്‍കിയെന്ന ആരോപണത്തില്‍ മുന്‍മന്ത്രി എളമരം കരീമിനെതിരെ സാക്ഷി മൊഴി. കോഴിക്കോട് വിജിലന്‍സ് മുമ്പാകെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീമിന്റെ ബന്ധുവായ നൗഷാദിന്റെ ഡ്രൈവര്‍ സുബൈറിന്റെ മൊഴി. ഇടപാടില്‍ അഞ്ച് കോടി കോഴവാങ്ങിയെന്നും കരീം ഈ പണം ഉപയോഗിച്ച് ബിനാമി പേരില്‍ സ്ഥലം വാങ്ങികൂട്ടിയെന്നും സുബൈര്‍ മൊഴി നല്‍കിയിട്ടുണ്ട്. കോഴപ്പണം തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടെത്തിച്ചത് താനാണെന്നും മൊഴിയിലുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ 30 ന് വിജിലന്‍സ് ഡി.ഐ.ജി എച്ച് .വെങ്കിടേശ് ചക്കിട്ടപ്പാറ ഖാനനസ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സാക്ഷികളുടെയും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടേയും മൊഴി രേഖപ്പെടുത്താന്‍ ഡിഐജി ബന്ധപ്പെട്ടവരോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുബൈറിന്റെ മൊഴി രേഖപ്പെടുത്തിയത്.വരുംദിവസങ്ങളില്‍ മറ്റുള്ളവരുടേയും മൊഴി രേഖപ്പെടുത്താനാണ് വിജിലന്‍സ് തീരുമാനം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം ഖാനനാനുമതി നല്‍കാനായി പ്രത്യേക താല്പര്യം എടുത്തെന്നും കോഴവാങ്ങിയെന്നും നേരത്തെ സുബൈര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു.
ഖാനനാനുമതി വിവാദമാവുകയും ഉന്നത രാഷ്ട്രീയ ബന്ധം ആരോപിക്കപ്പെടുകയും ചെയ്തതോടെയാണ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. ചക്കിട്ടപാറ, മാവൂര്‍ , കാക്കൂര്‍ എന്നിവിടങ്ങളില്‍ സ്വകാര്യ കമ്പനിക്ക് നല്കിയ ഖാനനാനുമതി ഉമ്മന്‍ചാണ്ടി മന്ത്രിസഭ റദ്ദാക്കിയിരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ‘കുദ്രെമുഖ് അയണ്‍ ഓര് കമ്പനി’യെ തഴഞ്ഞ് ബെല്ലാരി ആസ്ഥാനമായുള്ള എം.എസ്.പി.എല്‍ എന്ന സ്വകാര്യകമ്പനിക്ക് ഖാനനത്തിന് അനുമതി നല്‍കിയെന്നായിരുന്നു ആരോപണം. 2009 മേയിലാണ് ഈ കമ്പനിക്ക് ചക്കിട്ടപാറ, മാവൂര്‍, കാക്കൂര്‍ എന്നിവിടങ്ങളില്‍ ഖാനനത്തിനും അനുബന്ധ സര്‍വേക്കും അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: