പോര്‍ച്ചുഗലിന്റെ.. റയല്‍ മാഡ്രിഡിന്റെ…അതിനെല്ലാം ഉപരി ആരാധകരുടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലോക ഫുട്ബോളിന്റെ നെറുകയിലേക്ക് വീണ്ടും എടുത്തുയര്ത്തപ്പെട്ടിരിക്കുന്നു. അര്‍ജന്റൈന്‍ പ്രതിഭ ലയണല്‍ മെസിയാണോ അതോ സിആര്‍ 7 എന്ന വിളിപ്പേരുള്ള ക്രിസ്റ്റ്യാനോയാണോ കേമന്‍ എന്ന ചോദ്യം മുന്‍താരങ്ങളുടെയും കളിവിദഗ്ധരുടെയും കളിയെഴുത്തുകാരുടെയും മനസിനെ വിഭ്രാന്തിയിലാഴ്ത്തിയിട്ട് നാളേറെയായി. 2013ലെ ഫിഫ ബാലണ്‍ ഡി ഓര് പുരസ്കാരം ക്രിസ്റ്റ്യാനോ ഏറ്റുവാങ്ങിയ നിമിഷം ഉത്തരംകിട്ടാത്ത സമസ്യയുടെ ആഴം ഒന്നുകൂടി വര്‍ധിച്ചു. തുടര്‍ച്ചയായ നാലുവര്‍ഷം ലോക ഫുട്ബോളര്‍ക്കുള്ള കപ്പ് മെസിക്കു മാത്രം സ്വന്തമായിരുന്നു. 2010ല്‍ ഫിഫ വേള്‍ഡ് പ്ലേയര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡും ബാലണ്‍ ഡി ഓറും സംയോജിപ്പ് ഫിഫ ബാലണ്‍ ഡി ഓര് എന്ന് പുരസ്കാരം രൂപപ്പെടുത്തിയതു മുതല്‍ മൂന്നുവട്ടവും പ്രൗഢമായ ആ ട്രോഫി മെസി ആര്‍ക്കും വിട്ടു നല്‍കിയില്ല. രണ്ടു തവണ ക്രിസ്റ്റ്യാനോ മെസിക്കു പിന്നില്‍ നിന്നു. എന്നാല്‍ ഇത്തവണ അമൂല്യനേട്ടം കൈപ്പിടിയിലൊതുക്കിയ ക്രിസ്റ്റ്യാനോ മെസിയുടെ നിഴലില്‍ നിന്നു മുക്തി നേടി. ക്രിസ്റ്റ്യാനോയ്ക്ക് പുറമെ മെസി, ബയേണ്‍ മ്യൂണിക്കിന്റെ ഫ്രഞ്ച് താരം ഫ്രാങ്ക് റിബറി എന്നിവര്‍ അവസാന റൗണ്ട് പോരാട്ടത്തിലുണ്ടായിരുന്നു.
ക്രിസ്റ്റ്യാനോയ്ക്ക് 1365 പോയിന്റുകള്‍ ലഭിച്ചപ്പോള്‍ മെസി (1205) രണ്ടാമതേക്കും റിബറി (1127) മൂന്നാമതേക്കും പിന്തള്ളപ്പെട്ടു. ഇതു രണ്ടാം തവണയാണ് ക്രിസ്റ്റ്യാനോ ലോക ഫുട്ബോളറാകുന്നത്.2008ലും ക്രിസ്റ്റ്യാനോ ബഹുമതിക്ക് അര്‍ഹനായിരുന്നു.
ബയേണിനെ വിജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് നയിച്ച റിബറി ഇക്കുറി ക്രിസ്റ്റ്യാനോയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നുതന്നെ ഏവരും കണക്കുകൂട്ടി. സീസണില്‍ പരിക്കിന്റെ പിടിയിലായിരുന്ന മെസിക്ക് അത്ര സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നില്ല. പക്ഷേ, ക്ലബ്ബ് -ദേശീയ കുപ്പായങ്ങളിലെ 56 കളികളില്‍ നിന്ന് 66 ഗോളുകള്‍ അടിച്ചുകൂട്ടിയ ക്രിസ്റ്റ്യാനോയുടെ മാസ്മരിക പ്രകടനം അവാര്‍ഡ് നിര്‍ണയത്തെ ഏറെ സ്വാധീനിച്ചെന്നു വിലയിരുത്താം. മെസിയും റിബറിയും (65ഗോളുകള്‍) ഒത്തു ചേര്‍ന്നാല്‍പ്പോലും ക്രിസ്റ്റ്യാനോയ്ക്കു തുല്യം നില്ക്കാന് കഴിയുമായിരുന്നില്ല. സ്വീഡനുമായുള്ള ലോകകപ്പ് പ്ലേ- ഓഫില്‍ പോര്‍ച്ചുഗലിനെ കരകയറ്റിയ ഹാട്രിക്കും ക്രിസ്റ്റ്യാനോയുടെ നാമനിര്‍ദേശത്തിന് ബലമേകിയ കാര്യങ്ങളില്‍പ്പെടുന്നു.
2009ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിലേക്ക് കൂടമാറിയതോടെയായിരുന്നു മെസിയുമായുള്ള താരതമ്യത്തെ ക്രിസ്റ്റ്യാനോ വെല്ലുവിളിയായെടുത്തത്.
കണക്കുകളില്‍ ബാഴ്സലോണയും മെസിയും മിക്കപ്പോഴും മികച്ചു നിന്നു. മെസിയുടെ വരവിനുശേഷം ബാഴ്സ 12 ട്രോഫികളില്‍ മുത്തമിട്ടപ്പോള്‍ റയലും ക്രിസ്റ്റ്യാനോയും ഷെല്‍ഫിലെത്തിച്ചത് മൂന്നു കിരീടങ്ങള്‍ മാത്രം. എങ്കിലും വ്യക്തിഗത മികവില്‍ ക്രിസ്റ്റ്യാനോ മെസിയെ വിടാതെ പിന്തുടര്ന്നു. സാവിയെയും ആന്ദ്രെ ഇനിയേസ്റ്റയെയും സെസ്ക് ഫാബ്രെഗാസിനെയും പോലുള്ള പ്രഗത്ഭര്‍ ബാഴ്സയില്‍ മെസിക്ക് പക്കബലമേകി. മറുവശത്ത് റയലിനെ ഏറെക്കുറെ ക്രിസ്റ്റ്യാനോ തനിച്ച് ചുമലിലേറ്റിയെന്നു പറയാം. വൈവിധ്യങ്ങളായ കേളി പാടവങ്ങളുടെ കലവറയായ ക്രിസ്റ്റ്യാനോ പലപ്പോഴും ഒറ്റയ്ക്കു മത്സരങ്ങള്‍ ജയിച്ചുകയറി.
അതിമനോഹരമായ ഫുട്വര്ക്കും പാസിങ് വൈദഗ്ധ്യവും കണ്ണഞ്ചിപ്പിക്കുന്ന വേഗതയുംകൊണ്ട് ക്രിസ്റ്റ്യാനോയിലെ പ്രതിഭ എതിരാളികളെ കാതങ്ങള്‍ പിന്തള്ളി. അളന്നു മുറിച്ച സെറ്റ്പീസുകളും ലക്ഷ്യംതെറ്റാത്ത ലോങ്ങ് റേഞ്ചുകളും ചാട്ടുളിപോലത്തെ ഹെഡ്ഡറുകളുമൊക്കെ ക്രിസ്റ്റ്യാനോയിലെ ഫുട്ബോളറിന്റെ പൂര്‍ണത അടിവരയിട്ടു.
ആല്‍ഫ്രഡൊ ഡെ സ്റ്റെഫാനോ, ഫെറങ്ക് പുഷ്കാസ്, സിനദിന്‍ സിദാന്, ലൂയീസ് ഫിഗോ, ഡേവിഡ് ബെക്കാം, റൊണാള്‍ഡോ, റോബര്‍ട്ടോ കാര്‍ലോസ്, റൗള്‍ തുടങ്ങി ഒട്ടനവധി ജീനിയസുകള് പോയകാലത്ത് റയല്‍ മാഡ്രിഡിനുവേണ്ടി ബൂട്ടുകെട്ടിയിട്ടുണ്ട്. അവരെക്കാളേറെ ക്രിസ്റ്റ്യാനോയെ ഫുട്ബോള്‍ പ്രേമികള്‍ സ്നേഹിച്ചു തുടങ്ങിക്കഴിഞ്ഞു.
ഫിഫ ബാലണ്‍ ഡി ഓര് പുരസ്കാരത്തിന് ക്രിസ്റ്റ്യാനോയോടുള്ള പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിന് റയല്‍ ആരാധകര്‍ താരത്തിന്റെ മുഖംമൂടിയണിഞ്ഞത് അതിനുള്ള ഏറ്റവും വലിയ ദൃഷ്ടാന്തം. അതിനാല്‍ത്തന്നെ ക്രിസ്റ്റ്യാനോയുടെ ഓരോ നേട്ടവും ആരാധകരുടെ കൂടി സ്വന്തമാണെന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: