ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച പ്രശ്നം പഠിക്കാന്‍ കൂടുതല്‍ വിദഗ്ധ സമിതികള്‍ രൂപീകരിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വീണ്ടും സമിതികളെ നിയോഗിക്കുന്നതുകൊണ്ട് പ്രശ്നത്തിന് പരിഹാരമുണ്ടാകില്ല. സമിതികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പ്രശ്നം സങ്കീര്‍ണമാവുകയേ ഉള്ളു. അതുകൊണ്ടു തന്നെ വിഷയത്തില്‍ ഇനിയൊരു വിദഗ്ധ സമിതിയുണ്ടാകില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി വീരപ്പ മൊയ്ലി അറിയിച്ചു.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടും സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകളും പഠിച്ചശേഷം മാത്രമേ കേന്ദ്ര സര്‍ക്കാര്‍ അന്തിമ നടപടികള്‍ കൈക്കൊള്ളുകയുള്ളൂ. സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി കൈക്കൊള്ളും. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങള്‍ ആരാഞ്ഞ് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കേന്ദ്രസര്‍ക്കാര്‍ കത്തയക്കുമെന്നും വീരപ്പ മൊയ് ലി പറഞ്ഞു. അതേസമയം സംസ്ഥാനങ്ങള്‍ക്ക് അവരുടേതായ സമിതികള്‍ രൂപീകരിക്കാമെന്നും മന്ത്രി വിശദീകരിച്ചു. ഈ സമിതികളുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാവും കേന്ദ്രം അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും മൊയ്ലി കൂട്ടിച്ചേര്‍ത്തു.
പശ്ചിമഘട്ട സംരക്ഷണത്തിന് ആദ്യം നിയോഗിച്ചത് മാധവ് ഗാഡ്ഗില്‍ അദ്ധ്യക്ഷനായ സമിതിയെ ആയിരുന്നു. എന്നാല്‍ സമിതി നിര്‍ദ്ദേശങ്ങള്‍ വിവാദമായതോടെ ഇതേക്കുറിച്ച് പഠിക്കാന്‍ ഡോ.കസ്തൂരി രംഗന് സമിതിയെ കേന്ദ്രം നിയോഗിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: