പാലക്കാട്: കലയുടെ മാമാങ്കമായ സംസ്ഥാന സ്കൂള്‍ കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക്. കൗമാര കലാകാരന്മാര്ക്ക് സമ്മാനിക്കാനുള്ള സ്വര്‍ണ്ണക്കപ്പ് ഇന്ന് മലപ്പുറം ജില്ലയില്‍ നിന്ന് പാലക്കാട്ടേക്ക് കൊണ്ടുവരുന്നതോടെ പാലക്കാട് കലോത്സവ ലഹരിയില്‍ മുങ്ങും. 19ന് നാലിന് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കലോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി പി.കെ.അബ്ദുറബ്ബ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും.
കേന്ദ്രമന്ത്രി ശശി തരൂര്‍ മുഖ്യാതിഥിയാകും. ചലച്ചിത്രതാരം ബാലചന്ദ്രമേനോന് വിശിഷ്ടാതിഥിയായെത്തും. ചടങ്ങില്‍ മന്ത്രിമാരായ കെ.സി.ജോസഫ്, എ.പി.അനില്‍കുമാര്‍, മഞ്ഞളാംകുഴി അലി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍ കണ്ടമുത്തന്‍, എം.പിമാര്‍, എം.എല്‍.എമാര്‍, നഗരസഭാധ്യക്ഷന്‍ എ. അബ്ദുള്‍ ഖുദ്ദൂസ് തുടങ്ങിയവര്‍ പങ്കെടുക്കും. 25ന് നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ എം.കെ.മുനീര്‍, രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കും. സിനിമാതാരം കാവ്യാമാധവന് വിശിഷ്ടാതിഥിയായിരിക്കും.
18ന് ഉച്ചയക്ക് 2.30ന് മന്ത്രിമാരടക്കമുള്ളവരുടെ നേതൃത്വത്തില്‍ ആദ്യസംഘത്തിന് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കും. 9 ന് ഉച്ചക്ക് രണ്ടിന് വിക്ടോറിയ കോളേജ് പരിസരത്ത് നിന്നാരംഭിക്കുന്ന ഘോഷയാത്ര ഉദ്ഘാടനവേദിയായ ഇന്ദിരാഗാന്ധി സ്റ്റേഡിയം ഗ്രൗണ്ടില്‍ അവസാനിക്കും.
കേരളത്തിന്റെയും പാലക്കാടിന്റേയും തനത് കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയില്‍ ഉണ്ടാവും. വിവിധ വിദ്യാലയങ്ങളില്‍ നിന്നുളള വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സാംസ്കാരിക നായകര്‍, പൊതുജനങ്ങള്‍ എന്നിവരടക്കം 4000ത്തിലേറെ പേര് ഘോഷയാത്രയില്‍ പങ്കെടുക്കും.
പുലികളി, തോല്‍പ്പാവക്കൂത്ത്, പൂതനും തിറയും, തെയ്യങ്ങള്‍, ദേശീയ പതാകയുമായി 200 ലേറെ പേരുടെ കളരി അഭ്യാസങ്ങള്‍, 54 മുത്തുകുടകളേന്തിയ വനിതകള്‍, അട്ടപ്പാടി ആദിവാസി വാദ്യോപകരണങ്ങള്‍, നൃത്തരൂപങ്ങള്‍, കരാട്ടെ തുടങ്ങിയവ ഘോഷയാത്രക്ക് മിഴിവേകും. ഉദ്ഘാടനസമ്മേളനത്തിന് മുന്നോടിയായി 54 അധ്യാപകര്‍ ആലപിക്കുന്ന 20 മിനിറ്റ് ദൈര്‍ഘ്യമുള്ള സ്വാഗതഗാനം കലോത്സവവേദികളില്‍ പുതുമയാകും. സ്വാഗതഗാനാലാപനത്തിനൊപ്പം പാലക്കാടിന്റെ ചരിത്രവും, കേരളസംസ്കാരവും, അട്ടപ്പാടിയിലെ കലാരൂപങ്ങളും, സുരക്ഷിതബാല്യവുമെല്ലാം കോര്‍ത്തിണക്കിയ ദൃശ്യരൂപങ്ങള്‍ വേദിയില്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: