ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അനുവദിച്ച സ്ക്രീനിംഗ് കമ്മിറ്റിയുടെ മാനദണ്ഡങ്ങള്‍ എന്തായിരുന്നുവെന്നു വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടു സുപ്രീം കോടതി ആവശ്യപ്പെട്ടു. അര്‍ഹതയില്ലാത്തവര്‍ക്ക് പാടം അനുവദിച്ചുവെന്നു വ്യക്തമായതായി സൂചിപ്പിക്കുന്ന കോടതിയുടെ നിരീക്ഷണം ഔദ്യോഗികമായി ശുപാര്‍ശ ചെയ്ത കമ്പനികളെ തഴഞ്ഞ് അനര്‍ഹര്‍ക്ക് അനുമതി നല്കിയെന്നു ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി മന്മോഹന് സിംഗ് കല്‍ക്കരി വകുപ്പു ചുമതല വഹിച്ചിരുന്ന 2007-2008 കാലത്തെ കല്‍ക്കരിപ്പാട അനുമതിയെക്കുറിച്ചുള്ള ഹര്‍ജികള്‍ പരിഗണിച്ച ജസ്റ്റീസ് ലോധ അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് നിരീക്ഷണവും നിര്‍ദ്ദേശവും.
സ്ക്രീനിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തില്‍ വഴിവിട്ട നടപടികള്‍ ഉണ്ടായിട്ടുണ്ടെന്നു വിലയിരുത്തിയ കോടതി ഔദ്യോഗികമായി അധികൃതര്‍ ശുപാര്ശചെയ്യാത്തവര്ക്കു കല്‍ക്കരിപ്പാടം അനുവദിച്ചുവെന്നും നിരീക്ഷിച്ചു.
കേന്ദ്ര ഇലക്ട്രിസിറ്റി അഥോറിറ്റിയോ ഊര്‍ജ്ജ മന്ത്രാലയമോ ശുപാര്‍ശചെയ്യാത്ത സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിയോഗിച്ച സ്ക്രീനിംഗ് കമ്മിറ്റി കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതായാണ് കോടതിയുടെ കണ്ടെത്തല്‍. ഇത് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതായി ജസ്റ്റീസ് ആര്.എം. ലോധ അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ച് ചൂണ്ടിക്കാട്ടി. ഈ കമ്മിറ്റിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശവും മാനദണ്ഡങ്ങളും എന്തായിരുന്നുവെന്ന് ചോദിച്ച കോടതി കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതു സംബന്ധിച്ച മിനുട്സില്‍ ഇക്കാര്യമൊന്നും കാണാനില്ലല്ലോ എന്ന് അറ്റോര്‍ണി ജനറല്‍ ജി.ഇ.വഹന്വതിയോടു ചോദിച്ചു.
തീരുമാനമെടുത്ത സ്ക്രീനിംഗ് കമ്മിറ്റിയംഗങ്ങളുടെ സത്യവാങ്മൂലം കോടതിക്കു മുന്നിലില്ല. ഈ സാഹചര്യത്തില്‍ എന്തായിരുന്നു അവരുടെ മാനദണ്ഡമെന്ന് അറിയേണ്ടതുണ്ട്. പാടങ്ങള്‍ അനുവദിച്ചതില്‍ പക്ഷപാതവും അനീതിയും കാണിച്ചുവെന്നതാണ് ആക്ഷേപമെന്നു പറഞ്ഞ കോടതി ഈ തീരുമാനമെടുത്തവര്ക്കല്ലാതെ പുറത്തുള്ള ഒരാള്‍ക്ക് ഇതിന്റെ നടപടി ക്രമങ്ങള്‍ വിശദീകരിക്കാനാവില്ലെന്നും പറഞ്ഞു. ജസ്റ്റീസ്മാരായ എം.ബി.ലോകൂര്‍, കുരിയന്‍ ജോസഫ് എന്നിവരാണ് ബഞ്ചിലെ മറ്റംഗങ്ങള്‍.
28 ശുപാര്‍ശകളില്‍ 20 എണ്ണം അനുവദിക്കുകയും എട്ടെണ്ണം തള്ളുകയും ചെയ്തു. 11 സ്വകാര്യ കമ്പനികളുടെ അപേക്ഷയില്‍ ശുപാര്‍ശയില്ലാതെ അനുമതി നല്‍കുകയും ചെയ്തു. എന്തുകൊണ്ടാണിത്? എട്ടെണ്ണം തള്ളിയത് എന്തടിസ്ഥാനത്തിലാണ്. കേന്ദ്ര ഇലക്ട്രിസിറ്റി അഥോറിറ്റിയോ ഊര്‍ജ്ജ മന്ത്രാലയമോ ശുപാര്‍ശ ചെയ്യാത്ത 11 എണ്ണത്തിനെങ്ങനെ അനുമതി നല്കി? ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധിയായ അറ്റോര്‍ണി ജനറലിനോട് കോടതി ആവശ്യപ്പെട്ടു.
ഇതോടെ കല്‍ക്കരിപ്പാട കംഭകോണക്കേസ് കൂടുതല്‍ സങ്കീര്‍ണ്ണമാകുകയാണ്. കേസില്‍ മന്മോഹന് സിംഗിന്റെ യുപിഎ സര്‍ക്കാര്‍ കൂടുതല്‍ കുരുക്കിലേക്കു നീങ്ങുകയുമാണ്.
അര്‍ഹതയില്ലാത്തവര്‍ക്ക് അനുവദിച്ച കല്‍ക്കരിപ്പാടങ്ങളുടെ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട സുപ്രീം കോടതി നിര്‍ദ്ദേശം ഇനിയും നടപ്പാക്കുന്നതില്‍ സര്‍ക്കാരിനു വീഴ്ചപറ്റിയെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ നടപടി തുടങ്ങിയിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: