കൊച്ചി: പാക് മാധ്യമപ്രവര്‍ത്തകയുമായുള്ള വഴിവിട്ട ബന്ധത്തിന്റെ പേരില്‍ ശശി തരൂരില്‍നിന്നു വിവാഹമോചനം തേടുകയാണെന്ന വാര്‍ത്ത സുനന്ദ പുഷ്കര്‍ ട്വിറ്ററില്‍ നിഷേധിച്ചു. തരൂരുമായി സന്തുഷ്ടമായ കുടുംബജീവിതം തുടരുകയാണെന്നും തെരഞ്ഞെടുപ്പിനു മുമ്പു തരൂരിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും സുനന്ദ പ്രതികരിച്ചു.
നേരത്തെ കേന്ദ്ര മന്ത്രി ശശി തരൂരും ഭാര്യ സുനന്ദ പുഷ്കര്‍ വേര്‍പിരിയുന്നതായി സൂചനയുണ്ടായിരുന്നു. തരൂരിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഏജന്റായ മാധ്യമപ്രവര്‍ത്തകയുമായി വഴിവിട്ട ബന്ധമുണ്ടെന്ന ആരോപണവുമായിട്ടാണ് ഭാര്യ സുനന്ദ പുഷ്കര്‍ രംഗത്തെത്തിയിരുന്നത്. തരൂരില്‍നിന്നു വിവാഹമോചനം തേടാന്‍ ഒരുങ്ങുകയാണെന്നും സുനന്ദ ഒരു ദേശീയ ദിനപത്രത്തോട് വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ തരൂര്‍ പാക് ബന്ധത്തെക്കുറിച്ചു കേന്ദ്രസര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. തരൂരിന്റെ ദാമ്പത്യം മൂന്നാം തവണയാണു തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കുന്നത്. മെഹര്‍ തരാര്‍ എന്ന പാക് മാധ്യമപ്രവര്‍ത്തകയുമായി തരൂരിന് അവിഹിത ബന്ധമുണ്ടെന്നാണ് സുനന്ദയുടെ ആരോപണം. ഇരുവരും ഫോണില്‍ നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സുനന്ദ പറഞ്ഞിരുന്നു. ഐപിഎല്‍ വിവാദത്തില്‍ അടക്കം തരൂരിന് വേണ്ടി താന്‍ കുറ്റം ഏറ്റെടുത്തു. ഇനി സഹിക്കാനാകില്ലെന്നും പത്രത്തിന് നല്കിയ അഭിമുഖത്തില്‍ സുനന്ദപുഷ്കര്‍ പറയുന്നു. തന്റെ തകര്‍ച്ചയ്ക്ക് പാക് മാധ്യമപ്രവര്‍ത്തകയാണ് കാരണമെന്നും സുനന്ദ കുറ്റപ്പെടുത്തി.
സംഭവത്തെക്കുറിച്ച് തരൂര്‍ പ്രതികരിച്ചിട്ടില്ല. ഇന്നും സുനന്ദ പാക് മാധ്യമപ്രവര്‍ത്തകയ്ക്കെതിരേ ട്വിറ്ററില്‍ കുറിപ്പിട്ടിട്ടുണ്ട്. ഇവര്‍ പാക് ഏജന്റാണെന്നാണ് സുനന്ദ വിശേഷിപ്പിച്ചിരിക്കുന്നത്. തരൂരിനോടുള്ള ഒരു അപേക്ഷയും ഇന്നത്തെ ട്വിറ്റര്‍ സന്ദേശത്തിലുണ്ട്. അതേസമയം തന്നെ ഐഎസ്ഐ ഏജന്റെന്നു വിളിച്ച സുനന്ദയുടെ മാനസികനില തെറ്റിയിരിക്കുകയാണെന്നാണു മെഹര്‍ തരാര്‍ ട്വിറ്ററില്‍ പ്രതികരിച്ചത്. അവര്‍ ഏതു തരത്തിലുള്ള സ്ത്രീയാണെന്നു തെളിയിക്കുന്നതാണ് പ്രതികരണമെന്നും മെഹര്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ശശി തരൂരിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്.
ഹാക്ക് ചെയ്യപ്പെട്ട വിവരം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടതായും അക്കൗണ്ട് തല്‍ക്കാലത്തേക്ക് മരവിപ്പിക്കുകയാണെന്നും ബുധനാഴ്ച വൈകിട്ട് 5.48ന് പോസ്റ്റ് ചെയ്ത ട്വീറ്റില്‍ തരൂര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് ആരോപണവുമായി സുനന്ദ രംഗത്തെത്തിയത്. എന്നാല്‍ തനിക്ക് തൂരിനെ അറിയാമെന്നും ബഹുമാനമുണ്ടെന്നുമാണ് മെഹര്‍ തരാര്‍ ട്വിറ്ററില്‍ കുറിച്ചത്. അന്നു തന്നെ സൗഹൃദത്തെക്കുറിച്ചും വഞ്ചനയെക്കുറിച്ചും സുനന്ദ ട്വിറ്ററില്‍ കുറിപ്പുകള്‍ പോസ്റ്റ് ചെയ്തിരുന്നു. താന്‍ എല്ലാവരേയും സുഹൃത്തുക്കളായാണു കരുതുന്നതെന്നും പക്ഷെ ആരെങ്കിലും തന്നെ ചതിച്ചാല്‍ പിന്നെ അവര്‍ തന്റെ ജീവിതത്തിനു പുറത്തായിരിക്കുമെന്നും സുനന്ദ സൂചിപ്പിച്ചിട്ടുണ്ട്. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന തരൂരിന്റെ പ്രസ്താവനയ്ക്കു ശേഷവും ട്വിറ്റര്‍ സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ സുനന്ദ തയാറായിരുന്നില്ല.
സുനന്ദ പുഷ്കറുമായുള്ള തരൂരിന്റെ പ്രണയവും വിവാഹവും ഏറെ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. തരൂരിനു കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നതും ഈ ബന്ധത്തിന്റെ പേരിലാണ്. തരൂരിന്റെ മൂന്നാമത്തെ ഭാര്യയാണ് സുനന്ദ. കൊല്‍ക്കത്തയില്‍നിന്നുള്ള തിലോത്തമ മുഖര്‍ജിയായിരുന്നു ആദ്യഭാര്യ. ഈ ബന്ധം ഉപേക്ഷിച്ച തരൂര്‍ പിന്നീട് അമേരിക്കയില്‍ ജോലി ചെയ്തിരുന്ന കാനഡക്കാരിയായ ക്രിസ്റ്റയെ വിവാഹം കഴിച്ചു. ഈ ബന്ധവും അധികം നീണ്ടില്ല. 2010 ഓഗസ്റ്റിലാണ് തരൂര്‍ സുനന്ദയെ സ്വന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: