മെല്‍ബണ്‍: 2009ലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ സ്പാനിഷ് താരം റാഫേല്‍ നദാല്‍, നാലാം സീഡ് ബ്രിട്ടന്റെ ആന്‍ഡി മുറെ, ആറാം സീഡ് സ്വിറ്റ്സര്‍ലന്റിന്റെ റോജര്‍ ഫെഡറര്‍, 10-ാം സീഡ് ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗ, 16-ാം സീഡ് ജപ്പാന്റെ നിഷികോരി തുടങ്ങിയവര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. വനിതാ വിഭാഗത്തില്‍ ലോക രണ്ടാ നമ്പറും നിലവിലെ കിരീട ജേത്രിയുമായ ബലാറസിന്റെ വിക്ടോറിയ അസാരങ്ക, ലോക മൂന്നാം നമ്പര്‍ റഷ്യയുടെ മരിയ ഷറപ്പോവ, അഞ്ചാം സീഡ് പോളണ്ടിന്റെ ആഗ്നിയേസ്ക റഡ്വാന്‍സ്ക, എട്ടാം സീഡ് യെലേന ജാന്‍കോവിച്ച്, 10-ാം സീഡ് ഡെന്മാര്ക്കിന്റെ കരോലിന വോസ്നിയാക്കി, 13-ാം സീഡ് അമേരിക്കയുടെ സ്റ്റെഫാനസ്, 20-ാം സീഡ് സ്ലോവാക്യയുടെ ഡൊമിനിക്ക സിബുല്‍ക്കോവ തുടങ്ങിയവരും മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്.
അതേസമയം കനത്ത ചൂടുകാരണം ഇന്നലെ മത്സരങ്ങള്‍ ഏറെനേരം നിര്‍ത്തിവെച്ചു. ഒരു കളിക്കാരനും ഒരു ബോള്‍ ബോയും ചൂടില്‍ ബോധരഹിതരായതോടെയാണ് ഉച്ചയോടെ മത്സരം നിര്‍ത്തിവയ്ക്കാന്‍ ടൂര്‍ണമെന്റ് റഫറി വെയ്ന്‍ മെക് എവെന്‍ നിര്‍ദേശിച്ചത്. വനിതാ വിഭാഗത്തില്‍ മരിയ ഷറപ്പോവയും ഇറ്റലിയുടെ കരിന്‍ നാപ്പും തമ്മിലുള്ള മത്സരം പുരോഗമിക്കുന്നതിനിടെയാണ് ഔദ്യോഗിക അറിയിപ്പ് വന്നത്. 42 ഡിഗ്രി ചൂടിലാണ് മത്സരം നടന്നത്. ചൂട് കാരണം വനിതാ മത്സരങ്ങളുടെ രണ്ട്, മൂന്ന് സെറ്റുകള്‍ക്കിടയില്‍ പത്ത് മിനിറ്റ് വിശ്രമം അനുവദിച്ചിരുന്നു. പുരുഷ വിഭാഗത്തില്‍ ജോ വില്‍ഫ്രഡ് സോംഗ-തോമസ് ബെല്ലൂച്ചി മത്സരവും ആന്ദ്രെ സെപ്പി-ഡൊണാള്‍ഡ് യംഗ് മത്സരവും ചൂട് കാരണം തടസ്സപ്പെട്ടു.
വനിതാ വിഭാഗത്തില്‍ ലോക രണ്ടാ നമ്പര്‍ വിക്ടോറിയ അസാരങ്ക 6-1, 6-4 എന്ന സ്കോറിന് ചെക്ക് റിപ്പബ്ലിക്കിന്റെ സഹ്ലോവ സ്ട്രൈക്കോവയെ പരാജയപ്പെടുത്തിയാണ് മൂന്നാം റൗണ്ടിലെത്തിയത്.
2008ലെ ചാമ്പ്യനായ മരിയ ഷറപ്പോവ ഇറ്റലിയുടെ കരിന്‍ നാപ്പിനെ മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് മറികടന്നത്. ഏകദേശം മൂന്നര മണിക്കൂറോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ 6-3, 4-6, 10-8 എന്ന സ്കോറിനാണ് ഷറപ്പോവ വിജയിച്ചത്. ആദ്യ സെറ്റ് മൂന്ന് ഗെയിം മാത്രം വിട്ടുകൊടുത്ത് ഷറപ്പോവ സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച ഇറ്റാലിയന്‍ താരം നാല് ഗെയിം വിട്ടുകൊടുത്ത് സെറ്റ് സ്വന്തമാക്കി. എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റില്‍ ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറി. ഒടുവില്‍ 115 മനിറ്റ് നീണ്ട മൂന്നാം സെറ്റില്‍ 10-8നാണ് ഷറപ്പോവ വിജയം കണ്ടത്. അഞ്ചാം സീഡ് ആഗ്നിയേസ്ക റഡ്വാന്‍സ്ക 6-0, 7-5 എന്ന സ്കോറിന് ബലാറസിന്റെ ഓള്‍ഗ ഗൊവോര്ട്സോവയെ പരാജയപ്പെടുത്തി അടുത്ത റൗണ്ടിലേക്ക് മുന്നേറി. 10-ാം സീഡ് കരോലിന വോസ്നിയാക്കി അമേരിക്കയുടെ ക്രിസ്റ്റിന മെക്കലെയെ 6-0, 1-6, 6-2 എന്ന സ്കോറിന് കീഴടക്കി.
മറ്റ് മത്സരങ്ങളില്‍ ഫ്രഞ്ച് താരം അലീസ് കോര്‍നെറ്റ്, ഉക്രൈയിന്റെ ഇലീന സ്വിറ്റോലിന, 16-ാം സീഡ് സ്പെയിനിന്റെ സുവാരസ് നവാരോ തുടങ്ങിയവരും മൂന്നാം റൗണ്ടിലെത്തിയിട്ടുണ്ട്.
പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ റാഫേല്‍ നദാല്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ആതിഥേയ താരം തനാസി കൊക്കിനാകിസിനെ കീഴടക്കിയത്. സ്കോര്‍: 6-2, 6-4, 6-2 എന്ന സ്കോറിനായിരുന്നു ലോക ഒന്നാം നമ്പര്‍ താരത്തിന്റെ വിജയം. സ്വിസ് ഇതിഹാസവും മുന്‍ ലോക ഒന്നാം നമ്പറുമായ റോജര്‍ ഫെഡറര്‍ സ്ലോവാക്യയുടെ ബ്ലാസ് കാവ്കിക്കിനെ 6-2, 6-1, 7-6 (7-4) എന്ന സ്കോറിന് പരാജയപ്പെടുത്തി മൂന്നാം റൗണ്ടിലെത്തി. 10-ാം സീഡ് ജോ വില്‍ഫ്രഡ് സോംഗ ബ്രസീലിയന്‍ താരം തോമസ് ബല്ലൂച്ചിയെ 7-6 (8-6), 6-4, 6-4 എന്ന സ്കോറിന് കീഴടക്കിയാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. അതേസമയം മറ്റൊരു മത്സരത്തില്‍ 24-ാം സീഡ് ഇറ്റലിയുടെ ആന്ദ്രെ സിപ്പിയെ അമേരിക്കയുടെ സീഡ് ചെയ്യപ്പെടാത്ത ഡൊണാള്‍ഡ് യംഗ് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ അട്ടിമറിച്ചു. മൂന്നു മണിക്കൂറും 31 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ 6-4, 2-6, 6-3, 4-6, 5-7 എന്ന സ്കോറിനാണ് അമേരിക്കന്‍ താരം വിജയിച്ചത്. 16-ാം സീഡ് ജപ്പാന്റെ കീ നിഷികോരി 6-1, 6-1, 7-6 (7-3) എന്ന സ്കോറിന് സെര്‍ബിയയുടെ ഡുസാന്‍ ലജോവിക്കിനെ പരാജയപ്പെടുത്തി മൂന്നാം റൗണ്ടിലെത്തി.
പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണ-പാക്കിസ്ഥാന്റെ ഖുറേശി സഖ്യം രണ്ടാം റൗണ്ടിലെത്തി. ഓസ്ട്രേലിയയുടെ റമീസ് ജുനൈദ്-ഫ്രാന്‍സ് താരം അഡ്രിയാന്‍ മനാരിനോസഖ്യത്തെ 6-3, 4-6, 7-6 (7-5) എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഇന്തോ-പാക് സഖ്യം രണ്ടാം റൗണ്ടിലെത്തിയത്.
വനിതാ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-സിംബാബ്വെയുടെ കാര ബ്ലാക്ക് സഖ്യം രണ്ടാം റൗണ്ടിലെത്തി.ഓസ്ട്രേലിയന്‍ ജോഡികളായ ടാമി പാറ്റേഴ്സണ്‍, അരിന റോഡിനോവ സഖ്യത്തെ 6-1, 6-4 എന്ന സ്കോറിനാണ് ഇന്തോ-സിംബാബ്വെ സഖ്യം കീഴടക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: