ഇനി വരുന്ന ഒരാഴ്ച മലയാളി സ്കൂള്‍ കലോത്സവത്തിന്റെ ലഹരിയില്‍ നിറയും. കൗമാരത്തിന്റെ കലാ കഴിവുകള്‍ക്ക് ചിറകുവയ്ക്കുന്ന കാലം. പത്ര ദൃശ്യമാധ്യമങ്ങള്‍ വിവാദങ്ങളില്‍ നിന്നകന്ന് കുറേ നേരത്തേക്കെങ്കിലും കൗമാരകലയ്ക്കൊപ്പം ചേരും. ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായി മാറിയ സ്കൂള്‍ കലോത്സവം ഓരോ മലയാളിയുടെയും ജീവതത്തോട് അത്രമേല്‍ ചേര്‍ന്നു നില്ക്കുന്നു. കുട്ടികളുടെ കലാപരമായ കഴിവുകള്‍ മാറ്റുരയ്ക്കുന്നിടം എന്നതിനപ്പുറം കേരളത്തിന്റെയാകെ സാംസ്കാരിക മുന്നേറ്റത്തിന്റെ വേദിയാകുകയാണ് ഓരോ യുവജനോത്സവവും. ചിലര്‍ അതിനെ തങ്ങളുടെ സംസ്കാരത്തിനും ശൈലിക്കും വശംവദമാക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും കലോത്സവത്തിന്റെ ആകെത്തുക കേരളത്തിന്റെ സാംസ്കാരിക മുന്നേറ്റത്തിനുതകുന്നതാണെന്നതില്‍ സംശയമില്ല.
കേവലം 400ല്‍ താഴെ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയാണ് ആദ്യ സ്കൂള്‍ കലോത്സവം സംഘടിപ്പിക്കപ്പെട്ടത്. വര്‍ണ്ണാഭമായ ചടങ്ങുകളോ അലങ്കാരപ്പന്തലുകളോ ഭക്ഷണം കഴിക്കാനുള്ള ഊട്ടുപുരകളോ ഒന്നും അന്നും അതിനടുത്തുള്ള വര്‍ഷങ്ങളിലും ഉണ്ടായിരുന്നില്ല. 1957ലാണ് സംസ്ഥാന തലത്തില്‍ സ്കൂള്‍ കലോത്സവം ആരംഭിക്കുന്നത്. 1957 ജനുവരി 26ന് എറണാകുളമാണ് ആ ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിച്ചത്. വിദ്യാഭ്യാസവകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന രാമവര്‍മ അപ്പന് തമ്പുരാനായിരുന്നു കലോത്സവത്തിെന്റ നടത്തിപ്പ് ചുമതല. ഗേള്‍സ് സ്കൂളിലെ ക്ലാസ് മുറികളിലും ഹാളുകളിലുമാണ് മത്സരങ്ങള്‍ നടന്നത്. 60 പെണ്‍കുട്ടികളുള്‍പ്പെടെ 400ഓളം ഹൈസ്കൂള്‍ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. 13 ഇനങ്ങളിലായി 18 മത്സരങ്ങളാണ് അന്ന് നടന്നത്. ആദ്യ കലോത്സവത്തില്‍ നിന്ന് ഇപ്പോള്‍ അന്പത്തിനാലാം കലോത്സവത്തിലെത്തി നില്ക്കുമ്പോള് ആകെ മാറിപ്പോയി എന്നു വേണമെങ്കില്‍ പറയാം. എന്നാല്‍ കാലത്തിനനുസരിച്ചുള്ള ആ മാറ്റം അനിവാര്യമാണ്. അതെത്രത്തോളം ഗുണവും ദോഷവുമുണ്ടാക്കിയെന്നതുമാത്രമാണ് വിശകലന വിധേയമാക്കേണ്ടത്.
പ്രത്യേകിച്ച് യാതൊരു തയ്യാറെടുപ്പുമില്ലാതെയാണ് ആദ്യ കലോത്സവം സംഘടിപ്പിക്കപ്പെട്ടത്. അന്നത്തെ വിദ്യാഭ്യാസ ഡയറക്ടര്‍ ജി.എസ്.വെങ്കിടേശ്വരന്, ഡെപ്യൂട്ടി ഡയറക്ടര്‍ രാമവര്‍മ്മ തമ്പുരാന്, ഗണേശഅയ്യര്‍ എന്നിവരായിരുന്നു ആദ്യ കലോത്സവത്തിന്റെ സംഘാടക സമിതിയിലുണ്ടായിരുന്നത്. വെങ്കടേശ്വരന് അന്ന് ദല്‍ഹിയില്‍ അന്തര്‍ സര്‍വ്വകലാശാല കലോത്സവത്തില്‍ കാഴ്ചക്കാരനായിരുന്നു. ഈ പരിപാടിയില്‍ നിന്നും ആവേശമുള്‍ക്കൊണ്ടാണ് കേരളത്തിലെയും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി അത്തരമൊരു മത്സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് അദ്ദേഹമാലോചിച്ചത്. 1986ല്‍ തൃശ്ശൂരില്‍ നടന്ന കലോത്സവത്തിലാണ് കലാപ്രതിഭ, കലാതിലക പട്ടങ്ങള്‍ ഏര്‍പ്പെടുത്തിയത്. ടി.എം.ജേക്കബ്ബായിരുന്നു വിദ്യാഭ്യാസ മന്ത്രി. മേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആണ്‍കുട്ടിക്ക് കലാപ്രതിഭ പട്ടവും പെണ്‍കുട്ടിക്ക് കലാതിലകപട്ടവും ഏര്‍പ്പെടുത്തി. കവി ചെമ്മനം ചാക്കോയാണ് പട്ടങ്ങളുടെ പേര് നിര്‍ദേശിച്ചത്. ആദ്യ കലാപ്രതിഭാ പട്ടം കണ്ണൂര്‍ സ്വദേശി ആര്.വിനീതും, കലാതിലകപട്ടം കൊല്ലം സ്വദേശി പൊന്നമ്പിളിയും സ്വന്തമാക്കി. പിന്നീട് അറിയപ്പെടുന്ന സിനിമാ താരങ്ങളായിമാറി ഇരുവരും.
ഹൈസ്കൂള്‍ തലത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന റവന്യൂ ജില്ലക്ക് സ്വര്‍ണ്ണക്കപ്പ് നല്കുന്ന പതിവ് 1986 മുതലാണ് തുടങ്ങിയത്. അന്നും മന്ത്രി ജേക്കബ്ബായിരുന്നു. മഹാകവി വൈലോപ്പിള്ളിയുടെ നിര്‍ദേശത്തില്‍ ചിറയിന്‍കീഴ് ശ്രീകണ്ഠന് നായരാണ് 117. 5 പവനുള്ള സ്വര്‍ണ്ണക്കപ്പ് പണിതീര്‍ത്തത്. 2008 വരെ ഹൈസ്കൂള്‍ തലത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലക്കായിരുന്നു ഈ കപ്പ് നല്‍കാറ്. 2009ല്‍ ഹയര്‍സെക്കന്ററി കലോത്സവം കൂടി ഒന്നിച്ച് നടന്നതിനാല്‍ 2009 മുതല്‍ സ്വര്‍ണ്ണകപ്പ് ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി തലങ്ങളില്‍ പ്രത്യേകമായി നടക്കുന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന റവന്യു ജില്ലക്കാണ് നല്കി വരുന്നത്.
400 വിദ്യാര്‍ത്ഥികളില്‍ നിന്ന് പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മേളയായി കലോത്സവം വളര്‍ന്നു. ഇരുന്നൂറില്‍ പരം ഇനങ്ങളില്‍ കുട്ടികള്‍ തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നു. കഴിഞ്ഞുപോയ 53 വര്‍ഷങ്ങളിലെ സ്കൂള്‍ കലോത്സവങ്ങള്‍ കൊണ്ട് എന്തെങ്കിലും ഗുണമുണ്ടായോ എന്നാരെങ്കിലും ചോദിച്ചാല്‍ ദോഷത്തേക്കാളേറെ ഗുണം മാത്രമേ ഉണ്ടായട്ടുള്ളു എന്നാകും ഉത്തരം. കുട്ടികള്‍ക്ക് കലാകഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഒരിടമെന്നോ, അതിന്റെ പേരില്‍ ലഭിക്കുന്ന ഗ്രേസ് മാര്‍ക്കു കൊണ്ടുണ്ടാകുന്ന ഗുണമോ, അതൊന്നുമല്ല പ്രധാനം. ഇത്രയധികം കുട്ടികളും രക്ഷിതാക്കളും അധ്യാപകരും മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന ഭരണസംവിധാനവുമെല്ലാം വലിയൊരു സാംസ്കാരിക മുന്നേറ്റത്തിനായി ഒത്തു ചേരുന്നുവെന്നതുതന്നെയാണ് വലുതായി കാണേണ്ടത്. ദൃശ്യമാധ്യമങ്ങള്‍ ആധിപത്യം പുലര്‍ത്തുന്ന ഇക്കാലത്ത് വിവാദങ്ങള്‍ക്കും രാഷ്ട്രീയ വിഴുപ്പലക്കലുകള്‍ക്കും മാത്രം ഇടം ലഭിക്കുന്ന ചാനലുകളില്‍ കലയ്ക്കും സംസ്കാരത്തിനും വേണ്ടി കുറച്ചു സമയം മാറ്റി വയ്ക്കുന്നു എന്നതും പ്രധാനമാണ്.
കലോത്സവത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇടയില്‍ അനാരോഗ്യകരമായ മത്സര ബുദ്ധി വളരുന്നുണ്ടെന്നത് കാലങ്ങളായി പറഞ്ഞുകേള്‍ക്കുന്നതാണ്. കലോത്സവത്തിന്റെ ന്യൂനതയായും ചിലരെങ്കിലും ഇതുയര്‍ത്തിക്കാട്ടുന്നുമുണ്ട്. തങ്ങളുടെ മക്കളെ സിനിമയിലോ സീരിയലിലോ നടനോ നടിയോ ആക്കിയേക്കാമെന്ന ചില മാതാപിതാക്കളുടെ അടങ്ങാത്ത ആഗ്രഹസാഫല്യത്തിനായി കലോത്സവ വേദിയിലെത്തുന്ന കുട്ടികളുണ്ട്. ഇത്തരക്കാര്‍ ചില ‘കലാപരിപാടികള്‍’ വക്കും മൂലയും മനപ്പാഠമാക്കി സ്റ്റേജിലെത്തുകയും സമ്മാനം നേടുകയും ചെയ്യുന്നു. വിധികര്‍ത്താക്കളെ സ്വാധീനിച്ചും കോടതിയില്‍ കേസുനടത്തിയും സമ്മാനം നേടാന്‍ ശ്രമിക്കുന്നവരുമുണ്ട്. സ്കൂള്‍ കലോത്സവത്തില്‍ ഓരോവര്‍ഷവും ഉയര്‍ന്നുവരുന്ന അപ്പീല്‍ പ്രളയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത് ഇതാണ്. കലോത്സവവേദികളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ഗുണകരമായ മത്സരമല്ലെന്നത് അതിനെ നിരീക്ഷിക്കുന്ന ചിലരെങ്കിലും പറയുന്നത് തള്ളിക്കളയാന്‍ കഴിയാത്തത് അതിനാലാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും നല്ലരീതിയില്‍ കലാഭ്യസനം നടത്തുകയും ശാസ്ത്രീയമായ ശിക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മത്സരത്തിനെത്തുകയും ചെയ്യുന്നവരും കലോത്സവത്തിലുണ്ട്. പലപ്പോഴും അവരെയും പുറന്തള്ളി കള്ളനാണയങ്ങള്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടുന്നു. അനാരോഗ്യകരമായ മത്സരബുദ്ധിക്ക് കടിഞ്ഞാണിടുക എന്ന ഉദ്ദേശ്യത്തോടെയാണ് 2006 മുതല്‍ ഗ്രേഡിംഗ് സമ്പ്രദായം നടപ്പിലാക്കി തുടങ്ങിയത്. സ്കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുക്കുന്നതും ഉയര്‍ന്ന ഗ്രേഡു കരസ്ഥമാക്കുന്നതുമെല്ലാം പരീക്ഷയ്ക്ക് കൂടുതല്‍ മാര്‍ക്കുകിട്ടുന്നതിനും സിനിമയിലും സീരിയലിലുമൊക്കെ കയറിപ്പറ്റുന്നതിനുമുള്ള ഉപാധിയായി പലരും കാണുണ്ടെന്ന് സൂചിപ്പിച്ചല്ലോ. മലയാളത്തിലെ ചില സിനിമാതാരങ്ങളും യേശുദാസും ജയചന്ദ്രനുമടക്കമുള്ള പാട്ടുകാരും യുവജനോത്സവങ്ങളുടെ കൂടി സംഭാവനയായതാണ് അതിനു കാരണം. എന്നാല്‍ അവരുടെ കാലത്ത് മത്സരങ്ങള്‍ ആരോഗ്യകരമായിരുന്നു എന്ന് തിരിച്ചറിയണം. യേശുദാസിന്റെ കച്ചേരിക്ക് മൃദംഗം കൊട്ടിയത് ജയചന്ദ്രനായിരുന്നു. കലോത്സവത്തിലെ അനഭിലഷണീയമായ മത്സരങ്ങള്‍ അവസാനിപ്പിക്കാനാണ് മുമ്പുണ്ടായിരുന്ന കലാതിലകവും പ്രതിഭയുമൊക്കെ നിര്‍ത്തലാക്കി ഗ്രേഡിംഗ് സമ്പ്രദായം കൊണ്ടുവന്നത്. എന്നാല്‍ അതുകൊണ്ടൊന്നും രക്ഷിതാക്കളുടെ മത്സരങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല.
വരുന്ന 19-ാം തീയതിമുതല്‍ പാലക്കാട്ട് നടക്കാന്‍ പോകുന്നത് 54-ാം യുവജനോത്സവമാണ്. കലോത്സവത്തെ തികച്ചും കലയുടെ ഉത്സവമാക്കി മാറ്റുമെന്ന് അതാതു കാലത്തു ഭരണത്തിലിരിക്കുന്ന സര്‍ക്കാരുകളും മന്ത്രിമാരും പറയാറുണ്ട്. എന്നാല്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഓരോ കലോത്സവവും അവരുടെ സ്വന്തം മേളയാക്കി മാറ്റാനാണ് ശ്രമിക്കാറ്. സിപിഎം ഭരണത്തില്‍ എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് സ്കൂള്‍ കലോത്സവങ്ങളെ അടക്കിഭരിച്ചിരുന്നത് സിപിഎമ്മുകാരാണ്. ഇപ്പോള്‍ ആ സ്ഥാനത്ത് വിദ്യാഭ്യാസ മന്ത്രിയുടെ പാര്‍ട്ടിയായ മുസ്ലീംലീഗുകാര്‍ വന്നു. കഴിഞ്ഞ വര്‍ഷം മലപ്പുറത്തു നടന്ന കലോത്സവം അഴിമതിയുടെ ഉത്സവമായിരുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ചെലവാക്കിയപണത്തിനും സര്‍ക്കാര്‍ ഖജനാവില്‍ നിന്നെടുത്ത പണത്തിനുമൊന്നും യാതൊരു കണക്കുമില്ല. ആരൊക്കയോ ശര്ക്കരക്കുടത്തില് കയ്യിട്ടുവാരിയിരിക്കുന്നു. അവരാരാണെന്ന് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. കാരണം കേവലം അഴിമതിയിലൂടെ കുറച്ചു പണം മോഷ്ടിച്ചു എന്നതല്ല അവര്‍ ചെയ്ത കുറ്റം. വളരെ പവിത്രമായി നടത്തേണ്ടുന്ന കലയുടെ ഉത്സവത്തെ ഇത്തരമൊരു ദുരവസ്ഥയിലെത്തിച്ചു എന്നതിനാണ് മാപ്പു നല്‍കാനാകാത്തത്. ശര്‍ക്കരയുടെ മധുരം നുണഞ്ഞവര്‍ ഇത്തവണ വീണ്ടുമെത്തില്ലെന്ന് ഉറപ്പാക്കണം.
സ്കൂള്‍ കലോത്സവത്തെ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും പ്രചാരണ മാധ്യമമാക്കുന്നവരുടെയും കലയെ വില്പനയ്ക്കു വയ്ക്കുന്നവരുടെയും അതിലെ ഈശ്വരീയസാന്നിധ്യത്തെ തിരിച്ചറിയാത്തവരുടെയും കയ്യിട്ടുവാരുന്നവരുടെയുമെല്ലാം സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായിരിക്കും. നിറതിരി കത്തിച്ച, കെടാത്ത നിലവിളക്കിനു മുന്നില്‍ വരുന്ന ഏഴുനാളുകളില്‍ കുഞ്ഞുങ്ങള്‍ അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കട്ടെ. സന്തോഷത്തോടെ നമുക്കതാസ്വദിക്കാം. അത്തരമൊരു നിലവിളക്കിന്റെ പ്രകാശത്തെ ഭയപ്പെടുന്ന മുസ്ലീം ലീഗ് മന്ത്രിക്ക് അതിനു കഴിയുമോ എന്നതാണ് സംശയം. കാരണം മുന്നനുഭവങ്ങള്‍ അത്ര നല്ലതല്ലല്ലോ.
ആര്.പ്രദീപ്
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: