കോഴിക്കോട്: ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബെയില്‍ ഫോണ്‍ ഉപയോഗിക്കുകയും ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. ബാക്കി രണ്ടുപേരെ ഇന്ന് അറസ്റ്റ് ചെയ്യും. കസബ സിഐ എന്‍ ബിശ്വാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൊടി സുനി, കെ കെ മുഹമ്മദ് ഷാഫി എന്നിവരെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് ജില്ലയ്ക്ക് പുറത്തുള്ള കോടതിയില്‍ ഹാജരാക്കിയ സാഹചര്യത്തിലാണ് ഇവരുടെ അറസ്റ്റ്് രേഖപ്പെടുത്താന്‍ കഴിയാത്തതെന്നും ഇവരെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നും കസബ സിഐ പറഞ്ഞു.
ഇന്നലെ ഇതുസംബന്ധിച്ച് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് മജിസ്ട്രേറ്റ് ട്വിറ്റി ജോര്‍ജ് അറസ്റ്റിന് അനുമതി നല്‍കിയത്. ഇതേതുടര്‍ന്ന് ചന്ദ്രശേഖരന് വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ്, നാലാം പ്രതി ടി കെ രജീഷ്, ഏഴാം പ്രതി കെ ഷിനോജ്, 27-ാം പ്രതി സി രജിത്ത് എന്നിവരെ ജില്ലാ ജയിലിലെത്തി അറസ്റ്റ് ചെയ്തു.
പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. കഴിഞ്ഞ ദിവസം വിചാരണ കോടതിയായ എരഞ്ഞിപ്പാലം പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പ്രതികളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നല്കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. ബന്ധപ്പെട്ട ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ അന്വേഷണ സംഘത്തിന് അപേക്ഷ നല്‍കാവുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജ് ആര് നാരായണപ്പിഷാരടി ഹരജി തള്ളിയത്.
പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സിഐ കോടതിയല്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ വിചാരണക്കോടതിക്ക് തീരുമാനം എടുക്കാനാവില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന്് ഇന്നലെ രാവിലെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി(മൂന്ന്)യില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: