കൊച്ചി: ജന്മഭൂമി എഡിറ്ററും പ്രശസ്ത പത്രപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ലീലാ മേനോന്റെ ആത്മകഥയെ അടിസ്ഥാനമാക്കി സേവ്യര്‍.ജെ എഴുതിയ നോവല്‍ ‘വെയിലിലേക്ക് മഴ ചാഞ്ഞു’ 23ന് എറണാകുളത്ത് പ്രകാശിപ്പിക്കും.
ലീലാമേനോന്റെ ആത്മകഥയായ ‘നിലയ്ക്കാത്ത സിംഫണി’യെ അധികരിച്ചും നിരവധി അഭിമുഖങ്ങളിലൂടെയും പഠനങ്ങളിലൂടെയും എഴുതപ്പെട്ട നോവല്‍ ജന്മഭൂമിയില് എഡിറ്ററായി തുടരുന്ന ലീലാമേനോന്റെ സമകാലിക ജീവിതകഥ വരെ ആവിഷ്കരിക്കുന്നുണ്ട്. പത്രപ്രവര്‍ത്തക, ആക്ടിവിസ്റ്റ്, കാന്‍സറിനെ കീഴടക്കിയ ഇച്ഛാശക്തി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ഇടപെടല്‍ എന്നിങ്ങനെ വിപുലമായ പ്രവര്‍ത്തനമേഖലകളും വിവിധ മാനങ്ങളുമുള്ള ലീലാമേനോന്റെ ജീവിത പരിപ്രേക്ഷ്യമാണ് നോവല്‍ വിഷയം. കടയില്‍ നിന്നും സാധനങ്ങള്‍ പൊതിഞ്ഞുകൊണ്ട് വരാനുള്ളതാണ് പത്രമെന്ന് വിശ്വസിച്ച വെങ്ങോല എന്ന കുഗ്രാമത്തില്‍ ജനിച്ച ലീലാമേനോനാണ് ഇന്ത്യന്‍ എക്സ്പ്രസിലൂടെ ഇന്ത്യയിലെ പ്രശസ്ത പത്രപ്രവര്‍ത്തകയാകുന്നത്. ചരിത്രത്തില്‍ ഇടം നേടിയ അനവധി റിപ്പോര്‍ട്ടുകളും അഭിമുഖങ്ങളുമായി നിറഞ്ഞുനില്ക്കുന്ന അവരുടെ ഇടപെടലുകളും വ്യക്തിബന്ധങ്ങളും അന്യാദൃശമെന്ന് പറയാവുന്ന രീതിയിലുള്ള ദാമ്പത്യജീവിതവും മാരകമായ കാന്‍സറിനെയും ഹൃദ്രോഗത്തെയും കീഴടക്കിയ ആത്മവിശ്വാസവും കൊണ്ട് അപൂര്‍വവും അസാധാരണവുമായ ജീവിതം കാര്‍ബണ്‍ കോപ്പിയാക്കിയതാണ് ‘വെയിലിലേക്ക് മഴ ചാഞ്ഞു’.
ജീവന് ആറുമാസം ഗാരന്റി നല്കിയ വൈദ്യശാസ്ത്രത്തെയും ശരീരം കാര്‍ന്നുതിന്നുന്ന കാന്‍സറിനേയും അവഗണിച്ച് മൂന്നാറില്‍ പൂക്കാനിരിക്കുന്ന നീലക്കുറിഞ്ഞിയെ സ്വപ്നം കാണുന്ന ലീലാമേനോനില്‍ തുടങ്ങി വീണ്ടും ജനിച്ചുജനിച്ച് ജീവിച്ച് ജീവിച്ച് പത്രപ്രവര്‍ത്തകയാകാന്‍ മോഹിക്കുന്ന ലീലാമേനോനില്‍ നോവല്‍ അവസാനിക്കുന്നു. പ്രശസ്ത വ്യക്തിത്വത്തിന്റെ ആത്മകഥ ജീവിച്ചിരിക്കുന്ന വേളയില്‍ത്തന്നെ ‘ലൈവാകുന്ന’ നോവല്‍ മലയാളത്തില്‍ എന്നല്ല അന്യഭാഷകളിലും ഒരുപക്ഷേ അപൂര്‍വമാകും. യാഥാര്‍ത്ഥ്യവും വസ്തുതയും വ്യക്തികളും അതേ പേരുകളിലും ജീവിത പശ്ചാത്തലത്തിലും അതേപടി നോവലില്‍ പ്രത്യക്ഷപ്പെടുന്നു. സുഗതകുമാരി, മാധവിക്കുട്ടി, അനിതാ പ്രതാപ്, സൂര്യനെല്ലി പെണ്‍കുട്ടി തുടങ്ങി ലീലാമേനോന്റെ ആത്മകഥയിലെ അനവധി യഥാര്‍ത്ഥ കഥാപാത്രങ്ങള്‍ നോവലിലും കഥാപാത്രങ്ങളാകുന്നു.
കൊച്ചിയിലെ ബുക്കര്മാനാണ് നോവല്‍ പ്രസാധനം ചെയ്യുന്നത്. സാറാ ജോസഫിന്റെ അവതാരിക. കടല്‍ മലയോട് പറഞ്ഞത്, സീബ്രാവരകള്‍, രാത്രിയുടെ പകലുറക്കം തുടങ്ങിയ നോവലുകളുടെ രചയിതാവായ സേവ്യര്‍.ജെ ജന്മഭൂമിയില് സബ് എഡിറ്ററാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: