കോഴിക്കോട്: ജയിലിലെ ഫോണുപയോഗവുമായി ബന്ധപ്പെട്ട് ടിപി വധക്കേസിലെ ആറ് പ്രതികളെ ഈ മാസം 31വരെ റിമാന്‍ഡ് ചെയ്തു. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കൊടി സുനിയുള്‍പ്പടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് അനുമതി നല്‍കിയത്.
ടിപി കേസിലെ നാലാംപ്രതി ടി.കെ. രജീഷ്(35), രണ്ടാം പ്രതി കിര്‍മാണി മനോജ് (30), മൂന്നാം പ്രതി കൊടി സുനി എന്ന സുനില്‍കുമാര്‍(31), അഞ്ചാം പ്രതി കെ.കെ. മുഹമ്മദ് ഷാഫി(29), ഏഴാം പ്രതി ഷിനോജ് (25), 27-ാം പ്രതി സി. രജിത്ത് എന്നിവരാണു അറസ്റ്റിലായത്.
കസബ സിഐ എന്‍. ബിശ്വാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോഴിക്കോട് ജില്ലാ ജയിലിലെത്തിയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാല്‍ കൊടി സുനിയും മുഹമ്മദ് ഷാഫിയും കോടതിയിലായിരുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്താനായിരുന്നില്ല. ഇവരെ വ്യാഴാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടിയ പോലീസിന്റെ ഹര്‍ജി മാറാട് പ്രത്യേക കോടതി ബുധനാഴ്ച തള്ളിയിരുന്നു.
മജിസ്ട്രേട്ട് കോടതിയില്‍ പോലീസിന് അപേക്ഷ നല്‍കാവുന്നതാണെന്നു മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ആവശ്യവുമായി പോലീസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: