മെല്‍ബണ്‍: വനിതാ വിഭാഗം ലോക ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ സെറീന വില്ല്യംസ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്റെ നാലാം റൗണ്ടില്‍ പ്രവേശിച്ചു. നാലാം സീഡ് ചൈനയുടെ നാ ലി, 9-ാം സീഡ് ജര്‍മ്മനിയുടെ ആഞ്ചലിക് കെര്‍ബര്‍ തുടങ്ങിയവരും അടുത്ത റൗണ്ടിലേക്ക് മുന്നേറി. പുരുഷ വിഭാഗത്തില്‍ മൂന്നാം സീഡ് സ്പെയിനിന്റെ ഡേവിഡ് ഫെററര്‍, 7-ാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്‍ഡിച്ച്, 19-ാം സീഡ് ദക്ഷിണാഫ്രിക്കയുടെ കെവിന് ആന്ഡേഴ്സണ്, സീഡ് ചെയ്യപ്പെടാത്ത ജര്‍മ്മനിയുടെ ഫ്ലോറിയാന്‍ മേയര്‍ തുടങ്ങിയവരും നാലാം റൗണ്ടിലെത്തി.
വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ സെറീന വില്ല്യംസ് 31-ാം സീഡ് സ്ലൊവാക്യന്‍ താരം ഡാനിയേല ഹന്റുച്ചോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് നാലാം റൗണ്ടിലേക്ക് കുതിച്ചത്. 80 മിനിറ്റ് മാത്രം നീണ്ടുനിന്ന പോരാട്ടത്തില്‍ 6-3, 6-3 എന്ന സ്കോറിനായിരുന്നു 2003, 2005, 2007, 2009, 2010 വര്‍ഷങ്ങളില്‍ കിരീടം ചൂടിയ സെറീനയുടെ വിജയം. നാലാം സീഡ് നാ ലി 26-ാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ സഫറോവയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ മറികടന്നാണ് നാലാ റൗണ്ടിലെത്തിയത്. രണ്ട് മണിക്കൂറും 37 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ 1-6, 7-6 (7-2), 6-3 എന്ന സ്കോറിനാണ് നാ ലി വിജയം സ്വന്തമാക്കിയത്. ഒമ്പതാം സീഡ് ജര്‍മ്മനിയുടെ ആഞ്ചലിക് കെര്‍ബര്‍ അമേരിക്കയുടെ അലിസണ് റിസെകെയെ 6-3, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് നാലാം റൗണ്ടിലെത്തിയത്.
മറ്റ് മത്സരങ്ങളില്‍ 22-ാം സീഡ് റഷ്യയുടെ ഏകത്റീന മകരോവ റുമാനിയയുടെ മോണിക്ക നിക്കലെസ്ക്യൂവിനെ 6-4, 6-4 എന്ന സ്കോറിനും 28-ാം സീഡ് ഇറ്റലിയുടെ ഫ്ലാവയോ പെന്നേറ്റ 6-1, 7-5 എന്ന സ്കോറിന് ജര്‍മ്മനിയുടെ മോണ ബാര്ത്തലിനെയും 30-ാം സീഡ് കാനഡയുടെ യൂജിന്‍ ബൊക്കാര്ഡ് 6-2, 6-2 എന്ന സ്കോറിന് അമേരിക്കയുടെ ലോറന് ഡേവിസിനെയും ഓസ്ട്രേലിയയുടെ കാസി ഡെല്ലാക്വെ 6-2, 6-4 എന്ന സ്കോറിന് ചൈനയുടെ ജി ഷെങ്ങിനെയും പരാജയപ്പെടുത്തി നാലാം റൗണ്ടിലെത്തി.
പുരുഷ വിഭാഗത്തില്‍ ഫ്രഞ്ച് താരം ജെര്‍മി ചാര്‍ഡിയെ 6-2, 7-6 (7-5), 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് മൂന്നാം സീഡ് സ്പാനിഷ് താരം ഡേവിഡ് ഫെറര്‍ നാലാം റൗണ്ടിലേക്ക് മുന്നേറിയത്. ഏഴാം സീഡ് തോമസ് ബര്‍ഡിച്ച് ബോസ്നിയ താരം ഡമിര്‍ സുംഹറിനെ 6-4, 6-2, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. 19-ാം സീഡ് കെവിന് ആന്ഡേഴ്സണ് ഫ്രാന്‍സിന്റെ റോജര്‍ വാസിലിന്റെ കനത്ത വെല്ലുവിളി അതിജീവിച്ചാണ് നാലാം റൗണ്ടിലെത്തിയത്. മൂന്നു മണിക്കൂറും 54 മിനിറ്റും നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 3-6, 4-6, 6-3, 7-6 (7-5), 7-5 എന്ന സ്കോറിനാണ് ആന്ഡേഴ്സണ് ഫ്രഞ്ച് താരത്തെ കീഴടക്കിയത്. ആദ്യ രണ്ട് സെറ്റുകളും നഷ്ടപ്പെട്ട് തോല്‍വിയെ അഭിമുഖീകരിച്ചശേഷം ഉജ്ജ്വലഫോമിലേക്കുയര്‍ന്ന ആന്ഡേഴ്സണ് തുടര്‍ന്നുള്ള മൂന്ന് സെറ്റുകളും സ്വന്തമാക്കുകയായിരുന്നു. 20-ാം സീഡ് പോളണ്ടിന്റെ ജെര്സി ജാന്കോവിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ച് ജര്‍മ്മനിയുടെ ഫ്ലോറിയാന്‍ മേയറും നാലാം റൗണ്ടിലെത്തിയിട്ടുണ്ട്. 7-5, 6-2, 6-2 എന്ന സ്കോറിനായിരുന്നു മേയറുടെ വിജയം. കനേഡിയന്‍ താരം വാസെക് പോസ്പിസില്‍ പിന്മാറിയതിനെ തുടര്‍ന്ന് എട്ടാം സീഡ് സ്വിസ് താരം സ്റ്റാനിസ്ലാവ് വാവ്റിങ്കയും നാലാ റൗണ്ടില്‍ ഇടംപിടിച്ചു. പുരുഷവിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ് ചെക്ക് റിപ്പബ്ലിക്കിന്റെ റാഡക് സ്റ്റെപാനക് സഖ്യവും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: