പാക്കിസ്ഥാന് ചാരവനിതയുമായി കേന്ദ്രമന്ത്രി ശശി തരൂരിന് ബന്ധമുണ്ടെന്നും തരൂരിന്റെ പത്നി സുനന്ദ പുഷ്ക്കര്‍ ‘ഇന്ത്യന്‍ എക്സ്പ്രസ്’ പത്രത്തിനനുവദിച്ച അഭിമുഖത്തില്‍ ആരോപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ശശി തരൂരിന് മന്ത്രി സ്ഥാനമോ എംപി സ്ഥാനമോ വഹിക്കാന്‍ അര്‍ഹത ഇല്ലാതായിരിക്കുന്നു.
പത്രപ്രവര്‍ത്തകയായ പാക്കിസ്ഥാന് വനിതക്ക് ഇന്ത്യയുടെ ഉന്മൂലനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഐഎസ്ഐയുമായി ബന്ധമുണ്ടെന്നും സുനന്ദ വെളിപ്പെടുത്തുന്നു. പാക്കിസ്ഥാന് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായി 2013 മുതല്‍ തരൂരിന് ബന്ധമുണ്ടെന്നാണ് സുനന്ദയുടെ ആരോപണം. മെഹറും തരൂരും തമ്മില്‍ നിരന്തരം ഫോണില്‍ ബന്ധപ്പെടാറുണ്ടെന്നും ഇവര്‍ പരസ്പ്പരം സന്ദേശങ്ങള്‍ കൈമാറിയതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നുമാണ് സുനന്ദയുടെ വെളിപ്പെടുത്തല്‍. ബുധനാഴ്ചയും തന്റെ അക്കൗണ്ടില്‍നിന്നും പാക് മാധ്യമ പ്രവര്‍ത്തകയ്ക്ക് തരൂര്‍ ഫോണ്‍ ചെയ്തിരുന്നു. താന്‍ പാക്കിസ്ഥാന് ചാരവനിതയല്ല എന്ന് തരാര്‍ വിശദീകരിക്കുന്നുണ്ടെങ്കിലും ശത്രു രാജ്യത്തിലെ മാധ്യമ പ്രവര്‍ത്തകയായ ഒരു സ്ത്രീയുമായി ഇന്ത്യയുടെ ഒരു കേന്ദ്രമന്ത്രി ബന്ധം പുലര്‍ത്തുന്നത് അഭിലഷണീയമല്ല. ഇത് രഹസ്യങ്ങള്‍ ചോരാനുള്ള ചാനലാകാന്‍ സാധ്യതയുണ്ട്. ഇത് ഒരു കുടുംബപ്രശ്നമായോ ഭാര്യാ-ഭര്‍തൃ കലഹമായോ ഒതുക്കാന്‍ സാധ്യമാകാത്തത് തരൂരിന്റെ മന്ത്രി പദവിയും ആരോപണവിധേയയായിരിക്കുന്ന വനിത പാക്കിസ്ഥാന് മാധ്യമപ്രവര്ത്തകയുമായതിനാലാണ്. താന്‍ ഐഎസ്ഐ ഏജന്റല്ല എന്ന് മെഹര്‍ തരാര്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇന്ത്യയെ കീഴ്പ്പെടുത്താന്‍ ഐഎസ്ഐ മെനയുന്ന തന്ത്രങ്ങള്‍ പരിഗണിക്കുമ്പോള്‍ തരാറുമായുള്ള ബന്ധം പരിഗണിക്കുമ്പോള്‍ ശശി തരൂര്‍ രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ്.
തരൂരിനെ ഐഎസ്ഐ ഏജന്റായ മെഹര്‍ പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിക്കുന്ന സുനന്ദ ഐപിഎല്‍ വിവാദത്തിലെ യഥാര്‍ത്ഥ കുറ്റവാളി ശശി തരൂരാണെന്നും അദ്ദേഹത്തിനുവേണ്ടി താന്‍ കുറ്റമേറ്റെടുക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തുന്നു. ഇത് തെളിയിക്കുന്നത് ശശി തരൂര്‍ ഇന്ത്യക്കാര്‍ വിശ്വസിക്കും പോലെ നിഷ്ക്കളങ്കനല്ല എന്നു തന്നെയാണല്ലൊ. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും അതിനാല്‍ അക്കൗണ്ട് മരവിപ്പിക്കുകയാണെന്നും ശശി തരൂര്‍ ട്വിറ്ററില്‍ വ്യക്തമാക്കിയിരുന്നു. ശശി തരൂര്‍ എന്നും ഒരു വിവാദ നായകനാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ തരൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ഒരു തലവേദനയോ ഭാരമോ ആയി മാറുകയാണ്. ഉത്തരവാദിത്വമുള്ള സ്ഥാനം വഹിക്കുന്ന ഒരു മന്ത്രി ഒരു പാക്കിസ്ഥാന് മാധ്യമ വനിതയുമായി ഹൃദയബന്ധം സ്ഥാപിക്കുകയാണെങ്കില്‍ രാജ്യത്തിന്റെ പല രഹസ്യങ്ങളും ചോരാനിടയാക്കുകയും പാക്കിസ്ഥാന് മാധ്യമങ്ങള്‍ക്ക് അവ ലഭ്യമാകുകയും ചെയ്യും. ഇപ്പോള്‍ അതിര്‍ത്തിയില്‍ മാരിടൈം അക്കാദമി സ്ഥാപിക്കുന്നതു തന്നെ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. പാക്കിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞു കയറ്റവും ചൈനയുടെ അതിര്‍ത്തി കയ്യേറ്റവും ഇന്ത്യയെ പ്രതിരോധത്തിലാക്കിയിരിക്കുന്ന വേളയിലാണ് കേന്ദ്രമന്ത്രിയുടെ പാക്കിസ്ഥാന് മാധ്യമ പ്രവര്‍ത്തകയുമായുള്ള വൈകാരിക ബന്ധം പുറത്തായിരിക്കുന്നത്.
ശശി തരൂര്‍ മന്ത്രിയായ ശേഷം പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചിരുന്നതു മുതല്‍ വിവാദനായകനായിരുന്നു. തന്റെ യുഎന്‍ ശമ്പളം ആണ് ഈ ചെലവേറിയ ആഡംബര ജീവിതത്തിന് ഉപയോഗിക്കുന്നത് എന്നായിരുന്നല്ലോ അന്നത്തെ തരൂര്‍ ഭാഷ്യം. ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെ തന്റെ പ്രണയ വ്യാപാരങ്ങള്‍ ചര്‍ച്ചാ വിഷയമായപ്പോള്‍ തരൂര്‍ ഭാര്യയെ സമാശ്വസിപ്പിച്ച് സംയുക്ത പ്രതികരണം നടത്തിയിരിക്കുകയാണ്. വിവാദങ്ങള്‍ തണുപ്പിക്കാന്‍ നേരിട്ടുള്ള പ്രതികരണം ഒഴിവാക്കി ഫേസ് ബുക്കിലൂടെയാണ് തരൂരും സുനന്ദയും സംയുക്ത പ്രസ്താവന ഇറക്കിയിരിക്കുന്നത്. താനും സുനന്ദയും സന്തുഷ്ട വിവാഹ ജീവിതമാണ് നയിക്കുന്നതെന്നാണ് ഈ പ്രസ്താവന. പക്ഷെ സുനന്ദ പുഷ്കര്‍ തരൂരിന്റെ മെഹറുമായുളള ബന്ധത്തെ പരാമര്‍ശിച്ച് പറഞ്ഞത് ഇനി സഹിക്കാനാകില്ല എന്നും സ്ത്രീ, ഭാര്യ എന്ന നിലയില്‍ താന്‍ മാനസികമായി തകര്‍ന്നു എന്നുമാണ്. ഇത് വെറും ഒരു കുടുംബ പ്രശ്നമായി മാത്രം കാണാതെ ശശി തരൂര്‍ ഇന്ത്യയുടെ ഭരണതലപ്പത്തെ ചാരനല്ല എന്ന സ്ഥിരീകരണം ഉണ്ടാകേണ്ടതുണ്ട്. രാജ്യസുരക്ഷയാണ് ഒരു മന്ത്രിയുടെ കുടുംബ സുരക്ഷയേക്കാള്‍ പ്രധാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: