മട്ടാഞ്ചേരി: മദ്യപിച്ചുണ്ടായ കലഹത്തിനിടെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സഹപ്രവര്‍ത്തകന്റെ മൃതദേഹം മറവ് ചെയ്യാന്‍ ശ്രമിക്കവെ പ്രതികള്‍ പോലീസ് പിടിയിലായി. പുറംലോകം അറിയാത്ത കൊലപാതകമാണ് ഇതോടെ നാടകീയമായി വെളിച്ചത്തായത്. തോപ്പുംപടി മൂലങ്കുഴിയിലാണ് നാട്ടുകാരെയും പോലീസിനെയും ഞെട്ടിച്ച രഹസ്യ കൊലപാതക നടന്നത്.
ബീച്ച് റോഡ് സെന്റ്ജോണ്‍ പാടം ഫിഷര്‍മെന്‍ കോളനിയില്‍ പീറ്റര്‍ മകന് ജോര്‍ജ് സോളി (47)യാണ് 15ന് രാത്രി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ കൊലപാതകം നടന്ന വീട്ടുടമ മൂലങ്കുഴി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ആന്റണി ജേക്കബ് (64), ബേപ്പൂര്‍ പുളിമൂട്ടില്‍ റോഡില്‍ മൊയ്തീന് മകന് അബ്ദുള്‍ ഗഫൂര്‍ (41), കോഴിക്കോട് കല്ലായി ചക്കാക്കടവ് കാസിം മകന് കോയമോന് (44) എന്നിവര്‍ തോപ്പുംപടി പോലീസിന്റെ കസ്റ്റഡിയിലായി.
കൊലപാതക സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളായ നാലുപേരും ജോലി കഴിഞ്ഞ് വിശ്രമത്തിനിടെ മദ്യപിക്കാറുണ്ട്. ജനുവരി 15ന് രാത്രി മദ്യപാനത്തിനിടെയുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് സോളിയെ മറ്റുള്ളവര്‍ ചേര്‍ന്ന് അമ്മിക്കല്ലിലെ ചെറുകല്ല് ഉപയോഗിച്ച് നെഞ്ചത്തും ശരീരത്തിലും മര്‍ദ്ദിച്ചു. ഇതിനെത്തുടര്‍ന്ന് സോളി മരിക്കുകയായിരുന്നു. ഇതറിഞ്ഞ് വീട്ടുടമയായ ആന്റണി കഴുത്തിലെ ഞെരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമവും നടത്തി. ആന്റണിയെ കരുവേലിപ്പടി ആശുപത്രിയിലെത്തിച്ചു. പിന്നീട് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തെങ്കിലും പോയില്ല. ഒപ്പം സോളിയുടെ ജഡം മറവുചെയ്യാന്‍ പണം കണ്ടെത്താന്‍ തൃശൂരില്‍ ഗഫൂര്‍ വഴി ആധാരം പണയംവെയ്ക്കാന്‍ ശ്രമം തുടങ്ങി. ഇതിനിടെ ഇവരുടെ നീക്കത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് എസ്പി ഉണ്ണിരാജ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് കൊലപാതകം വെളിപ്പെടുകയും ചെയ്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് സന്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് തോപ്പുംപടി പോലീസ് സംഘം തൃശൂരിലെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്. കൊച്ചിയില്‍ കൊണ്ടുവന്ന പ്രതികളെ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എം.ബിനോയ്, പള്ളുരുത്തി സിഐ വി.ജി.രവീന്ദ്രന്, തോപ്പുംപടി എസ്ഐ സജീവ് എന്നിവരുടെ നേതൃത്വത്തില്‍ കൊലപാതകം നടന്ന വീട്ടിലെത്തിച്ചു. തെളിവെടുപ്പിനിടെ സോളിയുടെ ചീഞ്ഞളിഞ്ഞ ജഡം കണ്ടെടുക്കുകയും ചെയ്തു. പ്രതികളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്തു. പ്രതികളില്‍ അബ്ദുള്‍ ഗഫൂര്‍ കൊലപാതകശ്രമം, മോഷണം എന്നീ ആറ് കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മരിച്ച ജോര്‍ജ് സോളിയുടെ ഭാര്യ മറിയാമ്മ. മകന്: ജോസ്മോന്. അമ്മ: മേരി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: